30 April 2024, Tuesday

Related news

April 12, 2024
January 22, 2024
January 6, 2024
February 27, 2023
October 10, 2022
August 16, 2022
July 26, 2022
February 16, 2022
February 15, 2022
November 17, 2021

കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗം: 5681.98 കോടി രൂപയുടെ ധനാനുമതി

Janayugom Webdesk
തിരുവനന്തപുരം
February 27, 2023 9:58 pm

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി നൽകി കിഫ്ബി. (25/02/2013 ൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലേതുള്‍പ്പെടെ ഇതോടെ ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയിട്ടുള്ളത്.
ഇന്ന് നടന്ന ജനറൽ ബോർഡ് യോഗത്തിലും ഫെബ്രുവരി 2ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലുമായി അനുമതി നൽകിയ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ റോഡുവികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പുൾപ്പെടെ 3414.16 കോടി രൂപയുടെ 36 പദ്ധതികൾക്കും, കോസ്റ്റൽ ഷിപ്പിങ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴിൽ 8 പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 9 പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികൾക്കും ജലവിഭവ വകുപ്പിന് കീഴിൽ 467.32 കോടി രൂപയുടെ 3 പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടി രൂപയുടെ 2 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ തൃശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്മശാനങ്ങളും ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ബ്ലെസ്സൺ ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടി രൂപയുടെയും 8 സ്കൂളുകളുടെ നവീകരണത്തിനായി 31.11 കോടി രൂപയുടെയും ആനിമൽ ഹസ്ബൻഡറി വകുപ്പിന് കീഴിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണത്തിനായി 10. 24 കോടി രൂപയുടെയും അനുമതി നൽകിയിട്ടുണ്ട്.
ഇത്തവണ ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ
• പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയ നിർമ്മാണത്തിനായി 232.05 കോടി രൂപയുടെ പദ്ധതി.
• തൃശൂർ മെഡിക്കൽ കോളജിലെ വനിതാ ശിശു ബ്ലോക്കിന്റെ നിർമ്മാണത്തിനായി 279.19 കോടി രൂപയുടെ പദ്ധതി.
• കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി പാക്കേജിൽ ഉൾപ്പെടുന്ന 3 റോഡ്
പദ്ധതികൾക്കായി 1979.47 കോടി രൂപയുടെ സ്ഥലമേറ്റെടുപ്പിനുള്ള അംഗീകാരം.
• TrTEST റിസർച്ച് പാർക്കിനായി വിളപ്പിൽശാലയിൽ 50 ഏക്കർ സ്ഥലമേറ്റെടുപ്പിനായി 203.93 കോടി രൂപയുടെ അംഗീകാരം.
• മട്ടന്നൂർ ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി
എന്നിവിടങ്ങളിലെ 3 കുടിവെള്ള പദ്ധതികളുടെ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കുകൾക്കായി 467.32 കോടി രൂപയുടെ അംഗീകാരം.
• മലയോര ഹൈവേയുടെ ഭാഗമായി 9 പദ്ധതികൾക്കായി 582.82 കോടി രൂപയുടെ
അംഗീകാരം.
• തീരദേശ ഹൈവേയുടെ ഭാഗമായി 4 പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപയുടെ അംഗീകാരം.
• ആലുവ‑പെരുമ്പാവൂർ റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപയുടെ അനുമതി.
• 5 ഇടങ്ങളിലെ ജങ്ഷൻ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനായി 20. 55 കോടി രൂപയുടെ അംഗീകാരം.
• ബാലരാമപുരം അടിപ്പാത ഉൾപ്പെടുന്ന കൊടിനട വഴിമുക്ക് റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപയുടെ അംഗീകാരം.
• കൊട്ടാരക്കര ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പിനായി 110. 36 കോടി രൂപയുടെ
അനുമതി.
• കോവളത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ബീച്ചുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി 89.09 കോടി രൂപയുടെ പദ്ധതി.
• മണക്കാട്-ആറ്റുകാൽ ക്ഷേത്രം റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 52.99 കോടി രൂപയുടെ അംഗീകാരം.
• ആനിമൽ ഹസ്ബൻഡറി വകുപ്പിന് കീഴിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുമായി 3 ട്രാന്‍സ്ലേഷണൽ റിസർച്ച് സെന്ററുകളുടെ നിർമ്മാണത്തിനായി 47.83 കോടി രൂപയുടെ അനുമതി.
• ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ 3 ഹോസ്റ്റലുകളുടെ നിർമ്മാണത്തിനായി 76.94 കോടി രൂപയുടെ അനുമതി.
• 5 താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 271.85 കോടി രൂപയുടെ അംഗീകാരം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇമേജോളജി വകുപ്പിന്റെ വികസനത്തിനായി 43.75 കോടി രൂപയുടെ അനുമതി.

• ഹരിപ്പാട്, അടൂർ, കോതമംഗലം എന്നീ മുനിസിപ്പാലിറ്റികളിലും ഏഴോ, കല്ലിയാശ്ശേരി. മൂത്തേടം, പനങ്ങാട്, പഴയന്നൂർ, തരിയോട്, തുവ്വൂർ, വള്ളത്തോൾ നഗർ, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലും ആധുനിക ശ്മശാനങ്ങളുടെ നിർമ്മാണത്തിനായി 28.21 കോടി രൂപയുടെ അനുമതി.
• കോസ്റ്റൽ ഷിപ്പിങ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ്
പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്കുള്ള അനുമതി.

(27.02.2023 ‑ന് കിഫ്ബി അനുമതി നൽകിയ എല്ലാ പദ്ധതികളുടെയും പട്ടിക (Annexure‑1) ഇതോടൊപ്പം ചേർക്കുന്നു)
സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ പാലങ്ങൾ ഐ. ടി. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ 60, 352.04 കോടി രൂപയുടെ 1050 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും 20000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഏഴ് പദ്ധതികൾക്കും ധനാനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 80, 352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി എക്സിക്യൂട്ടീവ് / ബോർഡ് യോഗങ്ങളിൽ നാളിതുവരെ അനുമതി നൽകിയിട്ടുള്ളത്. മേഖല തിരിച്ചുള്ള വിശദാംശം പട്ടികകളിൽ (Annex­ure 2a&2b) കാണാവുന്നതാണ്.
അംഗീകാരം നൽകിയ പദ്ധതികളിലേക്കായി നാളിതുവരെ 23,095.47 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
നാളിതുവരെ 12,089.29 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ കിഫ്ബിയ്ക്ക് സാധിച്ചിട്ടുണ്ട്. വിശദാംശം പട്ടികയിൽ (Annex­ure 3) കാണാവുന്നതാണ്

ഇതുവരെ പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ

1. വനംവകുപ്പ്: മനുഷ്യ‑മൃഗ സംഘർഷം: മുപ്പതിടങ്ങളിൽ ഫെൻസിങ് പൂർത്തീകരിച്ചു. തൃശൂർ സുവോളജിക്കൽ പാർക്ക് — 2 ഘടകഭാഗങ്ങൾ പൂർത്തീകരിച്ചു. തുക 130. 81 കോടി
2. ഫിഷറീസ് വകുപ്പ്: രണ്ട് ഇടങ്ങളിലെ ഫിഷിങ് ഹാർബറുകളും എട്ടു ഫിഷറീസ് സ്കൂളുകളും തുക 22.53 കോടി
3. പൊതുവിദ്യാഭ്യാസ വകുപ്പ്: 269 സ്കൂൾ കെട്ടിടങ്ങൾ, 44705 ഹൈടെക് ക്ലാസ് റൂമുകൾ, 11257 ഹൈടെക് ലാബുകൾ(89 പദ്ധതികളിലായി)- തുക: 1780. 55 കോടി
4. ഉന്നതവിദ്യാഭ്യാസ വകുപ്പ് 6 കോളജ് കെട്ടിടങ്ങൾ — തുക: 32.43 കോടി
5. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്: ജിഎംസി തിരുവനന്തപുരം, 1 താലൂക്ക് ആശുപത്രി, 1 ജനറൽ ഹോസ്പിറ്റൽ, 43 ഡയാലിസിസ് സെന്ററുകൾ, 7 സിസിയു, 8 കാത്‌ലാബുകൾ- തുക: 334.02 കോടി
6. വ്യവസായ വകുപ്പ്: പെട്രോകെമിക്കൽ പാർക്ക്, b. വ്യവസായ പാർക്ക് വികസനത്തിന് വേണ്ടി ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിന്റെ ഭൂമി ഏറ്റെക്കാലും വികസനപ്രവർത്തനങ്ങളും c. ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കൽ‑തുക: 1479.23 കോടി
7. ഐടി വകുപ്പ്: ടെക്നോസിറ്റിയിൽ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി കെട്ടിടങ്ങളുടെ നിർമാണം-തുക: 100 കോടി
8. പൊതുമരാമത്ത് വകുപ്പ്: 56 പദ്ധതികൾ- തുക: 2,052.34 കോടി
9. രജിസ്ട്രേഷൻ വകുപ്പ്: ഏഴ് പദ്ധതികളിലായി 25 സബ് രജിസ്ട്രാർ ഓഫീസുകൾ- തുക. 28.78 കോടി
10. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ്: പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, ഐടിഐ, എംആർഎസ് കെട്ടിടങ്ങൾ (15 എണ്ണം) തുക 80.61 കോടി
11. കായിക യുവജനക്ഷേമ വകുപ്പ്: സ്പോർട്സ് സൗകര്യങ്ങളും സിന്തറ്റിക് ട്രാക്കുകളും അടക്കം 10 സ്റ്റേഡിയങ്ങൾ — തുക: 109.50 കോടി
12. ടൂറിസം വകുപ്പ്: ആലപ്പുഴ പൈതൃക പദ്ധതിയുടെ 5 ഘടകഭാഗങ്ങൾ തുക: 15.15
കോടി
13. ജലവിഭവ വകുപ്പ്: 14 കുടിവെള്ളപദ്ധതികൾ — തുക: 336.58 കോടി
14. സാംസ്കാരിക വകുപ്പ്: കോട്ടയത്ത് ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ — തുക: 6.03 കോടി
15. പൊതുമരാമത്ത് — ദേശീയപാതാ അതോറിറ്റി: ദേശീയ പാതയ്ക്ക് വേണ്ടിയുള്ള
സ്ഥലമേറ്റെടുക്കൽ — തുക: 5,580.74 കോടി രൂപ
ആകെ തുക: 12,089.29 കോടി രൂപ

കിഫ്ബി അനുമതി നൽകിയ പദ്ധതികളുടെ സ്ഥിതിവിവരം

എല്ലാ വകുപ്പുകളിലുമായി 60,352 കോടി രൂപയുടെ 1050 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ഏറ്റവും കൂടുതൽ പദ്ധതിക്ക് (485)അനുമതി നൽകിയിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 143 പദ്ധതികൾക്കും, ജലവിഭവവകുപ്പിന് കീഴിൽ 96 പദ്ധതികൾക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ 73 പദ്ധതികൾക്കും, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 61 പദ്ധതികൾക്കും കായിക യുവജനക്ഷേമവകുപ്പിന് കീഴിൽ 39 പദ്ധതികൾക്കും, മത്സ്യബന്ധന വകുപ്പിന് കീഴിൽ 26 പദ്ധതികൾക്കും അനുമതി നൽകിയിട്ടുണ്ട്. (പൂർണവിവരങ്ങൾക്ക് അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടിക കാണുക)
ഇതിൽ 599 പദ്ധതികൾ ടെൻഡർ ചെയ്തിട്ടുണ്ട്. 21,989.77 കോടി രൂപയ്ക്കാണ് ഈ പദ്ധതികൾ ടെൻഡർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 546 പദ്ധതികളുടെ പ്രവർത്തികൾ ആരംഭിക്കുകയോ അവാർഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. 20,054.72 കോടി രൂപയാണ് ആരംഭിച്ച/അവാർഡ് ചെയ്യപ്പെട്ട പദ്ധതികളുടെ ആകെ കരാർ തുക.
ഇതിനുപുറമേയാണ് 22,877.17 കോടി രൂപയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിൽ പൊതുമരാമത്ത് — ദേശീയ പാത അതോറിറ്റിയും നേതൃത്വം നല്‍കുന്ന ഭൂമി ഏറ്റെടുക്കലിനായുള്ള 6769.01 കോടി രൂപയും മൂന്ന് വ്യവസായ പാർക്കുകൾ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കൽ കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി എന്നിവയ്ക്കായുള്ള 16,108.16 കോടി രൂപയും ഉൾപ്പെടുന്നു. അങ്ങനെ ആകെ 22,877.17 കോടി രൂപയുടെ 7 ഭൂമി ഏറ്റെടുക്കൽ പദ്ധതികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
അങ്ങനെ അടിസ്ഥാനസൗകര്യ വികസനമേഖലയിൽ 1050 പദ്ധതികളും 7 ഭൂമി ഏറ്റെടുക്കൽ പദ്ധതികളും ചേർന്ന് ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.
(പൂർണ വിവരങ്ങള്‍ക്ക് അനുബന്ധമായി ചേർത്തിട്ടുള്ള പട്ടിക കാണുക)

KIfB- പട്ടികയുടെ പൂര്‍ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക…

കിഫ്ബിയുടെ ധനസ്ഥിതി

നിലവിൽ 80,000 കോടിയിൽ പരം രൂപയുടെ 1057 പദ്ധതികൾ കിഫ് ബോർഡ് അംഗീകാരം നൽകി കഴിഞ്ഞു. വ്യത്യസ്തമായ മേഖലയിലുള്ള ഈ പദ്ധതികൾ വിവിധ നിർമ്മാണ ഘട്ടങ്ങളിൽ ആണ്. കിഫ്ബിയ്ക്ക് പ്രധാന വരുമാന സ്രോതസ് ആയി നിശ്ചയിച്ചിട്ടുള്ള മോട്ടോർ വെഹിക്കിൾ ടാക്സ് പെട്രോളിയം സെസ് ഇനത്തിൽ സർക്കാരിൽ നിന്നും നാളിതുവരെ 12,606 കോടി ലഭിച്ചിട്ടുണ്ട്. ധനസമാഹരണത്തിന്റെ ഭാഗമായി വിവിധ ബാങ്കുകൾ ധനകാര്യവികസന ഡവലപ്മെന്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ ഇന്‍സ്റ്റിറ്റ്യൂഷൻ നിന്നുള്ള ലോണുകൾ, ബോണ്ടുകൾ എന്നിവയിലൂടെ ഉറപ്പുവരുത്തിയ 21,320 കോടി രൂപയിൽ നിന്നും 17,689 കോടി രൂപ കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. നാളിതുവരെ 23,095 കോടി രൂപ പദ്ധതികളിലേക്കായി വിനിയോഗിക്കുവാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട് (Annex­ure 4)
ഈ പദ്ധതികൾക്കുള്ള പണം, ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിവേകപൂർവ്വം കണ്ടെത്തുക എന്നതും തീരുമാനങ്ങളെടുക്കുക എന്നതും വളരെയധികം ശ്രമകരമായ ഒരു പ്രക്രിയയാണ്. ഉചിതമായ രീതിയിൽ വിവേകപൂർവ്വമായി ധനസമാഹരണം നടത്തുന്നതിനു കിഫ്ബിയെ സഹായിക്കുന്നത് അതിന്റെ അസറ്റ് — മാനേജ്മെന്റ് ലയബിലിറ്റി (ALM) സംവിധാനമാണ്. കിഫ്ബിയ്ക്ക് ലഭിക്കുവാനുള്ള വരുമാനങ്ങളെയും പദ്ധതികളുടെ നിർമ്മാണ ഘട്ടം അനുസരിച്ചുള്ള ഭാവി ചെലവുകളെയും മറ്റ് വായ്പ ചെലവുകളെയുമെല്ലാം പരിഗണിച്ച് ശാസ്ത്രീയമായ രീതിയിൽ വിവേകപൂർവ്വമായ കടമെടുപ്പ് നിർദ്ദേശിക്കുകയാണ് കിഫ്ബിയുടെ ALM ചെയ്യുന്നത്. പദ്ധതികളുടെ പുരോഗതിയും അതനുസരിച്ച് അവയ്ക്ക് ഭാവിയിൽ എന്നൊക്കെ ഫണ്ട് ആവശ്യമായി വരും എന്ന വിവരവും കിഫ്ബിയുടെ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി ലഭിക്കുന്ന വിവരങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അപഗ്രഥനം നടത്തി ഓരോ സമയവും കിഫ്ബിക്ക് ആവശ്യമായ ഫണ്ട് എത്രയെന്ന് കണ്ടുപിടിക്കാൻ സംവിധാനം നിലവിലുണ്ട്. കിഫ്ബി ധനകാര്യ അനുമതി നൽകുന്നത് മുതൽ പദ്ധതിയുടെ നടത്തിപ്പിന്റെ ഓരോഘട്ടത്തിലും ഇതിനാവശ്യമായ ഡാറ്റകൾ ശേഖരിക്കുന്നുണ്ട്. ഈ ഡാറ്റകൾ വിശദമായി പരിശോധിക്കുന്നതിലൂടെ ഓരോ ജോലിയുടെയും പണം എപ്പോൾ ആവശ്യമായി വരും എന്നത് ഇതിലൂടെ കിഫ്ബിയ്ക്ക് അറിയാനും കഴിയും. കിഫ്ബിയുടെ കൈവശം ഉള്ള ഫണ്ട്, ലഭിക്കുന്ന മോട്ടോർ വെഹിക്കിൾ ടാക്സ് — പെട്രോളിയം സെസ് മറ്റ് വരുമാനങ്ങൾ എന്നിവ കൂടി കണക്കിലെടുത്താകും ഭാവിയിൽ ആവശ്യമായ ഫണ്ട് എത്രയെന്ന് നിശ്ചയിക്കുക. ഈ സംവിധാനം വഴി കിഫ്ബി ധനഅനുമതി നൽകുന്ന എല്ലാ പദ്ധതികളുടെയും നടത്തിപ്പിന് ആവശ്യമായ ഫണ്ട് എപ്പോളൊക്കെ വേണ്ടിവരും എന്ന് നിശ്ചയിക്കാൻ കഴിയും. കിഫ്ബിയിൽ ബില്ലുകൾ മുടക്കം കൂടാതെ നല്കിയാൽ മാത്രമേ കോൺട്രാക്ടർമാർ സമയബന്ധിതമായും ഗുണനിലവാരത്തിലും പ്രവർത്തികൾ നടത്തുവെന്ന് കിഫ്ബിയ്ക്ക് ഉത്തമ ബോധ്യം ഉണ്ട്. അതിനാൽ ഭാവിയിൽ ഒരുവർഷം വരെയുള്ള ബില്ലുകൾക്ക് ആവശ്യമായ തുക നേരത്തെതന്നെ സ്വരൂപിക്കാൻ അനുമതി ബോർഡ് നൽകിയിട്ടുണ്ട്. ഇതുമൂലം ഭാവിയിലെ ഒരുവർഷം വരെയുള്ള ബില്ലുകളിൽ പെയ്മെന്റുകൾ നടത്താൻ ആവശ്യമായ ഫണ്ട് ഇപ്പോഴും കിഫ്ബിയുടെ കൈവശം ഉണ്ടായിരിക്കും. ബന്ധപ്പെട്ട പദ്ധതി നിർവ്വഹണ ഏജൻസികൾ (SPV) എല്ലാ രണ്ടാഴ്ചയിലും കിഫ്ബിയുടെ പ്രോജക്ട് & ഫിനാൻസ് മാനേജ്മെന്റ് സോഫ്റ്റ്‌വേയറിൽ അപ്ഡേറ്റ് ചെയുന്നുണ്ട്. കിഫ്ബിയുടെ നിലവിലുള്ള വായ്പകളും അവയുടെ തിരിച്ചടവ് പ്രതിബദ്ധതയും കൃത്യമായി ALM സംവിധാനത്തിന് ലഭ്യമാണ്. കിഫ്ബിയ്ക്ക് സമീപ ഭാവിയിൽ ലഭിക്കാനുള്ള വരുമാനങ്ങൾ അവയുടെ ലഭ്യമായ മുൻവിവരങ്ങളുടെ അടിസ്ഥാനത്തിൽ ALM കണക്കുകൂട്ടുന്നു. ഈ വിവരങ്ങളെയെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്ത് നിലവിലെ സ്ഥിതിയിൽ വരും നാളുകളിൽ എന്നൊക്കെ എത്ര തുക വായ്പയായി കിഫ്ബിയ്ക്ക് കണ്ടെത്തേണ്ടിവരും എന്നുള്ള കണക്കുകളും ALM സംവിധാനം നൽകുന്നു.

വിവിധ അക്കൗണ്ടുകളിലായി നിലവിൽ കിഫ്ബിയുടെ കൈവശം 6,959 കോടി രൂപ ബാക്കിയുണ്ട്. കൂടാതെ 3,632 കോടി രൂപ അനുവദിച്ച് കിട്ടിയ വിവിധ വായ്പകളിൽ നിന്നായി എടുക്കുവാൻ ബാക്കിയുണ്ട്. ALM കണക്കുകൂട്ടുന്നത് പ്രകാരം നിലവിലെ സ്ഥിതിയിൽ 2023–24 സാമ്പത്തിക വർഷം 9,000 കോടി രൂപ കിഫ്ബിയ്ക്ക് വായ്പയിനത്തിൽ ധനവിപണിയിൽ നിന്നും കണ്ടെത്തേണ്ടിവരും.
ഇത്തരത്തിൽ പദ്ധതികൾക്കായി നൽകുവാൻ കിഫ്ബിയുടെ കൈവശം നിലവിൽ ആവശ്യത്തിനുള്ള ഫണ്ട് ലഭ്യമാണ്. സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പശ്ചാത്തല സൗകര്യ വികസനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കിഫ്ബി പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ആക്ട് പ്രകാരം ലഭിക്കേണ്ട തുക മുടക്കമില്ലാതെ നൽകുമെന്നും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കിഫ്ബിയ്ക്ക് മാർക്കറ്റിൽ നിന്നും ഫണ്ട് കണ്ടെത്തുന്നതിനും പ്രതിസന്ധികൾ ഒന്നും തന്നെയില്ല. എന്നാൽ കിഫ്ബി പോലെയുള്ള സ്ഥപനങ്ങളുടെ വായ്പ, സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ ഉൾപ്പെടുത്തിയതു കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ഇത് ഗൗരവകരമായ ഒരു സ്ഥിതിവിശേഷമാണ്. സംസ്ഥാന സർക്കാർ ലക്ഷ്യം വെച്ചിട്ടുള്ള മറ്റ് വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളേയും ഇവ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.