30 April 2024, Tuesday

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
September 3, 2023
August 10, 2023

സിപിഐ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യദിനം 25ന്

web desk
തിരുവനന്തപുരം
July 21, 2023 12:57 pm

സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ആഹ്വാനപ്രകാരം ഈമാസം 25ന് രാജ്യവ്യാപകമായി മണിപ്പൂർ ഐക്യദാർഢ്യദിനം ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. മണിപ്പൂരില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം രാജ്യത്തിന് കളങ്കമുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയുടെ ഫലങ്ങളാണ് ഇതെല്ലാം. ക്രൂരമായ ബലാത്സഗത്തിനിരയാക്കിശേഷം ഒരു യുവതിയെ കിലോമീറ്ററുകളോളം വിവസ്ത്രയാക്കി നടത്തിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. കലാപത്തിന്റെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സൈന്യവും പൊലീസും ജനങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് നല്‍കുന്നത്?. ഇത്രയും ക്രൂരമായ ചെയ്തികള്‍ മണിപ്പൂരില്‍ തലങ്ങും വിലങ്ങുമുള്ള സുരക്ഷാഭടന്മാര്‍ കണ്ടില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്.

മണിപ്പൂര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ആരെയും അനുവദിക്കുന്നില്ല. സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയുമായ ആനി രാജ, മഹിളാ ഫെഡറേഷന്‍ സെക്രട്ടറി നിഷ സിദ്ദു എന്നിവർക്കും ഒപ്പമുണ്ടായവർക്കുമെതിരെ കെട്ടിച്ചമച്ച കേസുകൾ അതിനുദാഹരണമാണ്. മേയ് മൂന്ന് മുതൽ ഇതുവരെ തുടരുന്ന സംഘർഷത്തിൽ 142 പേർ മരിച്ചു. പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റു. 70,000 പേർ വീടും വസ്തുക്കളും സമ്പാദ്യവും നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ടു. ജനങ്ങള്‍ സ്വന്തം നാട്ടില്‍ 272 അഭയാർത്ഥികളായി ക്യാമ്പുകളിൽ ജീവിക്കേണ്ടി രുന്നു എന്നത് ക്രൂരവും വേദനാജനകവുമാണ്.

മെയ്തി-കുക്കി സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളർത്തുന്ന തരത്തില്‍ ഗോത്രവർഗ പദവിയും ഗോത്രവർഗ അവകാശങ്ങളെയും കുറിച്ചുള്ള വിഷയത്തിലാണ് സംഘർഷം തുടങ്ങിയത്. രണ്ടര മാസം കഴിഞ്ഞിട്ടും മണിപ്പൂർ പ്രശ്നബാധിതമായി തുടരുന്നത് ഭരണകെടുകാര്യസ്ഥതയാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാനപരമായ ജീവിതം നൽകുന്നതിന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. വംശീയ സംഘർഷങ്ങൾക്ക് കാരണം ഇതേ സർക്കാരുകളുടെ നിലപാടുകളാണ്. വിഷയത്തില്‍ അസം മുഖ്യമന്ത്രിയുടെ പങ്കും അപലപനീയമാണ്. ഈ സാഹചര്യത്തിലാണ് എൻഎഫ്ഐഡബ്ല്യു, വസ്തുതകൾ കണ്ടെത്തുവാനായി ഒരു സംഘത്തെ മണിപ്പൂരിലേക്ക് അയച്ചത്. പിന്നീട് സിപിഐ, സിപിഐ(എം) പാർലമെന്റ് അംഗങ്ങളും മണിപ്പൂർ സന്ദർശിച്ചിരുന്നു.

മണിപ്പൂർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ജനങ്ങൾക്ക് നഷ്ടപരിഹാര, സമാശ്വാസ, പുനരധിവാസ, ജീവിതോപാധി പാക്കേജുകൾ സമയബന്ധിതമായി ലഭ്യമാകുന്നു എന്ന് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഉറപ്പു വരുത്തണമെന്നാണ് ഡല്‍ഹിയില്‍ നടന്ന സിപിഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പട്ടത്. ബിജെപിയുടെ ഇരട്ട എന്‍ജിൻ സർക്കാരാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണമെന്ന് സിപിഐ വിലയിരുത്തുന്നു. ലോകമെമ്പാടും ഇതിനെതിരെ പ്രതിഷേധമുയരുകയും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്ത നടപടിയെ അപലപിക്കാനും മണിപ്പൂര്‍ ജനതയോട് ഐക്യം പ്രകടിപ്പിക്കാനും നേതാക്കള്‍ക്കതിരെയുള്ള കള്ളക്കേസില്‍ പ്രതിഷേധിക്കാനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sam­mury: CPI-led Manipur Sol­i­dar­i­ty Day on 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.