27 April 2024, Saturday

Related news

December 19, 2023
October 14, 2023
October 11, 2023
October 4, 2023
September 24, 2023
September 24, 2023
September 10, 2023
September 9, 2023
September 9, 2023
September 6, 2023

കൊതുക് ജന്യ രോഗങ്ങളെ ചെറുക്കാനും കൊതുക്!!

വലിയശാല രാജു
August 24, 2023 12:08 pm

പകർച്ചവ്യാധികളായ രോഗങ്ങളിൽ 90 ശതമാനവും പരത്തുന്നത് കൊതുകുകളാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി എന്നിവയൊക്കെ കേരളത്തിൽ എപ്പോഴും ഭീക്ഷണിയാണല്ലോ! കൊതുക് കടിയിൽ നിന്നും രക്ഷനേടുക എന്നതാണ് ഇത്തരം രോഗങ്ങൾ വരാതിരിക്കാനുള്ള ഏക പ്രതിവിധി. കാരണം ഈ രോഗങ്ങൾ ഉണ്ടാക്കുന്ന വൈറസുകളുടെ വാഹകരാണ് ഈഡിസ് ഈജിപ്തി ഇനത്തിൽപ്പെട്ട കൊതുകുകൾ. ഇവ ഇന്ത്യയിൽ ധാരാളമായി വളരുന്ന ഇനമാണ്. പകലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. അതുകൊണ്ട് തന്നെ രാത്രി ഉപയോഗിക്കുന്ന കൊതുക് നാശിനികൾ ഇത്തരം കൊതുകുകളെ അകറ്റാൻ ഫലപ്രദമല്ല. ഓരോ വർഷവും ഡെങ്കിപ്പനിയും മറ്റ് കൊതുക് ജന്യരോഗങ്ങളും മൂലം പതിനായിരക്കണക്കിന് മനുഷ്യരാണ് മരണത്തിന് കീഴടങ്ങുന്നത്. രോഗത്തിന്റെ പാർശ്വഫലം അനുഭവിക്കുന്ന ലക്ഷക്കണക്കിന് പേർ വേറെ. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയൊരു ഇനം കൊതുകിനെ ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതുശേരിയിലെ വെക്റ്റർ കൺട്രോൾ റിസർച്ച് സെന്ററാണ് (വിസിആര്‍സി) ഗവേഷണത്തിന് പിന്നിൽ.

ഈഡിസ് ഈജിപ്തി ഇനത്തിൽപ്പെട്ട കൊതുകിൽ രണ്ടിനം വോൽബാച്ചിയ ബാക്ടീരിയകളെ സന്നിവേശിപ്പിച്ചാണ് പുതിയയിനം കൊതുകുകളെ ഗവേഷകർ വികസിപ്പിച്ചത്. ഈ ബാക്ടീരിയ കൊതുകിൽ താവളമുറപ്പിക്കുന്നതോടെ രോഗം പരത്തുന്ന വൈറസിനെ അതിന് വഹിക്കാൻ പറ്റാതാകും. നാടൻ കൊതുകുകളുമായി ഇണചേർന്ന് അവ ഇടുന്ന മുട്ടകളിലും അവ വിരിഞ്ഞുണ്ടാകുന്ന പുതിയ തലമുറ കൊതുകുകളിലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാലക്രമേണ നാടൻകൊതുകുകളുടെ എണ്ണം കുറയുകയുകയും ബാക്ടീരിയ അടങ്ങുന്ന ഈ പുതിയ ഇനം കൊതുകുകൾ മാത്രമായി അവശേഷിക്കുകയും ചെയ്യും. അതോടെ വൈറസ് രോഗങ്ങൾ കൊതുകുകകൾ പരത്തുന്നത് നിർത്താൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. പുതിയ കൊതുകിന് ഈഡിസ് ഈജിപ്തി പുതുച്ചേരി എന്നാണ് പേരിട്ടിരിക്കുന്നത്.
നിശ്ചിത പ്രദേശത്ത് ആഴ്ചതോറും പുതിയ കൊതുകിനത്തെ കൂട്ടത്തോടെ തുറന്ന് വിട്ടാലേ പദ്ധതി വിജയിക്കുകയുള്ളൂ. അതിന് അധികൃതരുടെ അനുവാദം തേടിയിരിക്കുകയാണ് പുതുച്ചേരി റിസർച്ച് സെന്റർ. വിദേശത്ത് പല രാജ്യങ്ങളും ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.