26 April 2024, Friday

പിടിമുറുക്കുന്ന ദുരന്തങ്ങൾ; ഇന്ന് ലോക പ്രകൃതി ദുരന്ത നിവാരണ ദിനം

സുനിൽകുമാർ കരിച്ചേരി
(ജിഎച്ച്എസ്എസ് ബേത്തൂർപ്പാറ ഹയർ സെക്കന്‍ഡറി വിഭാഗം ജിയോളജി അധ്യാപകനാണ് ലേഖകൻ)
October 13, 2021 5:24 am

ഒക്ടോബർ 13 നമ്മുടെ മനസിൽ ഏറെ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു നാളിതുവരെ. എന്നാൽ വർത്തമാനകാലത്ത് നാം ഓർത്ത് ആചരിക്കേണ്ട ഒരു ദിനമായി കോവിഡ് മഹാമാരിയുടേയും ചുഴലിക്കാറ്റിന്റേയും, ഉഷ്ണവാതങ്ങളുടേയും, പേമാരിയുടേയും, ഉരുൾപൊട്ടലിന്റേയും, വരൾച്ചയുടേയും, കാലാവസ്ഥ വ്യതിയാനത്തിന്റേയും സവിശേഷ പശ്ചാത്തലത്തിൽ ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായ ഒക്ടോബർ 13 മാറിയിരിക്കുന്നു. യുഎൻ ജനറൽ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബർ 13 ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്. വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിലേക്ക് ലോക മനഃസാക്ഷിയെ ഉണർത്തുന്നതിനായാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്.
എന്താണ് ദുരന്തം?
അതിവേഗത്തിൽ സംഭവിക്കുന്നതും ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായ പ്രകൃതിദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയും ദുരന്തമെന്നറിയപ്പെടുന്നു. പ്രവചനാതീതവും, സാമ്യമില്ലായ്മയും, വേഗതയും, ശീഘ്രതയും, അനിശ്ചിതത്വവും, ഭീഷണിയുമാണ് ദുരന്തത്തിന്റെ സ്വഭാവം. ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം.

 


ഇതുകൂടി വായിക്കൂ:ഉരുൾപൊട്ടൽ എന്ന പ്രകൃതിദുരന്തം


 

1. പ്രകൃതിദുരന്തങ്ങൾ
2. മനുഷ്യനിർമ്മിതമായ ദുരന്തങ്ങള്‍
പേര് സൂചിപ്പിക്കും പോലെ പ്രകൃത്യാലുണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങൾ. ഒരു പരിധിവരെ നമ്മുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണവ. എന്നാൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ എല്ലാത്തിനേയും വെട്ടിപിടിക്കാനുളള അത്യാർത്തി മൂലം നാം ക്ഷണിച്ചു വരുത്തുന്നവയാണ്. ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തങ്ങളെ പ്രധാനമായും ആറായി തരം തിരിക്കാം.
1. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഉണ്ടാകുന്നത്: ഭൂകമ്പം, സുനാമി, അഗ്നിപർവത സ്ഫോടനം, മണ്ണിടിച്ചിൽ, മലയിടിച്ചിൽ തുsങ്ങിയ പ്രകൃതിദുരന്തങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്.
2. കാലാവസ്ഥാപരമായ കാരണങ്ങളാൽ ഉണ്ടാകുന്നത്: ചുഴലിക്കാറ്റ്, പേമാരി, അത്യുഷ്ണം, വരൾച്ച, അതിശൈത്യം, മഞ്ഞുവീഴ്ച, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.
3. ജലജന്യമായ കാരണങ്ങളാൽ ഉണ്ടാകുന്നത്: വെളളപ്പൊക്കം, ഉരുൾപൊട്ടൽ, അണക്കെട്ടുകൾ തകരുന്നത്, തീരങ്ങളുടെ കടലെടുപ്പ് തുടങ്ങിയ ദുരന്തങ്ങൾ ജലജന്യ സൃഷ്ടിയാണ്.
4. രാസ ദുരന്തങ്ങൾ: വിഷവാതകങ്ങൾ ചോരുന്നത്, രാസമാലിന്യങ്ങൾ ശുദ്ധജല സ്രോതസുകളിൽ കലരുന്നത്, ആണവ ഇന്ധ­ന ചോർച്ച, രാസായുധങ്ങൾ പ്രയോഗിക്കുന്നത് എന്നീ മനുഷ്യനിർമ്മിത രാസദുരന്തങ്ങൾ നാം ക്ഷണിച്ചുവരുത്തുന്നവയാണ്.
5. ജൈവ ദുരന്തങ്ങൾ: പകർച്ചവ്യാധികൾ, ജൈവായുധങ്ങളുടെ പ്രയോഗം എന്നിവ ഈ ഗണത്തിൽപ്പെടുന്നു.
6. സാങ്കേതികമായ കാരണങ്ങളാൽ ഉണ്ടാകുന്നത്: റോഡ്, റയിൽ, ജല, വായു ഗതാഗതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വാഹന ദുരന്തങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവ തകരുന്നത്, അഗ്നിബാധ തുടങ്ങിയ മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഇതിനുദാഹരണമാണ്. ഇതിനു പുറമേ യുദ്ധം, കലാപം എന്നിവയും മനുഷ്യന്റെ അഹങ്കാരത്താൽ സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങളാണ്.
ഇത്തരം ദുരന്തങ്ങളിൽ പലതും നമ്മെ സംബന്ധിച്ച് അടുത്ത കാലം വരെ ഗൗരവ തരമായിരുന്നില്ല. എന്നാൽ ഇന്ന് പ്രകൃത്യാലുളളതും, മനുഷ്യനിർമ്മിതവുമായ ഒട്ടനവധി ദുരന്തങ്ങളാണ് ലോകമാസകലം അരങ്ങേറുന്നത്. നമ്മുടെ കൊച്ചു കേരളവും ഇന്നിതിൽ നിന്നു മുക്തമല്ല. 2004ലെ സുനാമി കേരളക്കരയിൽ വിതച്ച നാശം നാം മറന്നിട്ടില്ല. 2017ൽ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ മുറിവുണങ്ങും മുമ്പാണ് 2018 ലും 2019 ലും പ്രളയ ദുരന്തമായി പേമാരി പെയ്തിറങ്ങിയത്. കഴിഞ്ഞ വർഷം ഉരുൾ പൊട്ടലിന്റെ രൂപത്തിൽ ഇടുക്കിയിലെ രാജമലക്കടുത്തുള്ള പെട്ടിമുടിയിൽ ഭീകര താണ്ഡവമാടിയ ദുരന്തം നമ്മെ ഏറെ വേദനിപ്പിക്കും വിധമായിരുന്നു.
അതിതീവ്ര മഴയും മലയോര മേഖലകളിലുണ്ടാകുന്ന ഉരുൾപൊട്ടലും, മണ്ണ് — മലയിടിച്ചിലും, വെളളപ്പൊക്കവും നമ്മുടെ നാട്ടിലും നിത്യസംഭവമായിരിക്കുന്നു. വയനാട്ടിലെ പുത്തൂർ മലയും, മലപ്പുറത്തെ കവളപ്പാറയും നൽകിയ നടുക്കുന്ന ഓർമ്മകൾ വിസ്മൃതിയിലാകും മുമ്പ് നടന്ന പെട്ടിമുടി ദുരന്തം നമ്മെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ജീവനും സ്വത്തിനും വലിയ തോതിൽ ആഘാതമേൽപ്പിച്ചാണ് ഇപ്രാവശ്യവും മഴക്കാല ദിനങ്ങൾ കടന്നു പോവുന്നത്.

 


ഇതുകൂടി വായിക്കൂ: പരിസ്ഥിതി സംരക്ഷിക്കാം; ദുരന്തം ഒഴിവാക്കാം


 

കേരളത്തിലെ കാലാവസ്ഥയിലും വലിയ തോതിലുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും, ലോകത്താകെയും പലതരം പ്രകൃതി ദുരന്തങ്ങൾ ഈ കാലയളവിൽ വലിയ ഭീഷണി ഉയർത്തുകയുണ്ടായി. എന്നാൽ 2019 അവസാനം മുതൽ ലോക മനഃസാക്ഷിയെ ഞെട്ടിച്ച് കൊറോണ കുഞ്ഞൻ വൈറസ് ലോകത്താകെ പടർത്തിയ ജൈവ ദുരന്തമായ കോവിഡ് 19 പകർച്ചവ്യാധി ഇന്നും ഭീഷണിയായി തന്നെ തുടരുന്നു.
ലോകത്താകെ 24 കോടിയോടടുത്ത് ആളുകൾ കോവിഡ് രോഗബാധിതരായി കഴിഞ്ഞു. 49 ലക്ഷത്തിനടുത്ത് ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയിലും ഇതുണ്ടാക്കിയ ഭീഷണി വളരെ വലുതാണ്.
മൂന്നര കോടിയോടടുത്ത് ആളുകൾക്ക് രോഗം ബാധിച്ചുകഴിഞ്ഞ നാം ലോകത്ത് രണ്ടാമതെത്തി കഴിഞ്ഞുവെന്നത് നമ്മെ ആശങ്കാകുലരാക്കുന്നു.
നാലര ലക്ഷത്തിലേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു. കേരളത്തിൽ മരണനിരക്കിൽ നേരിയ കുറവുണ്ടെങ്കിലും രോഗവ്യാപനതോത് ഇനിയും പൂർണമായി കുറഞ്ഞിട്ടില്ല. പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങളുടെ ഫലപ്രദമായ നടപ്പിലാക്കൽ തടസപ്പെടുത്തും വിധമുള്ള ആൾകൂട്ട ക്യാമ്പയിനുകൾ നിരന്തരമുണ്ടായതും രോഗവ്യാപനതോത് കുറയാതെ പോകാൻ കാരണമായി എന്നത് നാം കാണാതിരുന്നു കൂടാ. 48 ലക്ഷത്തിനടുത്ത് രോഗബാധിതരിൽ 26,000‑ത്തില്‍ ഏറെ പേർ ഇവിടേയും മരണത്തിന് കീഴടങ്ങിയെന്നത് ദുഃഖകരമാണ്.
പ്രകൃതിദുരന്തനിവാരണ സംവിധാനങ്ങൾ സംബന്ധിച്ച് ഇത്തരുണത്തിൽ നാം ഒന്ന് വിലയിരുത്തി പോകുന്നത് നന്നായിരിക്കും. പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുളള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്തനിവാരണം അഥവാ ഡിസാസ്റ്റർ മാനേജ്മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ദുരന്തം വരാതെ നോക്കുക, വരുമെന്നുറപ്പുളള ദുരന്തത്തെ നേരിടാനുളള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിന് ശേഷമുളള രക്ഷാപ്രവർത്തനം നടത്തുക എന്നിവ.

 


ഇതുകൂടി വായിക്കൂ: ഉത്തരാഖണ്ഡ് ദുരന്തം: ഭാവിയിലേക്കുള്ള താക്കീത്


 

ദുരന്തനിവാരണത്തിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങൾ ആണുളളത്.
1. ദുരന്തത്തിന് മുമ്പുളള ഘട്ടം: ഈ ഘട്ടത്തിൽ പ്രധാനമായും നാം അപകട സാധ്യതകളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ദോഷസാധ്യത കുറയ്ക്കലും, തയാറെടുപ്പും, നിയമനിർമ്മാണം, ബോധവൽക്കരണം, ബജറ്റിങ്, മോക് ഡ്രിൽ എന്നിവ ഈ ഘട്ടത്തിൽ വരുന്നു.
2. ദുരന്ത സമയത്തുളള ഘട്ടം: പെട്ടെന്നുളള രക്ഷാപ്രവർത്തനം, മുന്നറിയിപ്പ്, ആൾക്കാരെ മാറ്റി പാർപ്പിക്കൽ, വൈദ്യസഹായം, ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങൽ എന്നിവ ഈ ഘട്ടത്തിലാണ്.
3. ദുരന്തത്തിന് ശേഷമുളള ഘട്ടം: പുനരധിവാസം, പുനർനിർമ്മാണം, തുടർ ചികിത്സാ, ധനസഹായം എന്നിവയാണ് പ്രധാനമായും ഈ ഘട്ടത്തിൽ വരിക.
രാജ്യത്തിന് അകത്തുണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ സുശക്തമായ ഒരു നിയമ നിർമ്മാണം 2005 മുതൽ രാജ്യത്ത് നടപ്പിൽ വരുത്തിയിട്ടുണ്ട്. 2005 ലെ ദേശീയ ദുരന്തനിവാരണ ആക്ട് പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ സമിതിയും, മുഖ്യമന്ത്രി ചെയർമാനായി സംസ്ഥാന ദുരന്തനിവാരണ സമിതിയും, ജില്ലാ കളക്ടർ ചെയർമാനായി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഉൾകൊളളുന്ന ജില്ലാ ദുരന്തനിവാരണ സമിതിയും പ്രവർത്തിച്ചുവരുന്നു. വിവിധതരം ദുരന്തങ്ങൾ നേരിടാനുളള ചുമതല നോഡൽ വകുപ്പുകൾക്ക് വിഭജിച്ചു നൽകിയിട്ടുമുണ്ട്. നിയമപ്രകാരം എല്ലാ തലങ്ങളിലും ഒരു ദുരന്തനിവാരണ പ്ലാൻ ഉണ്ടാകേണ്ടതുണ്ട്. ദുരന്തകാര്യങ്ങൾ യഥാസമയം മനസിലാക്കുന്നതിനാവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളും, ഉദ്യോഗസ്ഥ വൃന്ദവും രാജ്യത്തുണ്ട്.
ദേശീയ ദുരന്തനിവാരണ നിയമം 35 (2) വകുപ്പു പ്രകാരം ദുരന്ത സമയത്ത് എല്ലാ വിധത്തിലും ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അതുപോലെ 8.7.3ഖണ്ഡിക പ്രകാരം ദുരന്തമേഖലയെ സഹായിക്കാൻ പുറം സഹായം ഉൾപ്പെടെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലുണ്ട്. നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിൽ പോരായ്മകൾ സംഭവിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത് നന്നാവും.

 


ഇതുകൂടി വായിക്കൂ: ദുരന്തം തടയാന്‍ ആസൂത്രിതവും കാര്യക്ഷമവുമായ തന്ത്രം കൂടിയേ തീരൂ


 

മണ്ണും വിണ്ണും കടലും കായലും കാടും കാട്ടാറും വിറ്റു കാശാക്കാനുളള ആർത്തി മൂത്ത മനുഷ്യന്റെ വെമ്പൽ നമ്മുടെ കാലാവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുന്നു എന്ന് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) തയാറാക്കിയ ആറാമത് റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരിക്കുന്നു. ലോകത്താകെയുള്ള 234 ശാസ്ത്രജ്ഞർ ചേർന്ന് തയാറാക്കിയ റിപ്പോർട്ട് നാം വളരെ ഗൗരവത്തിൽ പരിഗണിക്കേണ്ടുന്ന ഒന്നാണ്. പ്രളയാനന്തരം നദികൾ വറ്റിവരളുന്നു, കൊടും വരൾച്ച നമ്മെ ഉറ്റുനോക്കുന്നു, ഉഷ്ണവാതങ്ങൾ വലിയ തോതിൽ ഉണ്ടാകുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്താതെ പരിസ്ഥിതി ലോല മേഖലകളിൽ ഉൾപ്പെടെ നടത്തുന്ന ഖനന പ്രവർത്തനങ്ങൾ മൂലം അസ്ഥിരപ്രദേശങ്ങളുടെ ദൈർഘ്യം വർധിക്കുന്നു. ഇന്ത്യയിൽ 85 ശതമാനം ഭൂപ്രദേശങ്ങളും പ്രകൃതിദുരന്ത സാധ്യത പ്രദേശങ്ങളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആഡംബരത്വരയിൽ നാം പുറന്തളളുന്ന ഹരിതഗ്രഹ വാതകങ്ങൾ ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ആക്കം കൂട്ടുന്നു. മഞ്ഞുമലകളുടെ നാശത്തിനും, നിമിഷ പ്രളയത്തിനും, സമുദ്ര ജലവിതാനം ഉയരാനും ഇത് കാരണമാകുന്നു. അടുത്ത മാസം സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന 26-ാമത് കാലാവസ്ഥാ ഉച്ചകോടി ഇത്തരം വിഷയങ്ങളിൽ ആഴമേറിയ ചർച്ചയും, പരിഹാര നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
2013 ലെ ഉത്തരാഖണ്ഡ് പ്രളയം, 2014 ലെ ജമ്മൂ കശ്മീർ പ്രളയം, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ ദുരന്തങ്ങൾ എന്നിവയിൽ നിന്നെല്ലാം പാഠം പഠിക്കാൻ നാം തയാറാകണം. പ്രകൃതിയോട് മനുഷ്യൻ കാട്ടിയ ക്രൂരതക്ക് പ്രകൃതി നൽകുന്ന മറുപടിയായി നമുക്ക് ഇത്തരം ദുരന്തങ്ങളെ കാണാൻ കഴിയണം. പ്രളയാനന്തര പുനരധിവാസവും, പുനർനിർമ്മാണവും പുരോഗമിക്കുമ്പോൾ പരിസ്ഥിതി സൗഹൃദമായ, പരിസ്ഥിതി ലോല മേഖലകളെ സംരക്ഷിച്ചുകൊണ്ടുളള, ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാത്ത, സുസ്ഥിര വികസന കാഴ്ചപ്പാട് ഉണ്ടാകുമെന്നും, അങ്ങനെ ദുരന്തങ്ങളെ ഒരു പരിധി വരെ തടഞ്ഞുനിർത്താമെന്നും നമുക്ക് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.