19 March 2024, Tuesday

Related news

January 17, 2024
January 8, 2024
January 7, 2024
January 7, 2024
December 31, 2023
December 30, 2023
December 19, 2023
December 5, 2023
December 5, 2023
December 5, 2023

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണന; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെ മുരളീധരന്‍

Janayugom Webdesk
തിരുവനന്തപുരം
March 31, 2023 10:48 am

കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ചുമതല ഏറ്റെടുത്തതിനുശേഷം പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷം. കെപിസിസി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ. മുരളീധരന്‍ പൊട്ടിത്തെറിച്ച് രംഗത്ത് വന്നത് .

ശതാബ്ദി ആഘോഷ പരിപാടിയില്‍ തനിക്ക് പ്രസംഗിക്കാന്‍ അവരം കൊടുക്കാഞ നേതൃത്വത്തിനെതിരെയാണ് അദ്ദേഹം ആഞ്ഞിടിച്ചത്. സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്താമെന്നും, പാര്‍ട്ടിക്ക് തന്‍റെ സേവനം വേണ്ടെങ്കില്‍ നിര്‍ത്തിപോകാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരുന്നു കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചത്. വിളിച്ച് വരുത്തി അപമാനിച്ചു എന്നാണ് മുരളീധരന്റെ പരാതി.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദി തന്നെ കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പ് പോരിന്‍റെ വേദിയായത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും ഗൗരവത്തിലാണ് കാണുന്നത്. ആഘോഷ വേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വേദിയിലെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഇരിക്കാന്‍ ഇരിപ്പിടവും ആദ്യം ലഭിച്ചിരുന്നില്ല. പ്രസംഗിക്കാന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ക്ഷണിച്ചിട്ടും തന്നെ ഒഴിവാക്കിയതെന്തെന്ന് മുരളീധരന്‍ കെപിസിസി അധ്യക്ഷനോട് ചോദിക്കുകയും ചെയ്തിരുന്നു. സദസ്സ് നിയന്ത്രിച്ചവര്‍ മറന്നു പോയതാവാമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കെ സുധാകരനാണ് തന്നെ ഒഴിവാക്കിയതെന്ന പരാതി കെ മുരളീധരന്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയും എംഎം ഹസനും മാത്രമായിരുന്നു വേദിയില്‍ പ്രസംഗിച്ചത്. പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ ശശി തരൂര്‍ എംപിയും അതൃപ്തനാണ്. കെപിസിസി അധ്യക്ഷന്‍ പ്രത്യേകം ക്ഷണിച്ചതിനെ തുടര്‍ന്നാണ് ശശി തരൂര്‍ എത്തിയത്. ഇതിനിടെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയില്‍ അവഗണിച്ചതായി പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതിയുണ്ട്. പരിപാടിയുടെ സംഘാടനത്തിനെതിരെയുള്ള പരാതികളില്‍ ഇവരും പ്രതികരിച്ചേക്കുമെന്ന് സൂചനയുണ്ട്.

നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ എംപിമാരായ കെ മുരളീധരനും എംകെ രാഘവനും പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കും കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും, നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ടിയില്‍ സ്ഥാനമുള്ളുവെന്നും നോട്ടീസ് നല്‍കിയ വിഷയത്തില്‍ കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് പാര്‍ട്ടിയിലെന്നും പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്നും ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവനും പ്രതികരിച്ചിരുന്നു.

എംപിമാരുടെ പരാതിയില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ കേരള നേതാക്കളുടെ യോഗം വിളിച്ചിരുന്നു.ഏകപക്ഷീയമായ നീക്കങ്ങളുമായി മുന്നോട്ടുപോകരുതെന്ന സന്ദേശം ഹൈക്കമാന്‍ഡ് ഈ യോഗത്തില്‍ സുധാകരന് നല്‍കിയിരുന്നു. പുനഃസംഘടനയില്‍ അന്തിമ തീരുമാനത്തിന് പുതിയ സമിതി രൂപീകരിക്കാനും അന്ന് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പുതിയ സമിതിയും രൂപീകരിച്ചിരുന്നു.

അന്ന് ഡല്‍ഹി ചര്‍ച്ചയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ പുതിയ സംഭവവികാസത്തോടെ പാളുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇനിയും തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും വേണേല്‍ മറ്റാരേങ്കിലും കാണേണ്ടി വരുമെന്നും മുരളീധരന്‍ നേതൃത്വത്തോടെ തുറന്നടിച്ചിരിക്കുകയാണ്.പാർട്ടി പത്രത്തിലെ സപ്ലിമെന്റിലും തന്നെ അവഗണിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മൂന്ന് മുൻ കെപിസിസി. പ്രസിഡന്റുമാരാണ് പരിപാടിക്കുണ്ടായിരുന്നത്. അതിൽ ചെന്നിത്തലയ്ക്കും ഹസനും അവസരം കൊടുത്തു. എനിക്ക് മാത്രം അവസരം കിട്ടിയില്ല. ഇത് അവഗണനയുടെ ഭാഗമാണ് അദ്ദേഹം പറയുന്നു.സമയത്തിന്റെ കുറവാണ് പ്രസംഗിക്കാൻ അവസരം നൽകാത്തതിന് പിന്നിൽ എങ്കിൽ രണ്ടു മുൻ പ്രസിഡന്റുമാർ ധാരാളം പ്രസംഗിച്ചപ്പോൾ സമയത്തിന് പ്രശ്നമുണ്ടായില്ലാല്ലോ മുരളീധരന്‍ ചോദിക്കുന്നു

Eng­lish Summary:

Neglect at Vaikom Satya­gra­ha Cen­te­nary Cel­e­bra­tions; K Muralid­ha­ran attacked the Con­gress leadership

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.