16 September 2024, Monday
KSFE Galaxy Chits Banner 2

നിതി ആയോഗ് ദാരിദ്ര്യസൂചിക പുറത്തിറക്കി; കേരളം പട്ടിണിരഹിതം

Janayugom Webdesk
ന്യൂഡൽഹി
November 26, 2021 10:49 pm

രാജ്യത്തെ ഏറ്റവും പട്ടിണി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാമത് കേരളം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് ദരിദ്രരുള്ളതെന്ന് നിതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചിക (എംപിഐ) വ്യക്തമാക്കുന്നു. ഏറ്റവുമധികം പട്ടിണിയുള്ളത് ബിഹാറിലാണ്. ഝാർഖണ്ഡ്, ഉത്തർ പ്രദേശ്, മധ്യ പ്രദേശ് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. കേരളം കഴിഞ്ഞാല്‍ ഗോവ (3.76), തമിഴ്‌നാട് (4.89), പഞ്ചാബ് (5.59) എന്നിങ്ങനെയാണ് പട്ടിണി കുറവുള്ള മറ്റ് സംസ്ഥാനങ്ങൾ. നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് പട്ടിക പുറത്തുവിട്ടത്. ബിഹാറിലെ ആകെ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണെങ്കിൽ ഝാർഖണ്ഡിന്റെ കാര്യത്തിലിത് 42.16 ശതമാനമാണ്. ഉത്തർ പ്രദേശിലെ 37.79 ശതമാനം ജനങ്ങളും ദരിദ്രരാണ്.

മധ്യ പ്രദേശ് (36.65), മേഘാലയ (32.67) എന്നിങ്ങനെയാണ് കണക്ക്. ഓക്സ്ഫോഡ് പോവർട്ടി ആന്റ് ഹ്യുമൻ ഡെവലപ്പ്മെന്റ് ഇനീഷ്യേറ്റീവ് (ഒപിഎച്ച്ഐ), യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) എന്നിവ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ പ്രധാനപ്പെട്ട ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ പഠന കാലാവധി, സ്കൂളിലെ ഹാജർ നില, പാചക വാതകം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയാണ് പഠനവിധേയമാക്കിയിട്ടുള്ള ഉപഘടകങ്ങൾ. നിതി ആയോഗ് തയാറാക്കുന്ന സുസ്ഥിര വികസന പട്ടികയിലും തുടക്കം മുതല്‍ കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. നിതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നു.

eng­lish sum­ma­ry; niti ayog has released the Pover­ty Index

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.