26 April 2024, Friday

ജീവിക്കുന്നു നമ്മൾ

ലാഹിരി കണ്ടല്ലൂർ
August 14, 2022 7:42 am

വലിയൊരു പാറക്കല്ലിൽ
എന്റെയും നിന്റെയും
പേരുകൾ
യാതൊരു ഉപാധികളും
ഇല്ലാതെ
കൊത്തിവെയ്ക്കുന്നു
നാം
രണ്ട് സമുദായങ്ങളിലുള്ളതിനാൽ
ചിലർ മാത്രം പ്രണയത്തിന്
ഉപാധികൾ കല്പിക്കുന്നു
സമുദായ തലക്കനത്തിന്റെ
പാറമടയിൽ ജോലി
ചെയ്തിരുന്നവർ വന്ന്
പേരെഴുതിയ പാറയുടെ
ഉടലും ശിരസ്സും
തല്ലിപ്പൊട്ടിക്കുന്നു
ചോര വാർന്നങ്ങനെ
മൃതമായ് നാം
ആ എഴുതിയ പ്രണയനാമങ്ങൾ
ഞങ്ങളുടെ ഉയിര് തന്നെയായിരുന്നു
വീടു പണിക്കായി തൊഴിലാളികൾ
ആ ശിലകൾ ചുമന്നു കൊണ്ടുപോയി
ചുമരായി മാറുന്നു നമ്മൾ
നാം അടുത്തടുത്ത്
സിമന്റിൽ ഉറച്ചു പോയി
ആ വീട്ടിലെ പെൺകുട്ടി
കരികൊണ്ട് ചുമരിൽ
അവളുടെയും കാമുകന്റെയും പേരെഴുതുന്നു
നമ്മെപ്പോലെ അവരും
രണ്ട് സമുദായക്കാർ
അവൾ
പേരെഴുതിയ ശേഷം
താഴെയായ്
സമുദായ നെറികേടിനെ
ആട്ടിത്തുപ്പുന്ന
രണ്ട് വരികൾ കൂടി കുറിക്കുന്നു
ആ വരികൾ
മരണപ്പെട്ട് ഭിത്തിയിലിരുന്ന
നമ്മളിലേക്ക്
ഉയിരിന്റെ മിന്നലായി
പടർന്നു കയറി
ആ പെൺകുട്ടിയാവട്ടെ,
നമ്മെപ്പോലുള്ളവർക്ക്
മുന്നോട്ടു പോകുവാൻ
ഒരു കൈത്തിരി
അതിൽ വിരിയട്ടെ
ഉപാധികളില്ലാത്ത
സ്നേഹത്തിന്റെ പുഞ്ചിരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.