November 30, 2023 Thursday

Related news

November 17, 2023
November 5, 2023
October 20, 2023
October 3, 2023
September 30, 2023
September 14, 2023
September 13, 2023
August 17, 2023
August 9, 2023
July 5, 2023

പിഎഫിന് നികുതി ഏപ്രില്‍ ഒന്നുമുതല്‍ ; കൊള്ളയടി തുടര്‍ന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2022 10:39 pm

പലിശ വെട്ടിക്കുറച്ചതിന് പിന്നാലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥ നിലവില്‍വരും. നികുതിരഹിതം, നികുതിവിധേയം എന്നിങ്ങനെ പിഎഫ് നിക്ഷേപത്തെ രണ്ടായി വിഭജിച്ചുകൊണ്ടാണ് പുതിയ പരിഷ്ക്കാരം. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വിഹിതമായി പ്രതിവർഷം രണ്ടര ലക്ഷത്തിൽ കൂടുതലും സർക്കാർ ജീവനക്കാരുടെ വിഹിതമായി അഞ്ചുലക്ഷത്തിൽ കൂടുതലും നിക്ഷേപിക്കുന്ന അക്കൗണ്ടുകൾക്കാണ് നികുതി ചുമത്തുക. ഇതനുസരിച്ച് സ്വകാര്യ ജീവനക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രതിവര്‍ഷം നിക്ഷേപിച്ചാല്‍ ഇതില്‍ രണ്ടരലക്ഷത്തിന് നികുതി അടയ്ക്കേണ്ടിവരും.

2021 മാര്‍ച്ച് 31 വരെയുള്ള നിക്ഷേപങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഈടാക്കുമെന്ന് 2021 വര്‍ഷത്തെ കേന്ദ്രബജറ്റിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയത്. പിഎഫിൽ ഉയര്‍ന്ന നിക്ഷേപം നടത്തുന്ന മധ്യവര്‍ഗക്കാരെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഒരു ശതമാനം പിഎഫ് നിക്ഷേപങ്ങളെ മാത്രമേ നികുതി ബാധിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പ്രതിമാസം പിഎഫ് വിഹിതമായി നൽകുന്നത്. ഇത്രയും തുക തന്നെ തൊഴിലുടമകളും അടയ്ക്കുന്നുണ്ട്.

എന്നാല്‍ തൊഴിലുടമയുടെ സംഭാവന നികുതിവിധേയമായ നിക്ഷേപ പരിധിയിൽ ഉൾപ്പെടില്ല. പിഎഫ് നിക്ഷേപത്തിന് നികുതി ചുമത്താന്‍ 1962 ലെ ആദായനികുതി ചട്ടങ്ങളിൽ 9ഡി എന്ന പുതിയ വകുപ്പ് കേന്ദ്രം കൂട്ടിച്ചേർത്തിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പിഎഫ് പലിശനിരക്ക് കഴിഞ്ഞ വര്‍ഷത്തിലെ 8.5 ശതമാനത്തില്‍ നിന്നും 8.1 ശതമാനമായി കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് ലഭിക്കുന്ന തുകയെ അടിസ്ഥാനപ്പെടുത്തിയാണ് പലിശ നിരക്ക് നിശ്ചയിക്കുക. എന്നാല്‍ കോര്‍പസ് ഫണ്ടില്‍ 13 ശതമാനം വര്‍ധനവ് ഉണ്ടായിട്ടും പലിശ നിരക്ക് എട്ട് ശതമാനമായി ചുരുക്കുകയായിരുന്നു. പിഎഫ് പലിശ നിരക്ക് കുറയ്ക്കാനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് തുല്യമാക്കാനാണ് കേന്ദ്രനീക്കം. രാജ്യത്തെ ആറുകോടിയോളം പേരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

eng­lish sum­ma­ry; Tax on PF from April 1; The cen­ter fol­low­ing the robbery

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.