27 April 2024, Saturday

അധ്യയനവർഷം ആരംഭിക്കും മുമ്പ് പാഠപുസ്തകങ്ങൾ

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
March 12, 2024 4:45 am

മൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ള കുട്ടികൾ സ്കൂളിലെത്തിയ നാടാണ് നമ്മുടേത്. അവർക്കെല്ലാം പഠിക്കുന്നതിനാവശ്യമായ അക്കാദമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ പഠനസാമഗ്രികൾ അനായാസേന ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും മഹാഭൂരിപക്ഷം കുട്ടികളും ഇന്നും പാഠപുസ്തകങ്ങളെയാണ് മുഖ്യമായും പഠനത്തിന് ആശ്രയിക്കുന്നത്. അവരുടെ എണ്ണം എത്രയായാലും അവർക്കെല്ലാം ആവശ്യമായ വിദ്യാഭ്യാസ ലക്ഷ്യം നിറവേറ്റുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നതാണ് സർക്കാരിന്റെ അഭിപ്രായം. എന്തെന്നാൽ ഇവരിൽ ബഹുഭൂരിപക്ഷവും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കാനിരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നിലവിലെ വിദ്യാഭ്യാസത്തിൽ പാഠപുസ്തകങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അത് കൃത്യസമയത്ത് ലഭിക്കുകയെന്നത് പഠിതാവിനെ അംഗീകരിക്കലാണ്. സമയബന്ധിതമായി സ്കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുവാൻ കഴിഞ്ഞ അധ്യയന വർഷങ്ങളിൽ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷവും നമുക്കതിന് കഴിയുന്നു. പരിഷ്കരിക്കാത്ത പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.


ഇതുകൂടി വായിക്കൂ:  പാഠപുസ്തകങ്ങളിലും ഇന്ത്യയെ വെട്ടുന്നു


പരിഷ്കരിച്ച പാഠപുസ്തകങ്ങളും മേയ് മാസത്തിൽ തന്നെ വിതരണം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുക എന്നത് ഒരു വാർത്തയല്ലാതെയാക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങൾ കിട്ടാതിരിക്കുകയും പുസ്തകങ്ങൾ ഫോട്ടോകോപ്പി എടുക്കേണ്ടിവരികയും ചെയ്തിരുന്ന അവസ്ഥ ഉണ്ടായിരുന്നു. അക്കാദമിക രംഗത്ത് വലിയ പിഴവുകൾ വരുത്തിയ യുഡിഎഫ് ഭരണകാലം പൊതുവിദ്യാഭ്യാസ മേഖലയുടെ കെട്ടകാലമായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ ഇതിനെ മറികടക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ മൊത്തം അക്കാദമികാന്തരീക്ഷം മെച്ചപ്പെടുത്താനും കുട്ടികളുടെ സ്കൂൾ പ്രവേശനത്തിലടക്കം വലിയ വർധനവ് ഉണ്ടാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളിൽ ഇടപെട്ടുകൊണ്ട് സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ ബദൽ പാഠങ്ങൾ തയ്യാറാക്കുവാനും കേരളത്തിന് കഴിഞ്ഞു. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി പുസ്തകങ്ങളിൽ വെട്ടിമാറ്റലുകൾ നടത്തിയപ്പോൾ അവ ഉൾക്കൊള്ളിച്ച് നാല് വിഷയങ്ങളിലും അധിക പുസ്തകങ്ങൾ പുറത്തിറക്കി. ചരിത്രത്തിൽ മുഗൾചരിത്രം, വ്യവസായികവിപ്ലവം, ഇന്ത്യാചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയുമാണ് ബദൽ പാഠപുസ്തകങ്ങളില്‍ ഉൾപ്പെടുത്തിയത്.


ഇതുകൂടി വായിക്കൂ:  ഭരണഘടനാ സംരക്ഷണ പോരാട്ടത്തില്‍ കണ്ണിചേരുക


ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായി കുട്ടികൾക്ക് വിനിമയം ചെയ്യുന്നതിനും ബദൽ പാഠപുസ്തകങ്ങൾ അനിവാര്യമാണെന്നാണ് അക്കാദമിക സമൂഹം വിലയിരുത്തിയത്. ദേശീയതലത്തിൽ എൻസിഇആർടി നേതൃത്വത്തിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചപ്പോൾത്തന്നെ കേരളം അക്കാദമികമായി പ്രതികരിച്ചിരുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമ്മിക്കുകയാണ്. അതിനാൽ ആ ക്ലാസുകളിലെ വെട്ടിച്ചുരുക്കൽ കേരളത്തെ ബാധിക്കില്ല. എന്നാൽ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവയില്‍ മാറ്റം വരുത്തിയപ്പോഴാണ് ബദൽ പാഠപുസ്തകത്തിലൂടെ കേരളം ശക്തമായി പ്രതികരിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, തുല്യത, ശാസ്ത്രബോധം എന്നിവയിലാണ് കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ലക്ഷ്യവും മാർഗവും അടിയുറച്ചിരിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസമാണ് നാം ആഗ്രഹിക്കുന്നത്. അറിവിനെയും അധ്വാനത്തെയും പരസ്പരബന്ധിതമായും പരസ്പരപൂരകമായും കാണാനും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകളെ ജീവിതസാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയപാഠ്യപദ്ധതി നിർദേശങ്ങൾ സഹായകമാകും. കൃത്യസമയത്ത് പാഠപുസ്തകങ്ങൾ അച്ചടിച്ചു കൊടുക്കുകയെന്നത് ഉത്തരവാദിത്തബോധത്തോടെ ഏറ്റെടുക്കുമ്പോൾ അത് കേന്ദ്രീകൃത പാഠപുസ്തകത്തിനുവേണ്ടി ശ്രമിക്കുന്ന കേന്ദ്ര ഭരണാധികാരികൾക്കെതിരെയുള്ള സമരം കൂടിയാണ്.


ഇതുകൂടി വായിക്കൂ:  സ്റ്റുഡന്റ്സ് സഭ എന്ത്? എന്തിന്?


സമൂഹത്തിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനും അസമത്വങ്ങളും അനീതികളും വർധിപ്പിക്കുന്ന നിലപാടുകൾ രൂപീകരിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവർക്കെതിരെയുള്ള ശക്തമായ പ്രതിരോധമാകും നമ്മുടെ പുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ചില കോണുകളിൽ നിന്നും ബോധപൂർവമോ അല്ലാതെയോ ചില വിമർശനങ്ങൾ ഉയർന്നുവരുന്നതായും ശ്രദ്ധയിൽപ്പെട്ടു. വിമർശനങ്ങൾ കഴമ്പുള്ളതാണെങ്കിൽ അത് തുറന്ന മനസോടെ സ്വീകരിക്കുവാൻ ഒരു മടിയുമില്ല. അത് തന്നെയാണ് കരിക്കുലം പരിഷ്കരണത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ ചിലർ വിവാദത്തിന് ശ്രമിച്ചതും അതൊക്കെ പരാജയപ്പെട്ടതും ഓർമ്മയുണ്ടല്ലോ? പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കഴിയില്ല. അതിനനുസരിച്ചുള്ള ഗൗരവമായ പ്രവർത്തനങ്ങൾ ക്ലാസ്‌മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകേണ്ടത് അധ്യാപകരാണ്. പാഠപുസ്തക പരിഷ്കരണത്തെത്തുടർന്ന് അധ്യാപകർക്കുള്ള കെെപ്പുസ്തകം വികസിപ്പിക്കും. പരിശീലനങ്ങളും നൽകും. പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ ടെക്‌സ്റ്റും രാജ്യത്ത് ആദ്യമായി രക്ഷാകർത്താക്കൾക്കുള്ള കൈപ്പുസ്തകവും വികസിപ്പിക്കും. ഇവ രണ്ടും സമയബന്ധിതമായി പൂർത്തീകരിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് മികവിനാണ് വരുന്ന അധ്യയനവർഷം ഊന്നൽ നൽകുന്നത്. എല്ലാത്തരം വിദ്യാഭ്യാസ പരിഷ്കാരങ്ങളെയും സ്വീകരിക്കുവാൻ പാകത്തിൽ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾ മേയ് ആദ്യവാരം തന്നെ വിദ്യാലയങ്ങളിലെത്താൻ പോവുകയാണ്. പുതിയ കാലത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ പരിഗണിച്ചും വരാൻപോകുന്ന മാറ്റങ്ങളെ മുന്നിൽക്കണ്ടുമാണ് പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  മോഡിയുടെ ഗ്യാരന്റി: മറ്റൊരു കര്‍ഷക കുരുതി


വേനൽക്കാല അധ്യാപക ശാക്തീകരണം പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്താനും അക്കാദമിക മികവ് വർധിപ്പിക്കുന്നതിനുമുള്ള പരിശീലനമായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ തന്നെ രക്ഷിതാക്കൾക്കായി തയ്യാറാക്കുന്ന പുസ്തകത്തെ മുൻനിർത്തിയുള്ള പരിശീലനവും ആരംഭിക്കും. ദേശീയതലത്തിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണ്. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യവിരുദ്ധമായ നടപടികൾ രാജ്യത്തുണ്ടാകുമ്പോൾ അതിനെ അക്കാദമികമായി ചെറുക്കാൻ നാം ശ്രമിച്ചിട്ടുണ്ട്. അത് തുടരുകതന്നെ ചെയ്യും. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്കരണ പ്രവർത്തനങ്ങളാണ് കേരളം നടത്തുകയെന്ന് തുടക്കം മുതൽ തന്നെ നാം പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.