28 April 2024, Sunday

Related news

April 19, 2024
March 20, 2024
March 12, 2024
March 9, 2024
January 31, 2024
January 20, 2024
December 15, 2023
November 26, 2023
November 10, 2023
November 6, 2023

ഭൂഗര്‍ഭജലവിതാനം താഴുന്നു; ഇന്ത്യ ദാഹിച്ചു വലയും

Janayugom Webdesk
October 26, 2023 10:10 pm

ഭൂഗര്‍ഭജല ഉപയോഗത്തില്‍ ഏറെ മുന്നിലുള്ള ഇന്ത്യയില്‍ ജലവിതാനം വലിയ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതായി യുഎൻ റിപ്പോര്‍ട്ട്. ഭൂഗര്‍ഭജലശേഖരങ്ങള്‍ അഥവാ അക്വിഫറുകള്‍ 200 കോടി ജനങ്ങള്‍ക്ക് കുടിവെള്ളമേകുന്നതായും ഇവയുടെ 70 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും യുഎൻ പഠനം വിലയിരുത്തുന്നു. 

രാജ്യത്തെ പ്രധാന 37 ഭൂഗര്‍ഭജലശേഖരങ്ങളില്‍ 21 എണ്ണവും വേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ ഭൂര്‍ഗഭജല ലഭ്യത അതിന്റെ പരമാവധി താഴ്ചയും പിന്നിട്ടിട്ടുണ്ട്. ആയിരത്തിലേറെ വര്‍ഷങ്ങളിലൂടെയാണ് ജലം ഭൂഗര്‍ഭത്തില്‍ സംഭരിക്കപ്പെടുന്നതെന്നും ഇവ പഴയ രൂപത്തില്‍ എത്തണമെങ്കില്‍ വീണ്ടും അനേക വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും പഠനത്തില്‍ പറയുന്നു. ഭൂഗര്‍ഭജലശേഖരങ്ങളില്‍ എത്ര ബാക്കിയുണ്ടെന്ന് അളക്കുന്നതും പ്രയാസമായിരിക്കും. ഭൂഗര്‍ഭജലശേഖരങ്ങളുടെ നാശം സര്‍വചരാചരങ്ങളുടെയും നാശത്തിലേക്ക് വഴിനയിക്കുമെന്നും യുഎൻ ഓര്‍മ്മപ്പെടുത്തുന്നു.

വരും വര്‍ഷങ്ങളില്‍ ലോകം നേരിടുന്ന ആറ് പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് ജല ലഭ്യതയിലെ കുറവായിരിക്കുമെന്ന് യുഎൻ യൂണിവേഴ്സിറ്റി-ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻവയോണ്‍മെന്റ് ആന്റ് ഹ്യൂമണ്‍ സെക്യൂരിറ്റി (യുഎൻയു-ഇഎച്ച്എസ്) പുറത്തിറക്കിയ പഠനത്തില്‍ സൂചിപ്പിക്കുന്നു.
കര്‍ഷകര്‍ ഭൂഗര്‍ഭജലത്തെ ഏറെ ആശ്രയിക്കുന്നു എന്നതിനാല്‍ കൃഷിയെയും അതുവഴി ആഗോള ഭക്ഷ്യ ഉല്പാദനത്തെയും ഇത് ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.
ഭൂഗര്‍ഭജലനിരപ്പ് താഴുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. യുഎസും ചൈനയും ഒരുമിച്ച് ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ ഭൂഗര്‍ഭ ജല ഉപയോഗം. രാജ്യത്തെ 50 ശതമാനം നെല്ലും 85 ശതമാനം ഗോതമ്പും ഉല്പാദിപ്പിക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നുണ്ട്.
പഞ്ചാബിലെ 78 ശതമാനം കിണറുകളും പരമാവധി ഉപയോഗപ്പെടുത്തിയതായും 2025ഓടെ വടക്കു-പടിഞ്ഞ‌ാറൻ മേഖലയില്‍ ഭൂഗര്‍ഭജലത്തിന്റെ ലഭ്യത വലിയ തോതില്‍ കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂഗര്‍ഭജലം അതിന്റെ പരമാവധി താഴ്ചയിലെത്തിയാല്‍ പഴയരീതിയിലാക്കുക പ്രയാസമാണെന്നും ഇതിന്റെ പരിണിത ഫലങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമാണെന്നും വേഗത്തിലുള്ള പരിഹാരം ആവശ്യമാണെന്നും റിപ്പോര്‍ട്ടിന്റെ പ്രധാന ലേഖകനായ ജാക്ക് ഒ കോണര്‍ അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: The ground­wa­ter table is falling

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.