27 April 2024, Saturday

വാഹനാപകടങ്ങൾ വരുത്തുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖിക
ആലപ്പുഴ
November 15, 2023 3:03 pm

വാഹനാപകടങ്ങൾ വരുത്തുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം കൂടുന്നു. വണ്ടി ഓടിക്കുന്ന കുട്ടികളുടെ മാത്രമല്ല മറ്റുള്ളവരുടെ കൂടി ജീവൻ നഷ്ടമാകുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിൽ നഗരമധ്യത്തിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച ബൈക്ക് തട്ടിയാണ് നാല് വയസുകാരി മാതാപിതാക്കളുടെ കൺമുൻപിൽ വെച്ച് മരിച്ചത്. പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിൽ കൂട്ടുകാരിയുടെ മാതാവിന് എതിരെയും കേസെടുക്കും. പലപ്പോഴും കുട്ടികൾ ഓടിച്ച വാഹനങ്ങൾ അപകടം വരുത്തുമ്പോഴാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. ഇവിടെയും അങ്ങനെ തന്നെയായിരുന്നു സംഭവം.

ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ദിനം പ്രതി കൂടുകയാണ്. ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ശിക്ഷാ നടപടികളെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്ത് പിടിക്കപ്പെട്ടാൽ രക്ഷിതാവിന്അല്ലെങ്കിൽ വാഹന ഉടമയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യും. 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേയ്ക്ക് റദ്ദ് ചെയ്യപ്പെടുകയും ചെയ്യും.

വാഹനം ഓടിച്ച് കുട്ടിയ്ക്ക് ഏഴ് വർഷത്തിന്ശേഷമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. അതായത് 18 വയസിൽ ലൈസൻസ് കിട്ടുന്നതിന്പകരം 25 വയസാകും ലൈസൻസ് കുിട്ടാൻ. ഇവയ്ക്കെല്ലാം പുറമേ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള നടപടികളും കുട്ടി നേരിടേണ്ടി വരും. തന്റെ അറിവോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്ന് തെളിയിക്കാനുള്ള ബാധ്യത രക്ഷിതാവിനാണ്. നിയമം കർശനമാക്കി നടപ്പിലാക്കി കുട്ടി ഡ്രൈവർമാരെ നിരത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് ശക്തമാക്കുന്നത്. 

Eng­lish Sum­ma­ry: The num­ber of child dri­vers involved in car acci­dents is on the rise

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.