26 April 2024, Friday

തിരികെ നടക്കുമ്പോൾ

നിബിൻ കള്ളിക്കാട്
October 2, 2022 6:35 am

സ്വപ്നങ്ങളിൽ നിന്നും
ജീവിതത്തിലേക്കുള്ള
പാതകളിലാണ്
ഭാവികാലങ്ങളുടെ
പടിക്കെട്ടുകൾ കയറിയത്
പടികൾ തെളിക്കുന്ന
പാതയ്ക്ക് ഇരുവശമുണ്ട്
ഒരിടത്ത് വിശ്വാസത്തിന്റെ
ആഴമേറിയ താഴ്‌വാരം
മറ്റിടം പ്രതീക്ഷകളുടെ
നിണമണിഞ്ഞ പൂവുകൾ
വിടർന്നു നിന്നിരുന്ന
മിഴിനീരിന്റെ സമുദ്രം
പാതയുടെ അവസാനം
അദൃശ്യമായിരുന്നു
അവിടെയന്ന് ദൈവം
മനുഷ്യന്റെ ഭാവികൾ
പറയുന്ന നേരമായിരുന്നു
ഊഴത്തിലെത്തുന്നവർക്ക്
പല തലങ്ങളിലുള്ള
ഇരിപ്പിടങ്ങളുണ്ടായിരുന്നു
ശേഷം ഭാവികാലത്തിന്റെ
വ്യാമോഹ കളങ്ങളിലാണ്
മറന്നുപോയ ജീവന്റെ
ചതിയാഴങ്ങൾ
ബോധ്യമാക്കുന്നത്
പടികളിറങ്ങാൻ
തുടങ്ങിയപ്പോഴാണ്
പറ്റിപ്പിടിപ്പിച്ച ഓർമ്മകളിൽ
സമവാക്യങ്ങളുടെ
പലനിറമുള്ള
തുണിപ്പുതപ്പുകൾ
മൂടിയ ദൈവങ്ങളെത്തിയത്
എന്റെ ചിന്തകളൊന്നാകെ
ദക്ഷിണയായി ചോദിച്ചത്
നിരാശനായ ഞാൻ
തിരികെ നടക്കുമ്പോഴും
വിശ്വാസത്തിന്റെ
താഴ്‌വാരം നിറയെ
പുഞ്ചിരിയിൽ തീർത്ത
വാഗ്ദാനങ്ങളുടെ
ശവങ്ങളും ശവമഞ്ചങ്ങളും
പിന്നാലെ പെരുകി വന്നിരുന്നു
നിണമണിഞ്ഞ പൂവുകൾ
മിഴിനീരിന്റെ ഗ്രീഷ്മങ്ങളിൽ
അന്നും വിറച്ചു നിന്നിരുന്നു
ഞാൻ നടന്ന പടിക്കെട്ട്
രാഷ്ട്രത്തിന്റെ ഭാഗമായിരുന്നു,
ഭാവി പറഞ്ഞ ദൈവം
രാഷ്ട്രീയവുമായിരുന്നു
എന്റെ പേര് അവിടെ
രക്തസാക്ഷിയെന്നായിരുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.