19 April 2024, Friday

തുര്‍ക്കിയിലേത് ഏറ്റവും മാരകമായ ഭൂകമ്പമെന്ന് ശാസ്ത്രജ്ഞര്‍

Janayugom Webdesk
ഇസ്താംബൂള്‍
February 7, 2023 10:01 pm

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ ഏറ്റവും മാരകമായതാണെന്ന് ശാസ്ത്രജ്ഞര്‍. അനറ്റോലിയന്‍, അറേബ്യന്‍ പ്ലേറ്റുകള്‍ക്കിടയില്‍ 100 കിലോമീറ്ററിലധികം വിള്ളലാണ് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായത്. തുര്‍ക്കി നഗരമായ നൂര്‍ദാഗിയില്‍ നിന്ന് 26 കിലോമീറ്റര്‍ കിഴക്കായി 18 കിമീ ആഴത്തില്‍ കിഴക്കന്‍ അനറ്റോലിയന്‍ വിള്ളലിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് 1970 മുതല്‍ ഈ പ്രദേശത്ത് മൂന്ന് ഭൂകമ്പങ്ങള്‍ മാത്രമേ റിക്ടര്‍ സ്കെയിലില്‍ 6.0 മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളു. 2016ൽ സെൻട്രൽ ഇറ്റലിയിൽ ഉണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെക്കാള്‍ 250 മടങ്ങാണ് തുര്‍ക്കിയിലുണ്ടായ ദുരന്തത്തിന്റെ പ്രഹരശേഷിയെന്നും യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് ആന്റ് ഡിസാസ്റ്റർ റിഡക്ഷൻ മേധാവി ജോവാന ഫൗർ വാക്കർ പറയുന്നു. 2013 മുതൽ 2022 വരെയുള്ള ഏറ്റവും മാരകമായ ഭൂകമ്പങ്ങളിൽ രണ്ടെണ്ണം മാത്രമാണ് തിങ്കളാഴ്ചത്തെ ഭൂകമ്പത്തിന് തുല്യമായതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ഭൂരിഭാഗം ഭൂകമ്പങ്ങളുടെയും കാരണം ഭൂഖണ്ഡങ്ങൾ സ്ഥിതി ചെയ്യുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങളാണ്. ഇത്തരത്തിൽ നാലു പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് തുർക്കി സ്ഥിതിചെയ്യുന്നത്. അനറ്റോലിയൻ പ്ലേറ്റിലാണ് തുർക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളുമെങ്കിലും യൂറേഷ്യൻ പ്ലേറ്റ്, ആഫ്രിക്കൻ പ്ലേറ്റ്, ചെറിയ അറേബ്യൻ പ്ലേറ്റ് എന്നിവിടങ്ങളിലും ചില ഭാഗങ്ങളുണ്ട്. ഇതിനാൽ ലോകത്തെ തന്നെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള രാജ്യമാണ് തുർക്കി. തുർക്കിയുടെ കരഭാഗത്തിന്റെ 95 ശതമാനവും ഭൂകമ്പബാധിതമാണെന്നാണ് കണക്കുകൾ. ഇതിൽ തന്നെ മൂന്നിൽ രണ്ട് ഭാഗവും അതീവഗുരുതരമായ മേഖലയിലാണ്. പ്രധാന നഗരങ്ങളായ ഇസ്താംബൂളും ഇസ്മിറും കിഴക്കൻ അനറ്റോലിയന്‍ പ്രദേശവുമെല്ലാം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സിറിയൻ ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്ത ആയിരക്കണക്കിന് അഭയാർത്ഥികൾ അടക്കം താമസിക്കുന്ന നഗരത്തിലെ പല കെട്ടിടങ്ങളും ബലഹീനമാണെന്നതും ഭൂകമ്പങ്ങളിലെ ദുരന്ത വ്യാപ്തി വര്‍ധിപ്പിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ സിമന്റ് മിശ്രിതവും ഇഷ്ടികയും ചേർന്ന കെട്ടിടങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് യുഎസ് ജിയോളജി വകുപ്പ് വ്യക്തമാക്കുന്നത്.

മൂന്ന് ദിവസം മുമ്പ് പ്രവചിച്ച് ഗവേഷകന്‍

ആംസ്റ്റര്‍ഡാം: തുര്‍ക്കിയിലും സിറിയയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനം മൂന്ന് ദിവസത്തിനു മുമ്പ് പ്രവചിച്ച് ഗവേഷകന്‍. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്­എസ്ജിഇഒഎസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റാണ് ഭൂചലനം പ്രവചിച്ചത്. ഉടനെയോ കുറേക്കൂടി കഴിഞ്ഞോ മധ്യ- തെക്കന്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ ഭൂകമ്പ മാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവാമെന്നായിരുന്നു ഫെബ്രുവരി മൂന്നിന് ഹൂഗര്‍ബീറ്റ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ ഹൂഗര്‍ബീറ്റ്‌സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ പ്രവചനത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭൂകമ്പം നടന്നതോടെ ഹൂഗര്‍ബീറ്റ് വീണ്ടും ചര്‍ച്ചയായി. ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ട് ആകാശഗോളങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സ്ഥാപനമാണ് സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേ . 2015ല്‍ കാലിഫോര്‍ണിയയില്‍ പ്രവചിച്ച ഭൂചലനം സംഭവിക്കാതിരുന്നതിന് പിന്നാലെ, താന്‍ വെറും ശാസ്ത്രത്തെ പിന്തുടരുന്ന ഒരാള്‍ മാത്രമാണെന്നും തനിക്ക് ബിരുദയോഗ്യതങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഫെബ്രുവരി നാല് മുതില്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ഭൂകമ്പ മാപിനിയില്‍ ആറിനോട് അടുത്ത് തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാവാമെന്ന് എസ്എസ്ജിഒഎസിന്റെ പ്രവചനമുണ്ടായിരുന്നു.

അത്ഭുതകരമായി രക്ഷപ്പെട്ട് 18 മാസം പ്രായമുള്ള കുഞ്ഞ്

അസാസ്: സിറിയയിലും തുർക്കിയിലും നാശം വിതച്ച വൻ ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 18 മാസം പ്രായമുള്ള കുഞ്ഞ്. റഗദ് ഇസ്മയിലെന്ന കുഞ്ഞാണ് ലോകത്തെ നടുക്കിയ ഭൂചലനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. തിരച്ചിൽ നടത്തുന്നതിനിടെ രക്ഷാപ്രവർത്തകർക്ക് തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടിയെ ലഭിക്കുകയായിരുന്നു. റഗദിനെ ക­ണ്ടെടുത്തതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഗർഭിണിയായ അമ്മയ്ക്കൊപ്പം അവളുടെ രണ്ട് സഹോദരങ്ങളും മരിച്ചുവെന്ന് റഗദിന്റെ ബന്ധു പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന മ­റ്റൊരു കുടുംബത്തെയും അമ്മയെയും മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു.

വ്യാജ പ്രചരണം : നാല് പേര്‍ അറസ്റ്റില്‍

ഇസ്താബൂള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവച്ച നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചരണങ്ങള്‍ വ്യാപകമായതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.