28 April 2024, Sunday

സ്വകാര്യ ഗവേഷണത്തിന് ഒരു ലക്ഷം കോടി

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2024 10:44 pm

സ്വകാര്യ മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടി വകയിരുത്തി കേന്ദ്ര സര്‍ക്കാര്‍. ബയോടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുനരുപയോഗ ഊര്‍ജം എന്നീ ശാസ്ത്ര മേഖലകളിലെ വികസനം ലക്ഷ്യമിട്ടാണ് ബജറ്റിലെ കോര്‍പസ് ഫണ്ടില്‍ നിന്നും വലിയ തുക നീക്കിവച്ചത്. ഭൂരിപക്ഷം ശാസ്ത്രജ്ഞരും, അക്കാദമിക് വിദഗ്ധരും നടപടിയില്‍ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു. സണ്‍റൈസ് ഡൊമെയ്ന്‍ അഥവാ സൂര്യോദയ പദ്ധതിയനുസരിച്ചാണ് ഒരു ലക്ഷം കോടി രൂപ സ്വകാര്യ ഗവേഷണത്തിനായി നീക്കിവയ്ക്കുന്നത്. ഇതിന്റെ ഫലമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര‑ഗവേഷണ സ്ഥാപനങ്ങളുടെ ഫണ്ട് ഗണ്യമായി കുറയുമെന്നാണ് ശാസ്ത്ര ലോകം ആശങ്ക പ്രകടിപ്പിക്കുന്നത്. അടിസ്ഥാനശാസ്ത്ര മേഖലയുടെ മുരടിപ്പിന് തീരുമാനം വഴിതെളിക്കുമെന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എമിരറ്റസ് പ്രൊഫസറായ പാര്‍ത്ഥ മജുംദാര്‍ അഭിപ്രായപ്പെട്ടു. ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന നയം സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ഇത് സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്കും പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കും ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 1.2 ശതമാനം വര്‍ധനവ് മാത്രമാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അനുവദിച്ചത്. 0.7 ശതമാനം വര്‍ധന ആരോഗ്യ ഗവേഷണ മേഖലയ്ക്ക് വകയിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ പക്ഷെ, ബയോടെക്നോളജി ഗവേഷണത്തിന് 16 ശതമാനം വെട്ടിക്കുറച്ചു. പണപ്പെരുപ്പത്തിന്റെ കാലത്ത് ബജറ്റ് വിഹിതത്തില്‍ സംഭവിക്കുന്ന നേരിയ കുറവ് ഗവേഷണ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കൊല്‍ക്കത്ത ഐഐഎസ്ഇആര്‍ പ്രൊഫസര്‍ അയന്‍ ബാനര്‍ജി പറഞ്ഞു. എന്നാല്‍ കോവിഡ് ഭീഷണി മാറിയ പശ്ചാത്തലത്തിലാണ് ബയോടെക്നോളജി മേഖലയ്ക്കുള്ള വിഹിതം കുറഞ്ഞതെന്നാണ് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയുടെ വാദം.

കഴിഞ്ഞ ബജറ്റില്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍ആര്‍എഫ് ) രൂപീകരിച്ച് 50,000 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ഈ തുകയുടെ വിനിയോഗം സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ ഇപ്പോഴും അജ്ഞാതമായി അവശേഷിക്കുകയാണ്. പ്രധാന മന്ത്രി എക്സ് ഒഫിഷ്യോ ചെയര്‍മാനായി രൂപീകരിച്ച എന്‍ആര്‍എഫ് പ്രവര്‍ത്തനം തുടക്കം മുതല്‍തന്നെ സംശയനിഴലിലായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഖജനാവില്‍ നിന്ന് കോടികള്‍ വകയിരുത്തിയിരിക്കുന്നത്.

Eng­lish Summary:1 lakh crore for pri­vate research
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.