27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 8, 2024
June 30, 2024
June 30, 2024
May 26, 2024
May 25, 2024
April 26, 2024
March 14, 2024
January 13, 2024
January 11, 2024

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഒരുമാസം നീട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2024 10:22 pm

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ സര്‍വീസ് കാലാവധി ഒരുമാസം നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഈമാസം 31 ന് വിരമിക്കേണ്ട പാണ്ഡെയുടെ കാലാവധി നീട്ടിനല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിരോധ മന്ത്രാലയ സമിതി തീരുമാനമെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ ജൂണ്‍ നാലിന് ശേഷം അടുത്ത സര്‍ക്കാരാകും തീരുമാനിക്കുക.
രാജ്യത്ത് ഇത് രണ്ടാം തവണയാണ് കരസേന മേധാവിയുടെ സേവനം നീട്ടി നല്‍കുന്നത്. 1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ ഭരണകാലത്ത് ജിജി ബൂവര്‍ക്കാണ് നേരത്തെ സേവനം നീട്ടി നല്‍കിയത്. സാധാരണയായി സേനാമേധാവികള്‍ സ്ഥാനമൊഴിയുന്നതിന് ആഴ്ചകള്‍ക്ക് മുമ്പുതന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. 

സീനിയോറിട്ടി പ്രകാരം കരസേന ഉപമേധാവിയായ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിക്കാണ് അടുത്ത കരസേന മേധാവി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. സതേണ്‍ ആര്‍മി കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ അജയ് കുമാര്‍ സിങ്ങ്, സെന്‍ട്രല്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എന്‍ എസ് രാജാ സുബഹ്മണി എന്നിവര്‍ഉപമേധാവി സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നു. ഉപേന്ദ്ര ദ്വിവേദി, അജയ് കുമാര്‍ സിങ് എന്നിവര്‍ ഒരേ ബാച്ചില്‍പ്പെട്ടവരാണ്. കമ്മിഷനിങ് തീയതി പ്രകാരമാണ് ദ്വിവേദി സീനിയോറിട്ടിയില്‍ ഒന്നാം സ്ഥാനക്കാരനായത്. അതേസമയം നിയമപ്രകാരം കരസേനയുടെ ഏഴ് കമാൻഡുകളിലെ ഏത് കമാൻഡർക്കും സേനാമേധാവിയായി ചുമതലയേൽക്കാനാകും. 

1954 ലെ കരസേന നിയമം 16എ(4) അനുസരിച്ചാണ് മനോജ് പാണ്ഡെയുടെ കാലാവധി നീട്ടിയിരിക്കുന്നത്. 1982 ലാണ് മനോജ് പാണ്ഡെ കരസേന എന്‍ജീനിയറിങ് വിഭാഗത്തില്‍ ഓഫിസറായി ചേര്‍ന്നത്. 2022 ഏപ്രിലിലാണ് 29-ാം സൈനിക മേധാവിയായി ചുമതലയേറ്റത്.

Eng­lish Summary:Army Chief Gen­er­al Manoj Pandey’s tenure extend­ed by one month
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.