ആറ്റുനോറ്റ് നേടിയ മുനിസിപ്പൽ ഭരണം പന്തളത്ത് ബിജെപിക്ക് നഷ്ടപ്പെടാനുള്ള സാധ്യത ഏറി. മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും നിരന്തരമായി ലംഘിക്കുന്ന നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ ഉപദേശം തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നഗരസഭാ സെക്രട്ടറി കത്ത് നൽകി. ഇത് സംബന്ധിച്ച് ഓംബുഡ്സ്മാന്റെ ഉപദേശം തേടണമെന്നാണ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നഗരസഭയുടെ ബജറ്റ് മാർച്ച് 31ന് മുമ്പ് നിയമാനുസരണം പാസാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി എസ് ജയകുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 22ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകള്‍ പാലിക്കാതെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെന്നും കണ്ടത്തി.
സാനിട്ടേഷൻ സൊസൈറ്റി എന്ന പേരിൽ നിയമവിരുദ്ധമായ പ്രവൃത്തികൾ നടത്തിയിരുന്നതിനെതിരെയും പ്രത്യേക നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ ദൈനംദിന പ്രവർത്തന നിലവാരവുമായി യാതൊരു സാമ്യവും പുലർത്താതെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് പന്തളത്തേതെന്നും കത്തില്‍ വിശദമാക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് പുറമെ നഗരകാര്യ ഡയറക്ടർ, റീജിയണൽ ജോയിന്റ് ഡയറക്ടർ എന്നിവർക്കും കത്ത് നൽകി. നഗരസഭ പാസാക്കിയ ബജറ്റിന്റെ പകർപ്പും പരാതിക്ക് ഒപ്പം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി സെക്രട്ടറി ഇല്ലാതിരുന്ന നഗരസഭയിൽ കഴിഞ്ഞ ജൂൺ 30 നാണ് എസ് ജയകുമാർ നഗരസഭ സെക്രട്ടറിയായി ചുമതലയേറ്റത്. ഒന്നാം വാർഡ് കൗൺസിലർ ബിജെപിയിലെ സൗമ്യ സന്തോഷിനെതിരെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നടപടിയ്ക്കും സെക്രട്ടറി ശുപാർശ ചെയ്തിട്ടുണ്ട്.
പന്തളത്ത് ഭരണമുന്നണിയുടെ വീഴ്ചക്കെതിരെ പ്രതിപക്ഷ കക്ഷികൾ നിരന്തരമായി സമരത്തിലാണ്. ഇരിക്കുന്ന കസേര മാറ്റിയിട്ടതിന്റെ പേരിൽ ജീവനക്കാരും അടുത്തിടെ നഗരസഭയ്ക്കെതിരേ സമരം ചെയ്തിരുന്നു. വർഷങ്ങളായി പദ്ധതി നിർവഹണം നടത്തുന്നതിൽ പരിചയമുള്ളവർക്ക് സ്ഥാനമാറ്റം നൽകിയതും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ അംഗീകരിക്കാതെയുള്ള ഭരണമാണ് ബിജെപി നടത്തുന്നത്. ഏറ്റവുമൊടുവിൽ ബിൽ കളക്ടർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിലും പ്രതിപക്ഷാംഗങ്ങളെ ഉൾപ്പെടുത്തുവാൻ ഭരണസമിതി തയ്യാറായിരുന്നില്ല.
നഗരസഭ ഭരണത്തില്‍ ബിജെപിക്ക്പന്തളം: തുടക്കം മുതൽ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. 33 അംഗ നഗരസഭയിൽ 18 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. പരിചയ സമ്പന്നരും മുതിർന്നവരുമായ കൗൺസിലർമാരെ തഴഞ്ഞാണ് ആദ്യമായി നഗരസഭ കൗൺസിലറായ സുശീല സന്തോഷിനെ ചെയർപേഴ്സണാക്കിയത്. ഇതിനെതിരെ മുതിർന്ന കൗൺസിലർമാർ രംഗത്ത് വന്നിരുന്നു.
English summary; Budget forgery: BJP suffers setback in Pandalam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.