അഴിച്ചു പണിയിലൂടെ കളം തനിക്ക് അനുകൂലമായി പാകപ്പെടുത്തിയെടുത്ത പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ ഒളിയമ്പുകളും പരസ്യ പ്രതികരണങ്ങളും കേരള ബിജെപിയിൽ ശമനമില്ലാതെ തുടരുന്നു. സുരേന്ദ്രന്റെ സ്വൈരം കെടുത്തും വിധമാണ് ഓരോ ദിവസവും പുതുതായി പലരും രംഗത്തെത്തുന്നത്.
പുനഃസംഘടനയിൽ ഒതുക്കപ്പെട്ടവരുടെ ഊഴം കഴിഞ്ഞപ്പോൾ, പികെ കൃഷ്ണദാസ് പക്ഷത്തെ പ്രധാനിയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളുമായ എംടി രമേശാണ്, ഒളിയമ്പുമായി വീണ്ടും രംഗം കലുഷമാക്കാനെത്തിയത്. പദവിയിലും അധികാരത്തിലും സ്വയം അഭിരമിക്കാതെ, മറ്റുള്ളവരെ കൈ പിടിച്ചുയർത്തുന്നവനാണ് നേതാവെന്നും അതിന്റെ പേരാണ് പക്വതയെന്നും പക്വതയുള്ളവർക്കേ അണികളെ കൂട്ടം തെറ്റാതെ നയിക്കാനാവൂ എന്നുമായിരുന്നു രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുരേന്ദ്രനെ മാറ്റി പകരം രമേശിനെയാവും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുകയെന്നും ദേശീയ നേതാക്കൾ നൽകിയ ഉറപ്പ്, കുറുപ്പിന്റെ ഉറപ്പായിപ്പോയ പശ്ചാത്തലത്തിൽക്കൂടിയാണ് രമേശിന്റെ ഒളിയമ്പ്.
കൃഷ്ണദാസ് പക്ഷത്തെ പി ആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ ബിജെപിയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്നതിൽ നിന്നു വിലക്കിയ നടപടിക്കെതിരെ, ബിജെപി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ എന്നിവർ പുറത്തു പോയത്, അങ്കം മുറുകുകയാണ് എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. ഈ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കെ സുരേന്ദ്രനാണ് എന്നതും സംഗതിയുടെ ഗൗരവം വർധിപ്പിക്കുന്നു.
കൊടകര കോഴ സംഭവത്തിൽ സുരേന്ദ്രനെതിരെ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ എകെ നസീറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്, മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ബിജെപി നേതാക്കളുടെ രാജിക്കും തുടക്കമായിരിക്കുകയാണ്.
സിനിമാ സംവിധായകനും സംസ്ഥാന കമ്മിറ്റി അംഗവുമായ അക്ബർ അലിയും മുൻ മുസ്ലിം ലീഗ് നേതാവ് സെയ്ത് അബ്ദുൾ റഹിമാൻ ബാഫക്കി തങ്ങളുടെ ചെറുമകനും ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതിയംഗവുമായ സെയ്ത് താഹ ബാഫക്കി തങ്ങളും തൽസ്ഥാനങ്ങൾ രാജിവച്ചു കഴിഞ്ഞു.
English Summary: Clashes in BJP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.