28 April 2024, Sunday

Related news

April 11, 2024
April 5, 2024
April 1, 2024
March 24, 2024
February 24, 2024
February 21, 2024
February 15, 2024
February 1, 2024
January 10, 2024
January 1, 2024

ഗുജറാത്തിലെ സഹകരണ രംഗം; അഴിമതിയുടെ കൂത്തരങ്ങ്

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2023 11:18 pm

ഗുജറാത്ത് അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ ദശകോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴ ചുമത്തി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). വായ്പ അനുവദിക്കുന്നതില്‍ അഴിമതിയും സ്വജനപക്ഷപാതവും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആര്‍ബിഐ നിരവധി സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയത്. ബാങ്ക് ഡയറക്ടര്‍മാര്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് മാനദണ്ഡം പാലിക്കാതെ യഥേഷ്ടം വായ്പ അനുവദിച്ചുവെന്ന് ആര്‍ബിഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ദൈനംദിന ക്രയവിക്രയം സംബന്ധിച്ച അന്വേഷത്തിന് ആര്‍ബിഐ തയ്യാറായത്. ഈ സാമ്പത്തിക വര്‍ഷം 172 പിഴയാണ് വിവിധ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ചുമത്തിയത്. ഈമാസം 24 വരെയുള്ള കണക്കാണിതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ക്രമവിരുദ്ധമായി ബാങ്ക് ഡയറക്ടര്‍മാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വായ്പ അനുവദിച്ചതായും വായ്പ തിരിച്ചടവ് മുടങ്ങിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ബിഐ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായാണ് പല വായ്പകളും അനുവദിച്ചത്. ആര്‍ബിഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ വായ്പ നല്‍കുന്നതിന് ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാങ്ക് ഡയറക്ടര്‍മാരും ബന്ധുക്കളും സ്വീകരിച്ച വായ്പ നാലില്‍ മൂന്ന് വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2021 ല്‍ ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഗുജറാത്തില്‍ ഇത് പാടെ ലംഘിക്കപ്പെട്ടു. സമാന സംഭവം ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായാണ് ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നത്. അര്‍ബന്‍ ബാങ്കുകള്‍ക്ക് ബദലായി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ആരംഭിച്ച് സംസ്ഥാന സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗുഢതന്ത്രം മെനയുന്ന മോഡിയും കൂട്ടരും സ്വന്തം സംസ്ഥാനത്തെ ബാങ്ക് കൊള്ളയെക്കുറിച്ച് ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

തട്ടിപ്പ് മോഡിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍

രാജ്യത്ത് ആകെയുള്ള 1,430 അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ 200 എണ്ണവും ഗുജറാത്തിലാണ്. അതുകൊണ്ട് തന്നെ ഇവിടെയാണ് ഏറ്റവുമധികം ബാങ്ക് തട്ടിപ്പ് അരങ്ങേറുന്നത്. ഇതില്‍ ഭൂരിഭാഗവും ബിജെപി നിയന്ത്രണത്തിലുമാണ്. ഒരു സ്ഥാപനത്തിന് 17 തവണയാണ് പിഴ ചുമത്തിയത്. 2020ല്‍ രാജ്യത്തെ ബാങ്കിങ് മേഖല ശുദ്ധീകരിക്കുമെന്ന് വീമ്പിളക്കിയ മോഡിയുടെയും സഹകരണ മന്ത്രി അമിത് ഷായുടെയും സ്വന്തം തട്ടകത്തിലാണ് കോടികളുടെ സഹകരണ കൊള്ള അരങ്ങേറിയിരിക്കുന്നത്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഭാരവാഹികളായ സഹകരണ ബാങ്കുകള്‍ വഴി നൂറുകണക്കിന് കോടി അനധികൃത നോട്ടുകള്‍ മാറ്റിയെടുത്തുവെന്ന ആരോപണവുമുണ്ടായിരുന്നു.

Eng­lish Summary:Co-operative scene in Gujarat; A bunch of corruption
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.