26 April 2024, Friday

ജി20 ഉച്ചകോടി; മോടികൂട്ടാന്‍ ജനങ്ങളെ കുടിയിറക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2023 11:26 pm

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പ്രഗതി മൈതാനത്തിന് മുന്നിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നു. ജനതാ ക്യാമ്പിന് സമീപമുള്ള പ്രദേശത്തുനിന്നും അറുപതോളം കുടുംബങ്ങളെയാണ് ഒഴിപ്പിക്കുക. 15 ദിവസത്തിനകം വീടുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ്. കടിയൊഴിപ്പിക്കല്‍ നടപടിക്ക് നോട്ടീസില്‍ കാരണമൊന്നും വ്യക്തമാക്കുന്നില്ല. തുടര്‍ന്ന് കടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ഉത്തരവിറക്കി. സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. 

പ്രഗതി മൈതാനത്തിന്റെ ഗേറ്റ് ഒന്നിന് നേരെ എതിർവശത്തുള്ള പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന വീടുകള്‍ക്കാണ് ഒഴിപ്പിക്കൽ നോട്ടീസ്. ദിവസക്കൂലിക്കാരും വഴിയോര കച്ചവടക്കാരുമാണ് ക്യാമ്പിൽ കഴിയുന്നവരില്‍ കൂടുതലും. 2010ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച കോമൺവെൽത്ത് ഗെയിംസിന് മുമ്പും സമാനമായ ഒഴിപ്പിക്കലുകള്‍ നടത്തിയിരുന്നു. മറ്റ് രാജ്യത്തലവന്മാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ചും ചേരികളിലെ വീടുകള്‍ കാണാൻ സാധിക്കാത്ത തരത്തില്‍ മറയ്ക്കുാറുണ്ട്.
15 ദിവസത്തിനകം താമസക്കാർ ഒഴിഞ്ഞുപോയില്ലെങ്കിൽ ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് (ഡിയുഎസ്ഐബി) നടത്തുന്ന അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ഒഴിപ്പിക്കൽ നോട്ടീസിൽ പറയുന്നു. നേരത്തെ തെരുവില്‍ കഴിയുന്നവരെ ബലമായി ഇത്തരം അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. 

അതിനിടെ ഉത്തര്‍പ്രദേശിലെ മയിൻപുരിയില്‍ 250 വീടുകള്‍ പൊളിച്ചു മാറ്റണമെന്ന് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. നദീതീരത്ത് അനധികൃതമായി നിര്‍മ്മിച്ചെന്നാരോപിച്ചാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്. നദീതീര പ്രദേശത്തെ നിർമ്മാണം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു. അതേസമയം കുടിയൊഴിപ്പിച്ചാല്‍ തങ്ങള്‍ ഭവനരഹിതരാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

Eng­lish Summary;G20 Sum­mit; Dis­plac­ing the peo­ple to save money
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.