18 May 2024, Saturday

അവളിടം

Janayugom Webdesk
June 19, 2022 3:00 am
അവളിടങ്ങൾക്കസമയം 
കല്പിച്ചവരെ 
അവൾക്കായി മാത്രമെന്തേ 
വേറൊരിടം
അവൾക്കായി മാത്രമെന്തേ
ചില സമയത്തസമയം

ഭൂഗോളമൊന്നു ചുറ്റിത്തിരിഞ്ഞാൽ
പൂനിലാവൊന്നുതിർന്നാൽ
പൂമാനിനി മകൾക്കുമാത്രം
പുതുയുഗമില്ലേ 
പുലപ്പേടി ചൊല്ലി
പാട്ടിലാക്കാൻ. 

പെണ്ണിൻ രാവിടത്തിലെന്തേ 
നീതിദേവത കണ്ണടച്ചോ 
പെണ്ണിൻ മാറിടത്തിലെന്തേ 
നഖക്ഷതമേറ്റു 
പെങ്ങളില്ലമ്മയില്ല. 
കെട്ടകോമരങ്ങൾ 
കട്ടു തിന്നാനാർത്തികൂട്ടി. 

വിണ്ണിലൊന്നാഞ്ഞു പറന്നാൽ
വെൺപിറാവിൻ ചിറകരിഞ്ഞു
വേദന്തമോതിവേടന്റെ 
കൂട്ടിലാക്കി. 
വേട്ടനായ്ക്കൾക്കൊറ്റു കൊടുത്തു 

സദാചാരമെന്നു ചൊല്ലി 
അനാചാരത്തീകൂട്ടിയതിൽ 
ഹോമിക്കും ഹവിസ്സിന്റെ 
ഉച്ചിഷ്ടമാക്കി. 

അനന്ത വിഹായസ്സിലതിരു കൂട്ടി
അവൾക്കു മാത്രമനീതി
ക്കാട്ടുനീതി.
അങ്ങു ദൂരെ ചക്രവാളത്തിന്നപ്പുറം 
അവൾക്കായൊരു 
പൊൻ സൂര്യനുദിക്കട്ടെ. 

മണിദീപമായെരിഞ്ഞിടട്ടേ
മകളായി വന്ന പുണ്യം
അവളാർന്നിടങ്ങളിലെല്ലാം
തണലായി മാറുമൊരു
തരുവായി മാറിടേണ്ടേ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.