9 March 2026, Monday

Related news

March 8, 2026
March 8, 2026
March 8, 2026
March 3, 2026
February 25, 2026
February 20, 2026
February 14, 2026
February 12, 2026
February 11, 2026
February 9, 2026

ജൂഡീഷ്യറിയെ മോഡി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി: കാനം

അര്‍ഹമായ കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുന്ന ബിജെപി നടപടി ചെറുക്കണം
web desk
പാലക്കാട്
April 3, 2023 6:46 pm

ജൂഡീഷ്യറിയെ മോഡി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്ക് എതിരായ വിധി പ്രസ്താവിച്ച ജഡ്ജിക്കു നല്‍കിയ സ്ഥാനക്കയറ്റത്തെ കാണേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ കക്ഷികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇത്. ഇത്തരം നീക്കങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനിടയുണ്ട്. അതിനെതിരെ കരുതലോടെ വേണം നാം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ പ്രവർത്തകയോഗം പാലക്കാട് കെപിഎം റീജൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നീതിന്യായ കോടതിയെയും ന്യായാധിപന്മാരെയും വരെ രാഷ്ട്രീയവൽക്കരിക്കുന്ന നിലപാടിലേക്ക് ബിജെപി അധപതിച്ചു. ബിജെപി സർക്കാരിനെ താഴെയിറക്കാൻ 2019 ല്‍ 29 കക്ഷികൾ ഒന്നിച്ചു ചേർന്നുവെങ്കിലും തെരഞ്ഞെടുപ്പ് എത്തിയപ്പോൾ അവരെ പല തട്ടിലാക്കിയത് ബിജെപിയുടെ നേട്ടമാണ്. അത് ഇത്തവണ ആവർത്തിക്കാനിടയാകരുത്. വരും തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾ അവസരങ്ങള്‍ മുതലാക്കണമെന്നും കാനം അഭ്യർത്ഥിച്ചു. സിപിഐയുടെ വളർച്ച കഴിഞ്ഞകാലങ്ങളെക്കാൾ വേഗത്തിലാണ്. കൂടുതൽ യുവജനങ്ങൾ പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എഐവൈഎഫ് സംഘടിപ്പിക്കുന്ന കാല്‍നടജാഥകള്‍ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കുമെന്നും കാനം പറ‍ഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി അര്‍ഹമായ കേന്ദ്രവിഹിതം വരെ തടഞ്ഞുവെയ്ക്കുന്ന നടപടിയാണ് ബിജെപി നടത്തുന്നതെന്നും അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മികച്ച ഭരണം ജനങ്ങള്‍ക്ക് കാഴ്ചവയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടയില്‍ ചെറിയ കാര്യങ്ങളെ പര്‍വ്വതീകരിക്കാനുള്ള ശ്രമം തടയണം. ജനാധിപത്യം ഇല്ലാതാക്കി മതാധിപത്യം സ്ഥാപിക്കലാണ് ബിജെപി ലക്ഷ്യം. അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും സിപിഐ സെക്രട്ടറി ആഹ്വാനം ചെയ്തു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് നന്ദിയും പറഞ്ഞു. മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജോസ് ബേബി, വിജയന്‍ കുനിശ്ശേരി, ടി സിദ്ധാര്‍ത്ഥന്‍, സുമലതാ മോഹന്‍ദാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് മൊഹ്സിന്‍ എംഎല്‍എ, കെ സി ജയപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Eng­lish Sam­mury: Kanam Rajen­dran say, Judi­cia­ry brought under con­trol by Modi government

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.