27 April 2024, Saturday

പോറ്റമ്മമാരെ ചേര്‍ത്തുപിടിക്കാന്‍ സ്വീഡനില്‍ നിന്ന് മായ എത്തി

Janayugom Webdesk
തിരുവനന്തപുരം
January 19, 2024 2:40 pm

പോറ്റമ്മമാരെ ചേര്‍ത്തുപിടിക്കാന്‍ സ്വീഡനില്‍ നിന്ന് മായ എത്തി. ഭര്‍ത്താവ് പാട്രിയാക്കിന്റെ കൈ പിടിച്ചാണ് തന്റെ കുടുംബമായ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തേക്ക് മായയെത്തിയത്.
32 വര്‍ഷം മുമ്പ്‌ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്നും സ്വീഡനിലേക്ക്‌ ദത്ത്‌ പോയ ‘മായ’ എന്ന അന്നത്തെ മൂന്നു വയസുകാരി ഇന്ന് കരോളിനയാണ്. വരവ്‌ നേരത്തെ അറിഞ്ഞ്‌ അന്നത്തെ പോറ്റമ്മമാര്‍ ജയകുമാരിയും, ശാന്തമ്മയും, ഗിരിജാദേവിയുമെല്ലാം പ്രായാധിക്യമെല്ലാം മറന്ന്‌ തങ്ങളുടെ പൊന്നുമോളെ കാണാന്‍ ഓടിയെത്തിയിരുന്നു.

1991ല്‍ സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും മൂന്ന് വയസു പ്രായമുള്ളപ്പോള്‍ സ്വീഡനിലെ സര്‍ക്കാര്‍ ടെക്‌നിഷന്‍ സവന്‍ ലോഫ്‌ ജോണ്‍സനും ഭാര്യ ക്രിസ്‌തീന അസ്‌ബര്‍ഗും ദത്തെടുത്ത കുരുന്നാണ്‌ മായ. കരോളിന അസ്‌ബര്‍ഗ്‌ എന്ന്‌ പേരുമിട്ടു. അക്കാലത്ത്‌ വിദേശങ്ങളിലേക്ക്‌ ഏറ്റവും കൂടുതല്‍ ദത്ത്‌ പോകുന്നത്‌ സ്വീഡനിലെക്കായിരുന്നു. 1994 ല്‍ അഞ്ച്‌ വയസുള്ളപ്പോള്‍ മുമ്പ്‌ ഒരു തവണ തിരുവനന്തപുരത്തും സമിതിയിലും വന്നിരുന്നു. പൊന്മുടിയും സന്ദര്‍ശിച്ചാണ്‌ മടങ്ങിയത്‌. ഇപ്പോള്‍ 35 വയസു പ്രായമുള്ള കരോളിന സ്വീഡിഷ്‌ പബ്ലിക്ക്‌ എംപ്ലോയ്‌മെന്റ്‌ സര്‍വീസില്‍ സ്‌പെഷ്യല്‍ കേസ്‌ ഹോള്‍ഡര്‍ ആയി ജോലി നോക്കുന്നു. ഭര്‍ത്താവ്‌ പാട്രിക്ക്‌ സര്‍ക്കാര്‍ ടെക്‌നീഷനാണ്‌.

സമിതിയുടെ കീഴിലുള്ള ദത്തെടുക്കല്‍ ശിശുപരിചരണ കേന്ദ്രങ്ങളിലെ നൂറോളം ആയമാരുടെയും മറ്റ്‌ ജീവനക്കാരുടെയും സംസ്ഥാന ക്യാമ്പ്‌ നടക്കവേയാണ്‌ മായയുടെ കടന്നു വരവ്‌. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി, വൈസ്‌ പ്രസിഡന്റ്‌ പി സുമേശന്‍, ജോയിന്റ്‌ സെക്രട്ടറി മീരാ ദര്‍ശക്‌, ട്രഷറര്‍ കെ ജയപാല്‍, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ഒ എം ബാലകൃഷ്ണന്‍, എം കെ പശുപതി, അഡ്വ.യേശുദാസ്‌ പറപ്പിള്ളി എന്നിവര്‍ ചേര്‍ന്ന്‌ കരോളിന ദമ്പതികളെ സ്വീകരിച്ച്‌ സമിതിയുടെ സ്‌നേഹ സമ്മാനങ്ങളും നല്‍കി.

Eng­lish Sum­ma­ry: Maya came from Swe­den to join her granddaughters

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.