26 April 2024, Friday

Related news

May 7, 2023
February 2, 2023
January 23, 2023
January 17, 2023
November 30, 2022
November 21, 2022
November 11, 2022
November 5, 2022
October 24, 2022
October 7, 2022

തെളിവുകളുമായി കോടതിയില്‍ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയാറാക്കി

Janayugom Webdesk
കൊച്ചി
September 24, 2022 11:06 pm

കേരളത്തില്‍ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രമുഖരെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി എൻഐഎ. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് എൻഐഎ കോടതിയിൽ പറയുന്നു. ഹിറ്റ് ലിസ്റ്റില്‍ ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരാണ് ഏറെയുമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിന് വേണ്ടി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികൾ ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം നടപ്പിലാക്കാൻ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് ഗൂഢാലോചന നടത്തി. അതിനായി കേരളത്തിൽ അറസ്റ്റിലായ 11 പ്രതികളും അവരുടെ ഓഫീസുകളിലും വീടുകളിലും പലവട്ടം ഗൂഢാലോചന നടത്തി.
ഇതുമായി ബന്ധപ്പെട്ട രഹസ്യയോഗങ്ങളെല്ലാം വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് നടത്തിയത്.
കേരളത്തിലെ നിരവധി പ്രമുഖരെ ലക്ഷ്യമിട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ റെയ്ഡിനിടെ ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്‍ഐഎ ആവശ്യം കോടതി അംഗീകരിച്ചു. പ്രത്യേക വിഭാഗം ആളുകളുടെ ഹിറ്റ് ലിസ്റ്റ് ഇവർ തയാറാക്കിയിരുന്നതായും എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കമുള്ളവയും തെളിവുകളുടെ മിറർ ഇമേജും അടക്കം നിരത്തി ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയുടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കൂവെന്നും എൻഐഎ പറയുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കോടതി ഏഴു ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ, കോടതി വളപ്പിൽ വച്ച് ഇവർ എൻഐഎയ്ക്കും ആർഎസ്എസിനും എതിരെ മുദ്രാവാക്യം വിളിച്ചു. കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു. കോടതിയിൽ പ്രതിഷേധം വേണ്ടെന്ന് കോടതി നിർദ്ദേശിച്ചു. വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊലീസിനെയും ജഡ്ജി വിമർശിച്ചു. വിലങ്ങുവച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: NIA pre­pared pop­u­lar friend hit list in court with evidence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.