8 July 2024, Monday
KSFE Galaxy Chits

എണ്ണവില: നെറികെട്ട രാഷ്ട്രീയ വഞ്ചന

Janayugom Webdesk
March 24, 2022 5:14 am

തങ്ങൾക്കു കടുത്ത വെല്ലുവിളി ഉയർത്തിയ ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് പുതിയ നിയമസഭകളുടെ രൂപീകരണത്തിനുപോലും കാത്തുനിൽക്കാതെ മോഡി സർക്കാരും എണ്ണ വിതരണക്കമ്പനികളും ജനങ്ങളെ കൊള്ളയടിക്കാനുള്ള ഏകോപിത പ്രവർത്തനത്തിന് തുടക്കമിട്ടുകഴിഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് കഴിഞ്ഞ രണ്ടുദിവസങ്ങളിൽ തുടർച്ചയായി 80 പൈസയിലധികം വില ഉയർത്തിയാണ് നെറികേടിനു തുടക്കമിട്ടിരിക്കുന്നത്. പാചകവാതകവില ഒറ്റയടിക്ക് 50 രൂപ കണ്ടാണ് ഉയർത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കെടുതികളിൽനിന്നും കരകയറിട്ടില്ലാത്ത സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും കുടുംബങ്ങൾക്ക് വിവരണാതീതമായ ദുരിതമാണ് അത് വരുത്തിവച്ചിരിക്കുന്നത്. കഴിഞ്ഞവർഷം നവംബർ നാലു മുതൽ 137 ദിവസക്കാലത്തേക്ക് മരവിപ്പിച്ചിരുന്ന വിലകളാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്. ആ മരവിപ്പിക്കൽ കേന്ദ്രസർക്കാർ ഉന്നയിക്കുന്ന ‘സ്വതന്ത്ര വിപണി’ എന്ന യുക്തിയുടെ പൊള്ളത്തരമാണ് തുറന്നുകാണിക്കുന്നതും. വിലകൾ മരവിപ്പിച്ചിരുന്ന നാലുമാസക്കാലത്ത് അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില ഏതാണ്ട് 30 ഡോളറിൽ അധികം ഉയർന്നിരുന്നു. അക്കാലത്തു് ലോകവിപണിക്ക് അനുസൃതമായി എണ്ണവില ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാവും എന്ന രാഷ്ട്രീയ ബോധ്യത്തിന്റെ ഫലമായിരുന്നു ആ മരവിപ്പിക്കൽ നടപടി. അത് തികഞ്ഞ രാഷ്ട്രീയ കാപട്യവും ജനവഞ്ചനയും അല്ലാതെ മറ്റെന്താണ്? അന്താരാഷ്ട്ര വിപണിവിലയ്ക്ക് അനുസൃതമായി എണ്ണവില ഉപഭോക്താവിൽനിന്നും ഈടാക്കാൻ ചില്ലറവില 15 ‑20 രൂപകണ്ട് ഇനിയും ഉയർത്തേണ്ടതുണ്ട് എന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. സ്വതന്ത്ര വിപണിയുടെ വക്താക്കളായ മോഡിസർക്കാർ അതിൽനിന്നും പിന്തിരിയും എന്നുകരുതാൻ ന്യായമില്ല. അത് മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം അസഹ്യമാക്കി മാറ്റും.


ഇതുകൂടി വായിക്കൂ: ഇന്ധനവിലയില്‍ പിന്നെയും വര്‍ധന


സ്വതന്ത്ര വിപണിയുടെ പേരിൽ എണ്ണക്കമ്പനികളും സർക്കാരും നടത്തിവരുന്നത് തികഞ്ഞ പകൽ‌ക്കൊള്ളയാണ്. ഉപഭോക്താക്കളിൽ നിന്നും ഈടാക്കിവരുന്ന എണ്ണവിലയുടെ ഏതാണ്ട് അമ്പത് ശതമാനവും എക്സൈസ് തീരുവ, മൂല്യവർധിത നികുതി, വിവിധ സെസുകൾ, ഡീലർ കമ്മിഷൻ എന്നീ ഇനങ്ങളിലാണ്. പൗരന്മാരുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രത്തെയും അവകാശത്തെയും ചൂഷണംചെയ്തു നികുതി വരുമാനം ഉറപ്പാക്കുകയാണ് മോഡിസർക്കാർ. കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ് എണ്ണയിൽനിന്നും ലഭിക്കുന്ന പരോക്ഷനികുതിയാണ്. രാജ്യത്തെ അതിസമ്പന്നരിൽനിന്നും കോർപറേറ്റുകളിൽനിന്നും പ്രത്യക്ഷനികുതി ഈടാക്കി വരുമാനം ഉറപ്പുവരുത്തുന്നതിനുപകരം പൊതുജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും നികുതി ഇളവുകൾ വാരിക്കോരി നൽകുന്ന സർക്കാരിന്റെ സ്വതന്ത്ര വിപണിയുക്തി കൊടിയ രാഷ്ട്രീയ വഞ്ചനയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി വില മരവിപ്പിക്കുന്നവർ അധികാരം ഉറപ്പിച്ചുകഴിഞ്ഞാൽ തങ്ങളെ അധികാരത്തിലേറ്റിയ ജനതയെ എണ്ണവിതരണക്കമ്പനികളുടെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുന്നു. എണ്ണവിതരണക്കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകളിൽ പ്രമുഖ സാമ്പത്തിക വിദഗ്ധർപോലും സംശയം ഉന്നയിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണശുദ്ധീകരണ, വിതരണക്കമ്പനികളുടെ താല്പര്യത്തേക്കാൾ ഉപരി, അംബാനിയടക്കം തങ്ങളുടെ കോർപറേറ്റ് ചങ്ങാതിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ഭരണകൂട വ്യഗ്രത.


ഇതുകൂടി വായിക്കൂ: ഇന്ധനവിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍


കഴിഞ്ഞ നവംബറിൽ എണ്ണവില വർധന മരവിപ്പിക്കുമ്പോൾ ലോകവിപണിയിൽ ഒരു വീപ്പ അസംസ്കൃത എണ്ണയ്ക്ക് 82 ഡോളർ വില ഉണ്ടായിരുന്നത് ഇപ്പോൾ റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 120 ഡോളർ കവിഞ്ഞിരിക്കുന്നു. അത് ഇനിയും ഉയരുമെന്നാണ് പ്രവചനം. എണ്ണവിലയുടെ കുതിപ്പ് അനിയന്ത്രിത വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെയും കേരളത്തെയും നയിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾക്കും പച്ചക്കറിയടക്കം മറ്റെല്ലാ നിത്യോപയോഗ സാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിലെ ജനജീവിതം ദുരിതപൂർണമായി മാറും. ബസ്, ടാക്സി, ഓട്ടോ കൂലിവർധനവിനുവേണ്ടി ഇതിനകം മുറവിളി ഉയർന്നുകഴിഞ്ഞു. അതിനു അവരെ കുറ്റപ്പെടുത്താൻ ആവില്ല. വിലകളും യാത്രയടക്കം ജീവിതച്ചിലവുകളും നിയന്ത്രിക്കാൻ എണ്ണവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾക്ക് തയാറാവണം. ജീവിത ദുരിതങ്ങൾ രാഷ്ട്രീയ അസ്വസ്ഥതകൾക്കും പൊട്ടിത്തെറികൾക്കും കാരണമാവാതെ നോക്കാൻ ഭരണകൂടങ്ങൾക്കുള്ള ഉത്തരവാദിത്തം വിസ്മരിക്കാൻ അനുവദിച്ചുകൂടാ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.