27 April 2024, Saturday

Related news

October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023
April 28, 2023
April 27, 2023

ഒരുത്തീ; സംഭവകഥയുമായി നീതി പുലര്‍ത്തിയെന്ന് സൗമ്യ

വയനാട് ബ്യൂറോ
കല്‍പറ്റ
March 24, 2022 6:03 pm

നവ്യാനായര്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ഒരുത്തീ’ എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ സംഭവുമായി നീതി പുലര്‍ത്തിയെന്ന് കൊല്ലം മൈനാകപള്ളി സ്വദേശിയും, കല്‍പറ്റ എമിലിയിലെ താമസക്കാരിയുമായി എസ് സൗമ്യ. വയനാട് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2018‑ലാണ് സിനിമക്ക് ആധാരമായ സംഭവം നടക്കുന്നത്. ജോലി ചെയ്യുന്ന കടയില്‍ നിന്ന് രാത്രി ഏഴു മണിക്ക് കൊല്ലം തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് അ പ്രതീക്ഷിതമായി ആ സംഭവമുണ്ടാകുന്നത്. സാധാരണ ജോലിക്ക് പോകുമ്പോള്‍ ആഭരണങ്ങളൊന്നും ധരിക്കാറില്ല. എന്നാല്‍ അന്ന് ഒരു കല്ല്യാണത്തിന് പോകേണ്ടിയിരുന്നതിനാല്‍ അമ്മയുടെ മൂന്ന് പവന്റെ മാല ധരിച്ചിരുന്നു. നാട്ടിലെ തന്നെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചിരുന്ന ആ മാല അടുത്തിടെയായിരുന്നു മടക്കിയെടുത്തിരുന്നത്. അന്ന് ബൈക്കിലെത്തിയ രണ്ടു പേര്‍ മാല തട്ടിയെടുത്ത് പാഞ്ഞു. നമ്പര്‍പ്ലേറ്റ് പോലും മറഞ്ഞ ബൈക്ക് കാഴ്ചയില്‍ നിന്നും മറഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. മൂന്ന് പവന്റെ മാല നഷ്ടപ്പെട്ട് വീട്ടില്‍ മടങ്ങിയെത്തേണ്ടിവരുന്ന അവസ്ഥയോര്‍ത്തോപ്പോള്‍ വെറെ വഴിയൊന്നുമില്ലായിരുന്നു. ഏതുവിധേനയും മോഷ്ടാക്കളെ പിടികൂടുകയെന്ന ചിന്തയില്‍ സ്‌കൂട്ടറില്‍ ആ ബൈക്ക് തേടി പാഞ്ഞു. കള്ളന്‍ കള്ളന്‍ എന്നെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും ആരുമത് ശ്രദ്ധിച്ചില്ല. ഏത് വിധേനയും ബൈക്കിലുള്ളവരെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ സ്‌കൂട്ടറിന്റെ വേഗത കൂട്ടി പാഞ്ഞു. ഈ യാത്രക്കിടെ എതിരെ ഒരു കാര്‍ വന്നപ്പോള്‍ മോഷ്ടാക്കളുടെ ബൈക്കിന്റെ വേഗം കുറഞ്ഞു.

ആ അവസരം മുതലാക്കി അതിവേഗത്തിലെത്തിയ സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിപ്പിച്ചു. ഇതോടെ പ്രതികളില്‍ ഒരാളെ പിടികൂടാന്‍ സാധിച്ചു. മറ്റേയാള്‍ മാലയുമായി കായലിലേക്ക് ചാടി രക്ഷപ്പെട്ടു. പിടിയിലായ യുവാവുമായി അധിമാളുകളൊന്നുമില്ലാത്ത നടുറോഡില്‍ മല്‍പ്പിടുത്തം. പതിയെ ആളുകള്‍ കൂടി. മാല മോഷണം നടത്തിയിട്ടില്ലെന്നും, വെറുതെ പറയുകയാണെന്നും പിടിയിലായ യുവാവ് പറഞ്ഞുകൊണ്ടിരിക്കുന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. സംഭവത്തില്‍ കേസെടുത്ത ശാസ്താംകോട്ട പോലീസ് രക്ഷപ്പെട്ടവനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. പിന്നാലെ മോഷ്ടാവിനെ പോലീസ് പിടികൂടിയെന്നും സൗമ്യ ഓര്‍ക്കുന്നു. എന്നാല്‍ മാല മുറിഞ്ഞുപോയതിനാല്‍ ഒരു ഗ്രാമോളം നഷ്ടമായ അവസ്ഥയിലായിരുന്നു. കേസിന് ശേഷമാണ് ആ മാല തിരിച്ചുകിട്ടിയത്. അമ്മ സലോമിയുടെ ഏക സമ്പാദ്യമായ മാല എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുകയെന്ന ഒറ്റചിന്തയിലായിരുന്നു ധൈര്യത്തോടെ അവരുടെ പിന്നാലെ വണ്ടിയുമായി പോകാന്‍ കാരണമായതെന്ന് സൗമ്യ പറഞ്ഞു. സത്യത്തില്‍ ആ യാത്ര വരുംവരായ്കകളൊന്നും ചിന്തിക്കാതെയായിരുന്നു. മോഷ്ടാക്കളെ കീഴടക്കിയതോടെ നാട്ടില്‍ പലയിടത്തും സ്വീകരണം ലഭിച്ചുവെന്ന് സൗമ്യ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ഭര്‍ത്താവ് ഷൈജുവിന് കല്‍പ്പറ്റ നഗരസഭയില്‍ സ്ഥലം മാറ്റം കിട്ടി വയനാട്ടിലേക്ക് വരുന്നത്.

സൗമ്യയുടെ ജീവിതാനുഭവമറിഞ്ഞാണ് ‘ഒരുത്തീ‘യുടെ തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു വിളിക്കുന്നത്. സൗമ്യയുടെ ജീവിതത്തിലുണ്ടായ സംഭവം പശ്ചാത്തലമാക്കി നവ്യ അവതരിപ്പിച്ച രാധാമണിയുടെ ജീവിതകഥ വികസിപ്പിച്ചെടുക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ സിനിമയിലെ നായിക നവ്യനായരും വിളിച്ചു. നവ്യ വിളിച്ചത് പ്രകാരം ഭര്‍ത്താവുമൊത്ത് കൊച്ചിയില്‍ പോയി നേരില്‍ കാണുകയും, സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തതായി സൗമ്യ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്‍ വിനായകന്‍ പറഞ്ഞതിനോട് വിയോജിപ്പാണുള്ളത്. പ്രത്യേകിച്ചും ഒരുത്തീ എന്ന സിനിമയുടെ ഭാഗമായി നടന്ന പ്രസ്സ്മീറ്റില്‍ പറഞ്ഞത് തെറ്റായിപ്പോയെന്നും സൗമ്യ പറഞ്ഞു. കല്‍പറ്റ എമിയില്‍ താമസിക്കുന്ന സൗമ്യ എ ഐവൈഎഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ്.

Eng­lish sum­ma­ry; oruthee did jus­tice to the sto­ry says Soumya

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.