4 July 2024, Thursday
KSFE Galaxy Chits

പ്ലസ് വൺ പഠനം എല്ലാവർക്കും ഉറപ്പാക്കും

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
July 2, 2024 4:30 am

സ്കൂള്‍ പഠനത്തിന്റെ ഭാഗമായി പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾക്കൊള്ളുന്ന ഹയർസെക്കൻഡറി സംവിധാനം കേരളത്തിൽ രൂപപ്പെട്ടുവന്നതിന് വലിയ ചരിത്രപശ്ചാത്തലം ഉണ്ട്. 1966ൽ പുറത്തുവന്ന കോത്താരി കമ്മിഷൻ റിപ്പോർട്ടിലും തുടർന്ന് 1968ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായും സ്കൂൾ വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസുവരെയായിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലും ചില സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കി. എന്നാൽ കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസം പത്താം ക്ലാസുവരെ എന്ന നില തുടർന്നു. 80കളുടെ മധ്യത്തിൽ പുനരാലോചനകൾ നടന്നു. അന്ന് നിലവിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ പ്രീഡിഗ്രി ബോർഡാണ് നിർദേശിച്ചത്. കേരളീയ സമൂഹം ആ നിർദേശം തള്ളിക്കളഞ്ഞു.
സ്കൂൾ വിദ്യാഭ്യാസം എന്നത് 12-ാം ക്ലാസുവരെ എന്നത് ആശയപരമായും പ്രായോഗികമായും കേരളത്തിൽ പ്രാവർത്തികമാക്കിയത് എൽഡിഎഫ് സർക്കാരാണ്. 1990 ജൂണില്‍ പുറത്തിറക്കിയ ഉത്തരവിലൂടെ ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒന്നുവീതം 31 സർക്കാർ സ്കൂളുകളെ ഹയർസെക്കൻഡറികളായി ഉയർത്തി. ആരംഭഘട്ടത്തിൽ 60 കുട്ടികളാണ് ഒരു ക്ലാസിൽ അനുവദിച്ചത്. 1991 ഫെബ്രുവരിയിൽ കൂടുതൽ സ്കൂളുകളിലേക്ക് ഹയർ സെക്കൻഡറി കോഴ്സ് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയും 1991–92 അക്കാദമികവർഷം ആരംഭിക്കുകയും ചെയ്തു.
തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഹയർ സെക്കൻഡറി സംവിധാനംശക്തിപ്പെടുത്താൻ കാര്യമായി ഒന്നും ചെയ്തില്ല. പ്രീഡിഗ്രി ബോർഡ് തന്നെയായിരുന്നു യുഡിഎഫ് സർക്കാരിന്റെ മനസിൽ ഉണ്ടായിരുന്നത്. വീണ്ടും അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് 1996ൽ കോളജുകളിൽ നിന്നും പ്രീഡിഗ്രി പൂർണമായി വേർപെടുത്തി കൂടുതൽ സ്കൂളുകളിലേക്ക് പ്ലസ്‌ടു വ്യാപിപ്പിച്ചത്. 1990–91ൽ 5,160 സീറ്റുകൾ മാത്രമാണ് ഹയർ സെക്കൻഡറി പഠനത്തിനുണ്ടായിരുന്നത്. അതാണ് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിലൂടെ 2,076 വിദ്യാലയങ്ങളിലേക്ക് വ്യാപിച്ചതും നാലേകാൽ ലക്ഷത്തിലധികം കുട്ടികൾക്ക് വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ പോയി പഠിക്കാനുള്ള അവസരം ഉണ്ടാവാൻ കാരണമായതും. 1990കളിൽ 150 കോളജുകളിലായി ഒരു ലക്ഷത്തിനടുത്ത് മാത്രം കുട്ടികൾക്ക് പഠിക്കാനുള്ള അവസരമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഹയർസെക്കൻഡറി സംവിധാനം വഴി നാലേകാൽ ലക്ഷത്തിലധികം കുട്ടികൾക്കാണ് പഠന അവസരം ലഭ്യമാകുന്നത്. പത്താം ക്ലാസ് കഴിഞ്ഞാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക് എന്നിവിടങ്ങളിലും കുട്ടികൾക്ക് പഠനം തുടരാം.


ഇതുകൂടി വായിക്കൂ: നാടുണർത്തിയ നവകേരള സദസ്


ഹയർ സെക്കൻഡറി പ്രവേശനം ആരംഭിച്ച കാലം മുതൽ പ്രശ്നസങ്കീർണമാണ്. ഉയർന്ന മെറിറ്റ് കിട്ടുന്ന കുട്ടികൾക്കും അവർ ആഗ്രഹിച്ച സ്കൂളിൽ ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കാത്തതാണ് രക്ഷിതാക്കൾക്കും സമൂഹത്തിനും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യം. ഇഷ്ടമുള്ള കോളജിൽ ഇഷ്ടമുള്ള ഗ്രൂപ്പിന് സീറ്റ് ലഭിച്ചിട്ടില്ല എന്ന വസ്തുത സമൂഹത്തെ അലട്ടിയിരുന്നില്ല. വീട്ടിൽ നിന്ന് ഏറെ അകലെ ഏതാനും കുട്ടികൾക്ക് മാത്രം ലഭ്യമായിരുന്ന പ്രീഡിഗ്രി പഠനസൗകര്യം ഹയർസെക്കന്‍ഡറിയായി സാർവത്രികമായി ലഭ്യമായത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സൗകര്യമായെങ്കിലും പത്താം ക്ലാസിന്റെ നേർത്തുടർച്ചയല്ല പതിനൊന്നും പന്ത്രണ്ടും എന്നത് ഉൾക്കൊള്ളാത്തതാണ് പ്രധാനപ്രശ്നം.
10-ാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും എല്ലാ കുട്ടികളും പഠിക്കണം. എന്നാൽ 11, 12 ക്ലാസുകൾ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായ വിഷയ പഠനത്തിനായുള്ള സജ്ജമാകൽഘട്ടം കൂടിയായതിനാൽ അവിടെ എല്ലാ വിഷയങ്ങളും എല്ലാ കുട്ടികളും പഠിക്കേണ്ടതില്ല. പകരം വിഷയങ്ങളുടെ കോമ്പിനേഷനുകളാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ അനിവാര്യമായി വരുന്നു. നിശ്ചിത വിഷയകോമ്പിനേഷൻ സീറ്റുകൾ പരിമിതമാവുകയും അപേക്ഷകർ കൂടുകയും ചെയ്താൽ മുൻകൂട്ടി പ്രഖ്യാപിച്ച പ്രോസ്പെക്ടസിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കോഴ്സുകൾ ലഭ്യമാകൂ. അതുകൊണ്ടുതന്നെ ഉയർന്ന സ്കോർ ഉണ്ടായാലും ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള ബാച്ചിൽ പ്രവേശനം ലഭ്യമാകണമെന്നില്ല. ഇക്കാര്യം രക്ഷിതാക്കൾ ഉൾക്കൊള്ളേണ്ടതുണ്ട്.
ഏകജാലക സംവിധാനം കേരളത്തിൽ സാർവത്രികമായി നിലവിൽ വന്ന 2008-09 അക്കാദമിക വർഷത്തിന് മുമ്പേയുള്ള അവസ്ഥ മറന്നുപോകേണ്ട കാലമായില്ല. സ്കൂൾ ആയിരുന്നു യൂണിറ്റ്. കുട്ടികൾ വിവിധ സ്കൂളുകളിൽ അപേക്ഷിക്കുന്നു. മെറിറ്റിൽ മുന്നിലുള്ള കുട്ടികൾ സമീപത്തുള്ള എല്ലാ സ്കൂളുകളിലും അപേക്ഷിക്കും. അവർക്ക് എല്ലായിടത്തും പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. ബഹുഭൂരിപക്ഷം കുട്ടികളും വെയിറ്റിങ് ലിസ്റ്റിലാണ് ഉണ്ടാവുക. എല്ലാ സ്കൂളുകളിലും ഇന്റർവ്യൂ ഒരേ തീയതിയിൽ ആയിരിക്കും. പ്രവേശനം ഉറപ്പായ കുട്ടികൾ എവിടെ ചേരുമെന്ന് ആർക്കും അറിയാത്തതിനാൽ വെയിറ്റിങ് ലിസ്റ്റിലുള്ള കുട്ടികൾ അവർക്ക് കാർഡ് കിട്ടിയ എല്ലായിടത്തും ബന്ധുക്കളെയോ മറ്റോ നിയോഗിക്കാൻ നിർബന്ധിതരാകുന്നു. ഇതുണ്ടാക്കിയ അങ്കലാപ്പും മാനസിക പിരിമുറുക്കവും വിവരണാതീതമായിരുന്നു. ബഹുഭൂരിപക്ഷം കുട്ടികൾക്കും ആദ്യഘട്ടത്തിൽ എവിടെയും ചേരാൻ പറ്റിയിരുന്നില്ല. സർക്കാർ സ്കൂളുകളിൽ പോലും പിന്നീട് നടക്കുന്ന പ്രവേശനത്തില്‍ സ്വജനപക്ഷപാതവും നിലനിന്നിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. എയ്ഡഡ് സ്കൂളുകളുടെ സ്ഥിതി ഇതിനുമപ്പുറമായിരുന്നു.
ഇതിൽ ഒരു മാറ്റം വേണമെന്ന ബോധ്യത്തിൽ 2006ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സുതാര്യമായും കാര്യക്ഷമമായും സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടും പ്രവേശനം നടത്താന്‍ ഏകജാലക പ്രവേശന സംവിധാനം ഏർപ്പെടുത്തിയത്. പ്ലസ് വൺ പ്രവേശനത്തിലെ ക്രമക്കേടുകളും അവയെക്കുറിച്ചുള്ള എണ്ണമറ്റ പരാതികളുമാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതുവഴി പ്രവേശന പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താൻ കഴിഞ്ഞു. സംവരണം കൃത്യമായി പാലിക്കപ്പെട്ടു. അഡ്‍മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാകുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ബദലുകൾ ഉയർത്തേണ്ട കേരളീയ വിദ്യാഭ്യാസം


2007-08 അക്കാദമിക വർഷം തിരുവനന്തപുരം ജില്ലയിൽ പൈലറ്റ് ചെയ്യുകയും 2008-09 മുതല്‍ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ നേട്ടം ആദ്യവർഷങ്ങളിൽ തന്നെ പ്രതിഫലിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെയും മറ്റു പിന്നാക്ക വിഭാഗത്തിലെയും കുട്ടികൾക്ക് വലിയ തോതിൽ പ്രവേശനം ലഭിച്ചു. സമൂഹം ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ പ്രവേശന പ്രക്രിയയെ അട്ടിമറിക്കാൻ ആരംഭഘട്ടം മുതൽ സങ്കുചിത താല്പര്യക്കാർ നടത്തിയ ശ്രമം വിജയിക്കാതെ പോയത്.
കേരളത്തിൽ പത്താം ക്ലാസ് കഴിയുന്ന മുഴുവൻ കുട്ടികൾക്കും ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി, ഐടിഐ, ഐടിസി, പോളിടെക്നിക് എന്നിവിടങ്ങളിലെല്ലാം സീറ്റുണ്ട്. എന്നാൽ മലപ്പുറം തുടങ്ങി ഏതാനും ജില്ലകളിൽ സീറ്റുകളുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ സ്കോൾ കേരള വഴി പഠിച്ചിരുന്നത്ര കുട്ടികൾ അതുവഴി ഇപ്പോൾ പഠിക്കുന്നില്ല. സ്കൂളുകളിൽത്തന്നെ തുടർപഠനം നടത്താനാണ് കുട്ടികൾ താല്പര്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഇടതുപക്ഷ സർക്കാരുകൾ നടത്തുന്ന ശ്രമങ്ങൾ സാമൂഹികമായി നല്ല അനുരണനങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ഇത് വെളിപ്പെടുത്തുന്നത്.
2012ൽ മലപ്പുറം ജില്ലയിൽ 18,272 പേരാണ് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തത്. 2016 ആകുമ്പോഴേക്കും ഇത് 25,308 ആയി വർധിച്ചു. എന്നാൽ ഇത് ക്രമാനുഗതമായി കുറഞ്ഞ് 2023ൽ 11,866 ആയി മാറി. ഇത് എല്ലാ ജില്ലകളിലും പ്രതിഫലിക്കുന്നു. 2016ൽ കേരളത്തിലാകെ സ്കോൾ കേരള വഴി പ്രൈവറ്റ് രജിസ്ട്രേഷൻ 78,293 ആയിരുന്നു. 2023ൽ അത് 27,335 ആയി കുറഞ്ഞു. 50,000കുട്ടികൾ സ്കൂളിൽ നേരിട്ട് പഠിക്കാനെത്തിച്ചേർന്നു എന്നർത്ഥം. ഇതെല്ലാം ഹയർസെക്കന്‍ഡറി പ്രവേശത്തിനായുള്ള സമ്മർദത്തിൽ പ്രതിഫലിക്കുന്നു. ഇതിനെയെല്ലാം വളരെ പോസിറ്റീവായാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് കുട്ടികൾ കുറഞ്ഞ ബാച്ചുകൾ മാറ്റി നൽകുന്നതും താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതും.

ഏത് കാലത്തും സർക്കാര്‍ ആദ്യം ഉറപ്പുവരുത്തുക കുട്ടികൾക്ക് പഠിക്കാൻ സ്കൂളുകളിൽ പരമാവധി സൗകര്യം ഒരുക്കുക എന്നതാണ്. ഇത് പൂർത്തീകരിക്കുന്നതോടൊപ്പം മികച്ച വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങളും ആരംഭിക്കും. സംസ്ഥാന രൂപീകരണത്തിനു ശേഷം അപ്പർ പ്രൈമറി, ഹൈസ്കൂൾ വ്യാപനത്തിന്റെ ഘട്ടത്തിലും ഇതുതന്നെയാണ് കേരളം ചെയ്തത്. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്താനുള്ള സൗകര്യമാണ് ചെയ്തത്. അതിന്റെ തുടർച്ചയായി അധ്യാപകരെ നിയമിച്ചും ഭൗതികസൗകര്യം വികസിപ്പിച്ചും ഒരോ ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി. ഹയർസെക്കന്‍ഡറിയിലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരേണ്ടതുണ്ട്. അടുത്ത ഘട്ടം പരിശ്രമം പ്രസ്തുത ദിശയിലുള്ളതാകും. ഒരു കാര്യം അടുത്ത വർഷത്തെ പ്രവേശന കാലത്ത് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര നല്ല മെറിറ്റുണ്ടെങ്കിലും മുൻഗണനാ ക്രമത്തിൽ കൂടുതൽ സ്കൂളുകളിലേക്ക് അപേക്ഷിക്കണം. അങ്ങനെ അപേക്ഷിക്കാത്തതു മൂലം ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിക്കാത്ത ഒരുപാട് കുട്ടികളുണ്ട്. അപേക്ഷിക്കുന്ന സമയത്ത് ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം.
ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി തുടർപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികൾക്കെല്ലാം പഠന സൗകര്യം ഉറപ്പാക്കുക എന്നതു തന്നെയാണ് സർക്കാർ നയം. കാലങ്ങളായി നിലനിൽക്കുന്ന സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ അത് നടപ്പാക്കാൻ സർക്കാരിന് മടിയില്ല. എന്നാൽ ഇക്കാര്യങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യുകയും ഏതൊക്കെ മാറ്റങ്ങൾ ഉൾച്ചേർക്കണം എന്നത് സംബന്ധിച്ച ധാരണയിൽ എത്തുകയും വേണം. സർക്കാരിന്റെ നിലപാട് സുതാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.