26 April 2024, Friday

Related news

December 23, 2023
October 6, 2023
May 10, 2023
April 30, 2023
April 27, 2023
March 6, 2023
January 27, 2023
November 24, 2022
November 22, 2022
April 14, 2022

റേഷന്‍ വിതരണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍; ശാശ്വത പരിഹാരത്തിന് ഊര്‍ജിത നടപടികള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 6, 2023 11:12 pm

റേഷന്‍ വിതരണത്തിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇ ടി ടൈസണ്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ റേഷൻ വിതരണം സാങ്കേതിക തകരാറുകളാൽ ആകെ കുഴപ്പത്തിലാണെന്ന് വരുത്താൻ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍, ചില കേന്ദ്രങ്ങൾ പർവതീകരിച്ചു കാണിക്കുന്ന സാങ്കേതിക തകരാറുകൾക്കിടയിലും സംസ്ഥാനത്തെ കഴിഞ്ഞ അഞ്ച് മാസത്തെ ശരാശരി റേഷൻ വിതരണതോത് 80 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാസത്തിന്റെ അവസാന ദിവസങ്ങളിൽ കാർഡുടമകൾ ഒരുമിച്ച് റേഷൻ വാങ്ങാനെത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ നേരിടുന്ന പ്രധാന പ്രശ്നമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റേഷൻ വാങ്ങുന്നവരിൽ 45–50 ശതമാനം പേർ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ റേഷൻ കടകളിൽ എത്തുന്നത് മാസത്തിന്റെ അവസാന ദിനങ്ങളിലാണ്. ആയിരക്കണക്കിന് ഇടപാടുകൾ ഒരേ സമയത്തുണ്ടാകുന്നത് സിസ്റ്റത്തിൽ തടസത്തിന് കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ഏഴ് ജില്ലകളിൽ വൈകുന്നേരവും എന്ന വിധത്തിലുള്ള സമയ ക്രമീകരണം റേഷൻ കടകളിൽ നടപ്പിലാക്കിയത്. എന്നാൽ ഇത്തരം ക്രമീകരണം ഏർപ്പെടുത്തിയിട്ടും മാസത്തിന്റെ അവസാന ദിവസങ്ങളിൽ മാത്രമാണ് കാർഡുടമകൾ റേഷൻ വാങ്ങാൻ എത്തുന്നത് എന്നതുകൊണ്ട് പ്രതീക്ഷിച്ച പ്രയോജനം ലഭിച്ചില്ല.

ഒരു മാസത്തിൽ കുറഞ്ഞത് 20 ദിവസമെങ്കിലും കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ അവസരമുള്ളപ്പോഴും അവസാനത്തെ നാല്-അഞ്ച് ദിവസങ്ങളിൽ മാത്രമേ റേഷൻ വാങ്ങൂ എന്ന കാർഡുടമകളുടെ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുടമകൾക്ക് റേഷൻ വാങ്ങുന്നതിനായി പ്രത്യേക ദിവസങ്ങൾ അനുവദിക്കുന്ന കാര്യം പരിശോധിച്ചു വരികയാണ്. റേഷൻ വിതരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുമായി ഇതിനോടകം തന്നെ നിരവധി ചർച്ചകൾ നടത്തിയിരുന്നു.

എന്‍ഐസി ഹൈദരാബാദിലെ ആസ്ഥാനത്ത് നേരിട്ട് സന്ദർശനം നടത്തി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. നിലവിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഈ മാസം 10-ാം തീയതി എന്‍ഐസി ഹൈദരാബാദിലെ ഉദ്യോഗസ്ഥരടക്കം പ്രസ്തുത മേഖലയിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. പ്രസ്തുത ചർച്ചകളിലൂടെ ഉയർന്നു വരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം ശാശ്വതമായി പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: ration shop
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.