27 April 2024, Saturday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024
April 3, 2024

പേസര്‍മാരുടെ ആരോഗ്യം മുഖ്യം; ബിസിനസ് ക്ലാസ് സീറ്റുകള്‍ വിട്ടുനല്‍കി രോഹിത്തും കോലിയും ദ്രാവിഡും

Janayugom Webdesk
അഡ്‌ലെയ്ഡ്
November 8, 2022 10:33 pm

പേസര്‍മാരുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ വിമാനത്തില്‍ തങ്ങളുടെ ബിസിനസ് ക്ലാസ് സീറ്റുകള്‍ വിട്ടുനല്‍കി രോഹിത്തും കോലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ബാറ്റര്‍മാരെക്കാള്‍ തിളങ്ങാനാകുന്നത് പേസ് ബൗളര്‍മാര്‍ക്കാണ്. മത്സരശേഷമുള്ള യാത്രകളില്‍ കാലിനും പുറത്തുമെല്ലാം അവര്‍ക്ക് കടുത്ത വേദന അനുഭവപ്പെടാനുള്ള സാധ്യതയാണുള്ളത്. ഇതൊഴിവാക്കാനാണ് തങ്ങള്‍ക്ക് അനുവദിച്ചിരുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കാന്‍ താരങ്ങള്‍ തയാറായത്.

ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ മുതലാക്കിയപ്പോള്‍ ബുംറയുടെ അഭാവം കാര്യമായി നിഴലിച്ചില്ല എന്ന് വേണം പറയാന്‍. അതിനാല്‍ തന്നെ ടീം തങ്ങളുടെ പേസര്‍മാരെ പൊന്നുപോലെയാണ് കാക്കുന്നത്. ഐസിസി ചട്ടമനുസരിച്ച് ഒരു ടീമിന് വിമാനത്തില്‍ നാല് ബിസിനസ് ക്ലാസ് സീറ്റുകള്‍ അനുവദിക്കും. മിക്ക ടീമുകളും ഈ സീറ്റുകള്‍ അവരുടെ പരിശീലകന്‍, ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, മാനേജര്‍ എന്നിവര്‍ക്കായാണ് നല്‍കാറുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഓരോ നാലു ദിവസം കൂടുമ്പോഴും വിമാനയാത്ര പതിവായതോടെ ഇന്ത്യ ബിസിനസ് ക്ലാസ് സീറ്റുകള്‍ കഠിനാധ്വാനികളായ പേസ് ബൗളര്‍മാര്‍ക്ക് നല്‍കി അവര്‍ക്ക് മികച്ച സൗകര്യം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ടൂര്‍ണമെന്റ് അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ ടീം ഏകദേശം 34,000 കിലോ മീറ്ററുകളായിരിക്കും യാത്ര ചെയ്യുക. ഓസ്ട്രേലിയയിലെ മൂന്ന് മേഖലകള്‍, മൂന്ന് പ്രദേശങ്ങളിലും വ്യത്യസ്തമായ കാലാവസ്ഥയുമാണ്. ഇത്തരം സാഹചര്യത്തില്‍ പേസ് ബോളര്‍മാര്‍ക്ക് പരിക്കുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. നാളെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സെമി കളിക്കാനിറങ്ങും.

Eng­lish Summary:Rohit, Kohli and Dravid giv­en busi­ness class seats to ballers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.