28 April 2024, Sunday

Related news

October 5, 2023
July 28, 2023
July 11, 2023
July 6, 2023
July 6, 2023
June 24, 2023
June 8, 2023
June 2, 2023
April 12, 2023
January 31, 2023

കോളജുകളിലും സർവകലാശാലാ പഠന വിഭാഗങ്ങളിലും വിദ്യാർത്ഥി പരാതി പരിഹാര സെൽ ഒരു മാസത്തിനകം

Janayugom Webdesk
തിരുവനന്തപുരം
June 8, 2023 10:00 pm

സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോളജുകളിൽ പ്രിൻസിപ്പാളായിരിക്കും സെൽ മേധാവി. സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനാകും. ഒരു വനിത ഉള്‍പ്പെടെ വകുപ്പ് മേധാവി ശുപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ സമിതിയിലുണ്ടാകും. കോളജ് യൂണിയൻ, ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ, വിദ്യാർത്ഥികളിൽനിന്നും അവരാൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികളും സെല്ലിലുണ്ടാകും. അതില്‍ ഒരു വനിതയുമുണ്ടാകും. വകുപ്പുമേധാവി നാമനിർദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി, എസ്‌സി-എസ്‌ടി വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി എന്നിവരും സമിതിയിലുണ്ടാകും.

പുറമെ, പിടിഎ പ്രതിനിധി, സർവകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന അധ്യാപകൻ അല്ലെങ്കില്‍ അധ്യാപിക എന്നിവരും ചേർന്നാണ് സെല്ലിന്റെ ഘടന. വിദ്യാർത്ഥി പ്രതിനിധികൾക്കും പിടിഎ പ്രതിനിധിക്കും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകർക്കും ഒരുവർഷവും, സർവകലാശാലാ പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും അംഗത്വകാലാവധി. സർവകലാശാലാ പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാർത്ഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോടൊപ്പം നടത്താനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാർത്ഥികൾ തുടരും.

ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയർപേഴ്സൺ യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ചെയർപേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തെരഞ്ഞെടുക്കാം. സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് സർവകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവ്വകലാശാലയിൽ അറിയിക്കും. ഇതിനായി എല്ലാ സർവകലാശാലകളിലും ഒരു പ്രത്യേക ഓഫീസർക്ക് ചുമതല നൽകുമെന്നും മന്ത്രി പറഞ്ഞു.

ഉത്തരവ് നടപ്പിലാക്കേണ്ട നിയമപരമായ ബാധ്യത ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. ഏതെങ്കിലും സ്ഥാപനം ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ സർവ്വകലാശാലകൾക്ക് പരാതിയുടെ ഗൗരവമനുസരിച്ച് പിഴയീടാക്കാനും സ്ഥാപനത്തെ തുടർന്ന് കോഴ്‌സുകൾ നടത്തുന്നതിൽനിന്ന് വിലക്കുന്നതിനും സർക്കാർ ധനസഹായം പിൻവലിക്കുന്നതിനും അഫിലിയേഷൻ റദ്ദാക്കുന്നതടക്കമുള്ള മറ്റു കർശന നടപടികൾ കൈക്കൊള്ളുന്നതിനും ഉത്തരവിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

പരാതികൾക്കുമേൽ സർവകലാശാലാ തലത്തിൽ അപ്പീൽസംവിധാനം ഉണ്ടാകും. കോളജ്തല സമിതിയുടെ തീരുമാനത്തിന്മേൽ ആക്ഷേപം വന്നാൽ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. പ്രൊ-വൈസ് ചാൻസലർ (ചെയർപേഴ്സൺ), വിദ്യാർത്ഥിവിഭാഗം ഡീൻ/ഡയറക്ടർ (കൺവീനർ),സിൻഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധി, സർവ്വകലാശാലാ യൂണിയൻ ചെയർപേഴ്സൺ, സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകർ (ഇതിൽ ഒരു വനിതയും എസ്‌സി-എസ്‌ടി വിഭാഗത്തിൽനിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഒരു സർവ്വകലാശാലാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്നതാണ് ഈ സമിതിയുടെ ഘടന. യോഗത്തിന്റെ ക്വാറം അഞ്ച് ആയിരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

സമിതിയുടെ അധികാരപരിധി

*സർവകലാശാലയുടെ അല്ലെങ്കില്‍ കോളജിന്റെ പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തത്
*സർട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും
*കോളജ് നൽകുന്ന സേവനങ്ങൾക്ക് പ്രഖ്യാപിതനയങ്ങൾക്ക് വിരുദ്ധമായി അധികഫീസ് വാങ്ങുന്നത്
*അടിസ്ഥാനസൗകര്യങ്ങളിൽ ഉള്ള കുറവുകൾ, പരീക്ഷാസംബന്ധമായ എല്ലാ വിധ പരാതികളും
*ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേർതിരിവുകളുണ്ടാക്കൽ
*അധികാരികളിൽനിന്നും അധ്യാപകരിൽനിന്നും സഹവിദ്യാർത്ഥികളിൽനിന്നും ജീവനക്കാരിൽനിന്നുമുണ്ടാകുന്ന മാനസിക‑ശാരീരികപീഡനങ്ങൾ

വിദ്യാർത്ഥികളുടെ അവകാശരേഖ സര്‍വകലാശാല നിയമത്തിന്റെ ഭാഗമാക്കും : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന നിർദ്ദിഷ്ട ‘വിദ്യാർത്ഥികളുടെ അവകാശരേഖ’ രേഖ ഉടന്‍ സര്‍വകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യാർത്ഥികളുടെ അവകാശരേഖയിൽ പറയുന്ന അവകാശങ്ങൾ ഉറപ്പാക്കലും വിദ്യാർത്ഥി പരാതി പരിഹാര സെല്ലിന്റെ അധികാരപരിധിയിൽ വരും. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിലവിലുള്ള ജീവനി സംവിധാനം എയ്ഡഡ് കോളജുകളിലേക്കും വ്യാപിപിച്ചിട്ടുണ്ട്. അണ്‍ എയ്ഡഡ് — സ്വാശ്രയ കോളജുകളിലും ജീവനി നടപ്പാക്കുമെന്നത് നിർദ്ദിഷ്ട ‘വിദ്യാർത്ഥികളുടെ അവകാശരേഖ’ യുടെ ഭാഗമാകും. അതോടെ എല്ലാ കോളജുകളിലും കൗണ്‍സിലിങ് ലഭ്യമാകുക എന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമായി മാറുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാമ്പസുകൾക്കകത്ത് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതിൽ സർക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ട്. കാമ്പസുകളിലെ തെരഞ്ഞെടുപ്പുകൾ പല കോളജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്നഇടങ്ങളിലൊക്കെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെണ്‍കുട്ടികള്‍, എസ്‌സി-എസ്‌ടി വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷാ സംബന്ധമായി നിരവധി പരാതികള്‍ എപ്പോഴും ഉയരാറുണ്ട്. നിരന്തര മൂല്യനിര്‍ണയം വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലയിരുത്താനാണ് നടപ്പാക്കിയത്. എന്നാൽ, ഇന്റേണൽ മാർക്കെന്നത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനും നിലക്കു നിര്‍ത്താനും ഉപയോഗിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം എവിടെയും ഉണ്ടായിക്കൂടാ. ഇന്റേണല്‍ മാര്‍ക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ കൃത്യവിലോപം വരുത്തുന്നവർക്കെതിരെ നടപടി വേണ്ടി വരും. കോളജ് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ പരാതി ഉണ്ടെങ്കില്‍ സമീപിക്കാനുള്ള സര്‍വകലാശാല തല മോണിറ്ററിങ് സമിതിയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: stu­dents com­plaints redres­sal cell to be formed in all col­leges; min­is­ter r bindu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.