മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.
മുത്തലാഖ് നിരോധന നിയമത്തിനെതിരേ മുസ്ലിം സംഘടനകളും വ്യക്തികളും നൽകിയ 12 ഹർജികൾ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. 2019ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസാക്കിയത്. ഇതിനെ ചോദ്യംചെയ്ത് കേരളത്തില്‍ നിന്നടക്കം ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകള്‍ക്കെതിരേ ഹൈക്കോടതികളിൽ കേസുണ്ടെങ്കിൽ അതേക്കുറിച്ചും റിപ്പോര്‍ട്ടു നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് മാർച്ച് 17 ന് വാദം കേൾക്കാൻ മാറ്റി.
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിച്ചു. മുത്തലാഖ് സാധുവാണെന്നല്ല, അതു ക്രിമിനൽ കുറ്റമാക്കിയതാണ് ഹർജിക്കാർ എതിർക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാൽ, ശിക്ഷ ചുമത്തുന്നത് പൂർണമായും പാർലമെന്ററി നയത്തിന്റെ പരിധിയിലാണെന്ന് തുഷാർ മേത്ത പറഞ്ഞു. ശിക്ഷ ആനുപാതികമല്ലെന്ന വാദവും അംഗീകരിക്കാനാവില്ല. ഈ കേസിൽ പരമാവധി ശിക്ഷ മൂന്നു വർഷമാണ്. സ്ത്രീ സംരക്ഷണത്തിനുള്ള മറ്റു നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനെക്കാൾ കുറവാണിതെന്നും മേത്ത കോടതിയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.