2 May 2024, Thursday

Related news

June 16, 2023
June 7, 2023
June 6, 2023
April 2, 2023
December 23, 2022
October 30, 2022
September 26, 2022
August 12, 2022
July 25, 2022
March 3, 2022

ഉക്രെയ‍്നിലെ ഡാം ബോംബിട്ട് തകര്‍ത്തു; 22,000 പേര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍, ഭീകരാക്രമണമെന്ന് റഷ്യ

പരസ്പരം പഴിചാരി ഇരു രാജ്യങ്ങളും
Janayugom Webdesk
കീവ്
June 6, 2023 7:33 pm

തെക്കന്‍ ഉക്രെയ‍്നിലെ പ്രധാന അണക്കെട്ട് റഷ്യ ആക്രമണത്തില്‍ തകര്‍ത്തതായി ഉക്രെയ്ന്‍. തുടര്‍ച്ചയായ സ്ഫോടനത്തിന് പിന്നാലെയാണ് അണക്കെട്ട് തകർന്ന് വെള്ളം ഒഴുകിയത്. അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് പ്രളയത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും ഉക്രെയ‍്ന്‍ അധികൃതര്‍ അറിയിച്ചു. 14 സെറ്റിൽമെന്റുകളിലായി താമസിക്കുന്ന 22,000 ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 10 ഗ്രാമങ്ങളിലുള്ളവർ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് ആഭ്യന്തര മന്ത്രാലയം ടെലഗ്രാമിലൂടെ അറിയിച്ചിരുന്നു. മേയ് പകുതിയോടെ, കനത്ത മഴയ്ക്ക് ശേഷമാണ് ജലനിരപ്പ് സാധാരണ നിലയേക്കാൾ ഉയർന്നത്. പകുതി തകർന്ന സ്ലൂയിസ് ഗേറ്റുകൾക്ക് മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായിരുന്നു.

എന്നാല്‍ അണക്കെട്ട് തകര്‍ത്തെന്ന ആരോപണം നിഷേധിച്ച റഷ്യ, ഉക്രെയ‍്ന്‍ സെെനിക ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതാണ് അണക്കെട്ട് തകരാന്‍ കാരണമെന്ന് തിരിച്ചടിച്ചു. സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോൾ ഇതൊരു ഭീകരാക്രമണമാണെന്നും പിന്നിൽ ഉക്രെയ്നാണെന്നുമാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളുന്നതിനുമായി ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കി ഉന്നതതല യോഗം വിളിച്ച ചേർത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മനഃപ്പൂർവം പ്രളയം സൃഷ്ടിക്കുന്നതിനായി റഷ്യ അണക്കെട്ട് നശിപ്പിക്കുമെന്ന് സെലെൻസ്കി പ്രവചിക്കുകയും ചെയ്തിരുന്നു. റഷ്യക്ക് തിരിച്ചടി നല്‍കാനായി ഒരുങ്ങിക്കഴിഞ്ഞെന്നും ഉക്രെയ‍്ന്‍ കരസേന ബഖ്മുത്ത് ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്നും ഉക്രെയ‍്ന്‍ പ്രതിരോധ മന്ത്രി ഒലക്സാണ്ടര്‍ സിര്‍സ്കി പറഞ്ഞു.

ഖേര്‍സണ്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്കുള്ള ജലവെെദ്യുത നിലയമാണ് നോവ കഖോവ്ക. 30 മീറ്റർ (യാർഡ്) ഉയരവും 3.2 കിലോമീറ്റർ (2 മൈൽ) നീളവുമുള്ളതും യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ ഗ്രേറ്റ് സാൾട്ട് തടാകത്തിന് തുല്യമായ ജലം ഉൾക്കൊള്ളുന്നതുമായ അണക്കെട്ട് 1956 ൽ കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ ഭാഗമായി ഡിനിപ്രോ നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബെലാറൂസുമായുള്ള വടക്കൻ അതിർത്തി മുതൽ കരിങ്കടൽ വരെ നീളുന്ന ഡിനിപ്രോ നദിയിലെ ആറ് ഡാമുകളിൽ അഞ്ചെണ്ണം ഉക്രെയ്നിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, അകലെയുള്ള കഖോവ്ക അണക്കെട്ട് 2014 മുതൽ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്.

സപ്പോരീഷ്യ ആണവനിലയത്തിന്റെ ശീതകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജലവിതരണം നടത്തുന്നത് അണക്കെട്ടില്‍ നിന്നാണ്. അണക്കെട്ടിന്റെ തകരാർ മൂലം പ്ലാന്റിൽ അടിയന്തര ആണവ സുരക്ഷാ അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) അറിയിച്ചു. സ്റ്റേഷന് നിലവിൽ ഭീഷണിയില്ലെന്ന് പ്ലാന്റ് മേധാവിയും വ്യക്തമാക്കി.

Eng­lish Sum­ma­ry: Ukraine accus­es Rus­sia of destroy­ing major dam near Kherson
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.