എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും തങ്ങൾ മതവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഹരിത മുൻ ഭാരവാഹികൾ വ്യക്തമാക്കി. പരാതിയിൽ ഇവർ വനിതാ കമ്മിഷനിൽ മൊഴി നൽകുകയും ചെയ്തു. കോഴിക്കോട് ടൗൺഹാളിൽ നടന്ന സിറ്റിങിലാണ് ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്നി, മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ശീറ എന്നിവർ മൊഴിൽ നൽകിയത്. വനിതാ കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളിയാണ് ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മിഷന് മുന്നിൽ ഹാജരായി മൊഴി നൽകിയത്.
കമ്മിഷനിൽ നൽകിയ പരാതിയിൽ ഒപ്പുവച്ച പത്തുപേരെ പ്രതിനിധീകരിച്ചാണ് മുൻ സംസ്ഥാന പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയും ഇന്നലെ കമ്മിഷന് മുന്നാകെ എത്തിയത്. പരാതിക്ക് പുറമെ കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിവരങ്ങളും ഇവർ കമ്മിഷനെ അറിയിച്ചു.
പരാതിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കിയതായി നജ്മ തബ്ശീറ പറഞ്ഞു. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതിദേവിക്ക് മുമ്പാകെയാണ് ഇരുവരും മൊഴി നൽകിയത്.
ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചെന്നും വി എ വഹാബ് ഫോൺ വഴി അശ്ലീലം പറഞ്ഞുവെന്നുമാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ സിറ്റിങിൽ ഹാജരായില്ല.
English Summary : haritha ex office bearers stick on to sexual abuse allegation
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.