എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ പരാതിയിൽ എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ രണ്ട് സംസ്ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിത കുമാരിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. പരാതി നൽകിയ മറ്റ് എട്ട് ഭാരവാഹികളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേൾക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിളിച്ച യോഗത്തിൽ ഫാത്തിമ തഹ്ലിയയും പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി രേഖപ്പെടുത്തിയത്. എട്ടു പേരുടെ മൊഴി കൂടി എടുത്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
പി കെ നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന് ഹരിത സംസ്ഥാന ഭാരവാഹികൾ നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത നേതാക്കൾ ലീഗ് നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടപടി വൈകിയ സാഹചര്യത്തിലാണ് ഹരിത നേതാക്കൾ സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചത്.
ജൂൺ 22ന് എംഎസ്എഫ് സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ സംഘടനയെ സംബന്ധിച്ച കാര്യങ്ങളിൽ ഹരിതയുടെ അഭിപ്രായമാവശ്യപ്പെട്ട് സംസാരിക്കവേ, നവാസ് അതിനെ ലൈംഗികചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമുണ്ടായെന്നാണ് പരാതി. എംഎസ്എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി എ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഭാരവാഹികളെയും പ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പെൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നാണ് പരാതിയിൽ അഭ്യർത്ഥിച്ചിരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.
വനിതാ കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത ഭാരവാഹികൾ തയ്യാറായില്ല. പാണക്കാട് കൊടപ്പനക്കൽ തറവാട്ട് വീട്ടിൽ നടന്ന ചർച്ചയിലും അനുനയമാകാത്തതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്. ഈ നിലപാടിൽ മാറ്റം വരുത്തേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചു. ഇനി ഹരിത എന്ന സംഘടനയുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചിലരുടെ പ്രത്യേക താല്പര്യത്തിൽ രൂപം കൊണ്ട കൂട്ടായ്മയാണ് ഹരിതയെന്നും അതിന്റെ ആവശ്യമില്ലെന്നും വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗ് മതിയെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
English summary : Haritha leaders testified in complaint against PK Nawaz
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.