2 May 2024, Thursday

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ചെറുവേഷങ്ങളില്‍ തിളങ്ങി സൂര്യതാര

സരിത കൃഷ്ണന്‍
December 10, 2023 5:54 pm

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ചെറുവേഷങ്ങളില്‍ തിളങ്ങി സൂര്യതാര. ജനിച്ചതും പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണെങ്കിലും ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ സൂര്യതാര ഇതിനോടകം മിനി സ്ക്രീനില്‍ വിവിധ സീരിയലുകളിള്‍ വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം വിവിധ ആല്‍ബങ്ങളിലും സജീവമായിട്ടുണ്ട്. 2004ല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പോപ്പി കുടയുടെ പരസ്യത്തിലൂടെയാണ് സൂര്യതാര ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. പിന്നീട് 2009 ല്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാല്‍ക്കണ്ണാടിയില്‍ സോളോ ഡാന്‍സ് പെര്‍ഫോമന്‍സിലുടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തി.

പിന്നീട് ദൂരദര്‍ശനില്‍ 2016ല്‍ സംപ്രേഷണം ചെയ്തിരുന്ന മൈ കിച്ചണിലെയും മെട്രോ 7‑കേരളവിഷനില്‍ ഹലോ ഗുഡ് ഈവനിംഗ് പ്രോഗ്രാമിലെയും ആങ്കറായിരുന്നു. 2019ല്‍ സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്തിരുന്ന താമരത്തുമ്പി എന്ന സീരിയലില്‍ ഗൗരി എന്ന ക്യാരക്ടര്‍ റോളും സൂര്യതാര ചെയ്തിരുന്നു. അമൃതയില്‍ സംപ്രേഷണം ചെയ്ത ഇതള്‍കൊഴിയുമ്പോള്‍ എന്ന മ്യൂസിക് ആല്‍ബവും ചെയ്ത സൂര്യതാരയ്ക്ക് മലയാളം തമിഴ് ഭാഷകളില്‍ സംപ്രേഷണം ചെയ്ത തൃശൂര്‍ കാരണായില്‍ ക്ഷേത്ര ചരിത്രത്തില്‍ പാര്‍വ്വതിയായി വേഷം ചെയ്യാനും അവസരം ലഭിച്ചിരുന്നു. 

2016ല്‍ അക്കു അക്ബറിന്റെ ഉത്സാഹകമ്മറ്റി എന്ന സിനിമയിലും, അജിത്ത് സുകുമാരന്റെ കടല്‍മീനുകള്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്ത സൂര്യതാര തമിഴിലും തെലുങ്കിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിഎസ്സി ഫോറന്‍സിക് സയന്‍സ് പഠിച്ച ഇവര്‍ക്ക് ഡല്‍ഹി ക്രൈെംബ്രാഞ്ചില്‍ ജോലി ലഭിച്ചു. അധികം വൈകാതെ ജോയിന്‍ ചെയ്യും. വായനയും കവിതയും നൃത്തവുമൊക്കെ ഹോബിയായ സൂര്യതാര കഥക് നൃത്തം അഭ്യസിച്ചിരുന്നു. ശരണ്യ എസ് നായര്‍ എന്ന പേര് ന്യൂമറോളജി പ്രകാരമാണ് സൂര്യതാര എന്നാക്കിയത്. മോഡലിംഗ് രംഗത്തും സജീവമാണ്. ജോലിയില്‍ പ്രവേശിച്ചാലും തന്നില്‍ അലിഞ്ഞ അഭിനയവും കലയും ഉപേക്ഷിക്കില്ലെന്ന വാശിയിലാണ് ഇവര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.