ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ നേതാക്കളും പ്രവർത്തകരും നടന്നു താണ്ടിയ ദൂരങ്ങൾ ഒരിക്കലും ഋജുവും ലളിതവുമായ വഴിത്താരകളിലൂടെ ആയിരുന്നില്ല. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വേരുകൾ മണ്ണിൽ ഉറപ്പിക്കാനും ശിഖരങ്ങളായി പടർത്താനും വൈയക്തികവും സാമൂഹ്യവുമായ ഒരുപാട് നഷ്ടങ്ങൾ നേരിട്ടവരാണ് പാർട്ടിയിൽ ഏറെയും. അധികാരത്തിന്റെയോ, നേതൃത്വത്തിന്റെയോ വസന്തകാലങ്ങളേക്കാളേറെ സ്വന്തം ജീവിതം തന്നെ ഉരുക്കിതീർത്ത കഷ്ടപ്പാടുകളുടെ കൊടുംവേനലുകൾ ആയിരുന്നു, എല്ലായ്പ്പോഴും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ലക്ഷക്കണക്കിന് പ്രവർത്തകർ അനുഭവിച്ചത്.
കാവുമ്പായിയിലെ ഐതിഹാസികമായ കർഷകപോരാട്ടത്തിനെ നയിക്കുകയും ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാവുകയും ചെയ്ത ശേഷം, പിന്നീട് സേലം ജയിലിൽ തടവുകാരനായിരിക്കെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ധീരനായ കമ്മ്യുണിസ്റ്റ് രക്തസാക്ഷി സഖാവ് ഒ പി അനന്തൻ മാസ്റ്റർ എന്റെ മുത്തച്ഛൻ ആണ്. കമ്മ്യുണിസ്റ്റ് പാർട്ടിയും പ്രത്യയശാസ്ത്രബോധവും ആണ് എന്നെ രൂപപ്പെടുത്തിയത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭൂമിക്കും പ്രകൃതിക്കും മനുഷ്യാവകാശത്തിനും തൊഴിലിനും വേണ്ടിയുള്ള ഒട്ടനവധി സമരങ്ങളും ഇടപെടലുകളും സിപിഐ നടത്തുന്നുണ്ടെന്ന് എഐവൈഎഫ് ദേശിയ സെക്രട്ടറി ആയിരിക്കുമ്പോൾ രാജ്യം മുഴുവൻ സഞ്ചരിച്ചു നേരിട്ടു കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്.
നിശബ്ദമായി പ്രവർത്തിക്കുന്ന നിരവധി പ്രവർത്തകർ എല്ലാ സംസ്ഥാനത്തും സിപിഐക്കുണ്ട്. അധികാരവും സ്ഥാനമാനങ്ങളും അവരെ അലട്ടാറില്ല. പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരവാദത്തിന്റെ കാലത്തു കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ടത് സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ ആയിരുന്നു. പ്രിയ സഖാവ് ദർശൻ സിംഗ് കനേഡിയൻ അടക്കം നിരവധി നേതാക്കളെയാണ് ഭീകരവാദികൾ കൊന്നുകളഞ്ഞത്. സിപിഐ പഞ്ചാബിൽ അധികാരത്തിൽ വരാനുള്ള സാധ്യതയൊന്നും ഇല്ലാഞ്ഞിട്ടും ജീവൻ അപകടത്തിൽ ആയിട്ടും പഞ്ചാബിലെ സഖാക്കൾ പാർട്ടിക്ക് പിന്നിൽ സ്വന്തം ജീവനും ജീവിതവും നൽകി ഹിമാലയം പോലെ ഉറച്ചുനിന്നു. കമ്മ്യുണിസ്റ്റ് സാഹോദര്യത്തിന്റെ ഉദാത്തമായ മാനവികതയാണത്.
മറ്റ് രാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ഓരോ സഖാക്കളെയും ഹൃദയത്തോടു ചേർത്തുനിർത്തുന്ന ഒരു പാർട്ടിയാണ് ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി. അതുകൊണ്ട് തന്നെയാണ്, പ്രത്യയശാസ്ത്ര ബോധവും സംഘടനയും തനിക്കു സ്വന്തമായി ഒരിടം ഒരുക്കിത്തന്ന വിശാലമായ കൂട്ടായ്മയും ഒക്കെ ഉപേക്ഷിച്ചു കോൺഗ്രസിലേക്ക് ചേക്കേറാൻ കനയ്യകുമാർ തയ്യാറെടുക്കുന്നു എന്ന് കേട്ടപ്പോൾ, ഞാനടക്കമുള്ളവര്‍ അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. വൈകാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ കടമയായിട്ടാണ് ആഷ്രമത്തെ ഞങ്ങൾ കണ്ടത്. രണ്ടു ദിവസം മുൻപ് വരെ ഫോണിൽ സംസാരിച്ചപ്പോൾ ഞാനൊരു സിപിഐക്കാരൻ ആയിത്തന്നെ തുടരും എന്നാണ് കനയ്യ അറിയിച്ചത്. ഞങ്ങൾ അത് വിശ്വസിച്ചു.
ഇന്ത്യയിലും ലോകത്തും ഇടതുപക്ഷം സങ്കീർണമായ വെല്ലുവിളികൾ നേരിടുന്ന ഈ ദശാസന്ധിയിൽ, നമ്മുടെ മുൻഗാമികളുടെ ത്യാഗോജ്ജ്വലമായ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രത്തിൽ നിന്നുള്ള അപ്രതീക്ഷിതമായ പിൻനടത്തം അദ്ദേഹം അവസാന നിമിഷത്തിൽ എങ്കിലും ഒഴിവാക്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ, കനയ്യകുമാർ സിപിഐക്കു വേഗം പോരാ എന്ന ന്യായവും പറഞ്ഞ്, രാജ്യം എമ്പാടുമുള്ള പ്രിയസഖാക്കളെ ഇരുട്ടിൽ നിർത്തി കോൺഗ്രസിൽ ചേർന്നിരിക്കുന്നു. കനയ്യയെ നേതാവാക്കിയത് സിപിഐ ആണ്. വളരെ ചെറിയ പ്രായത്തിൽ കനയ്യയെ ദേശിയ എക്സിക്യുട്ടീവിൽ എടുത്തത് ‘വേഗം പോരാ’ എന്ന് കനയ്യ ഇന്ന് ആരോപിക്കുന്ന അതേ സിപിഐ ആണ്. കനയ്യയെ എല്ലായിടത്തും സ്വീകരണമൊരുക്കി കൊണ്ടുനടന്നതും ഇതേ സിപിഐ ആണ്. ആ പാർട്ടിയോട് ചെയ്ത വഞ്ചന ആയിട്ട് മാത്രമേ ഈ തീരുമാനത്തെ കാണാൻ കഴിയൂ.
ബെഗുസരായിയുടെ ഉറച്ച മണ്ണിൽ നിന്ന് വരുന്ന ഒരാൾ കമ്മ്യുണിസ്റ്റ് പാരസ്പര്യത്തിൽ നിന്നുള്ള, കമ്മ്യുണിസ്റ്റ് ബോധ്യത്തിൽ നിന്നുള്ള ആസാദി ആണ് ഈ ഇല പൊഴിയും കാലത്ത് ആഗ്രഹിക്കുന്നതെങ്കിൽ എന്താണ് ഞങ്ങൾ പറയേണ്ടത്? ആസാദിയിൽ നിന്നും വെറും ‘ആസ്’ ആകാനുള്ള രാഷ്ട്രീയയാത്ര എന്നേ പറയാനുള്ളൂ. നമ്മൾ ഇതുവരെ നടന്നു വന്ന കനൽ വഴികളിൽ ജീവനും ജീവിതവും പാർട്ടിക്ക് സമർപ്പിച്ച പതിനായിരക്കണക്കിന് സാധാരണപ്രവർത്തകർ ആണ് ഞങ്ങളുടെ ഊർജ്ജം. സഹയാത്രികരെ വഴിയിൽ ഉപേക്ഷിച്ചു സ്വന്തം കാര്യവും ഭാവിയും നോക്കി അക്കരപ്പച്ച തേടി പോകാത്ത യഥാർത്ഥ സഖാക്കൾ! ഈ പാർട്ടിക്ക് മുന്നോട്ടു പോകാൻ അവർ മതി.
English summary; article about kanahaiya kumar and jignesh mevani
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.