26 April 2024, Friday

ചാക്രികം!

സുനിത പി എം
കവിത
May 2, 2022 7:42 am

കാലത്തെ പതിവായ ഉശിരൻ ചായയ്ക്കൊപ്പം

ഒരു താൾ നിറഞ്ഞിതാ ചരമക്കുറിപ്പുകൾ

ചിരിച്ചും ചിന്തിച്ചിട്ടും കുഴഞ്ഞ മനുജർ തൻ

പരന്ന നെറ്റിത്തടം വിയർത്ത കഥകളും

വിടർന്ന ചിരി മാഞ്ഞ വരണ്ട അധരങ്ങൾ

ചുരുട്ടും മുഷ്ടിക്കുമേൽ പതിച്ച പ്രഹരങ്ങൾ

നടന്നു മെലിഞ്ഞതാം വഴിയും പാദങ്ങളും

ഒരിക്കൽ പച്ചപ്പേറ്റി തളിർത്ത വികാരങ്ങൾ

ചുവന്നും തുടുപ്പാർന്നും വിടർന്ന പൂവാകയായ്

കൊഴിഞ്ഞു മൺപറ്റവേ ചുളുങ്ങും തൊലിപ്പുറം

സ്മൃതികൾ ഇരുൾ മൂടി വരളും ഓർമ്മപ്പാടം

ഇടക്ക് മിന്നൽപ്പിണർ വെളിച്ചം പായിക്കുംപോൽ

നെടുങ്കൻ വഴിയിലൂടൊറ്റയാൾ ഓലച്ചൂട്ട്!

ഇരുളും വെളിച്ചവും കലർന്ന ചിത്രം നോക്കി

നിറങ്ങൾ നിറഞ്ഞതാം ഋതുഭേദങ്ങൾ കാൺകെ

ഹൃദന്തം ചുരക്കുന്നു പശപോൽ പാശം പയ്യെ

അകത്തെ മുറിയൊന്നിൽ കിടക്കും പിതാവിനെ

പതുക്കെ തലോടുന്നു ആർദ്രമായ് നെറ്റിത്തടം

മിടിക്കും ഹൃദയത്തെ കോരുന്നു ഉള്ളം കയ്യിൽ

മൃദുവായ് ചുംബിക്കുന്നു സ്വച്ഛമാം സ്വപ്നം പോലെ!

ഒരുനാൾ വരും മെല്ലെ മൃത്യുവിൻ തണു സ്പർശം

ഉതിരും കതിർമണി മുളയ്ക്കാൻ വെമ്പൽ കാക്കാം

മിടിപ്പ് നിൽക്കുംന്നേരം ഉയിർക്കാൻ കൊതിച്ചിടാം

കനത്ത കൺപോളകൾ തുറക്കാൻ കഴിഞ്ഞിടാ

തൊടുക്കം പിടയുമ്പോളടുത്ത് കരുതലായ്

പിടിക്കാം കരങ്ങളിൽ,വരളും ചുണ്ടിൽ ജലം

കനക്കും ഹൃദയത്തിൽ മൃദുവായ് ചുംബിച്ചിടാൻ

അരികിൽ നിഴൽപോലെ നിൽക്കുവാൻ കഴിയണേ

അതിനും കഴിയാതെ പിടഞ്ഞാൽ പിടയട്ടെ

കരഞ്ഞു കനംവയ്ക്കും ഹൃദയം അനാഥമായ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.