27 April 2024, Saturday

ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് ഗാംഗുലി; സഞ്ജുവിനും തിലകിനും ഇടമില്ല

Janayugom Webdesk
കൊല്‍ക്കത്ത
August 27, 2023 10:40 am

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ നായകനെ സൗരവ് ഗാംഗുലി. ഏഷ്യാ കപ്പിലൂടെ ഏകദിന ടീമിലേക്ക് കന്നി ക്ഷണം ലഭിച്ച ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മയെയും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ പരിക്കിന് ശേഷം മടങ്ങിയെത്തിയ പേസ‍ര്‍ പ്രസിദ്ധ് കൃഷ്‌ണയേയും ദാദ ഒഴിവാക്കി. ഗാംഗുലിയുടെ 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണുമില്ല. രോഹിത് ശര്‍മ നായകനായുള്ള ടീമില്‍ ശുഭ്മാന്‍ ഗില്ലാണ് സഹ ഓപ്പണര്‍. ഇതിനോടകം ഇന്ത്യയുടെ ഓപ്പണിങ്ങിലെ വിശ്വസ്തരായി മാറാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെയും രോഹിത്തിന്റെയും ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. വിരാട് കോലിക്കും ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ തുടരണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയാണ് ഗാംഗുലി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ സൂര്യകുമാർ യാദവിനും ടീമിൽ അവസരം നൽകി.

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരെയാണ് സൗരവ് ഗാംഗുലി ലോകകപ്പിനുള്ള ഓൾറൗണ്ടർമാരായി തിരഞ്ഞെടുത്തത്. കുൽദീപ് യാദവിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് ദാദ പറയുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർ ഫാസ്റ്റ് ബൗളർമാരായി മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി സെപ്റ്റംബ‍ര്‍ അഞ്ചാണ്. ഇതിന് ശേഷം 27-ാം തീയതി വരെ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താം. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ സ്ക്വാഡിനെ തെരഞ്ഞെടുക്കുക.

ഗാംഗുലിയുടെ ലോകകപ്പ് സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷര്‍ദുല്‍ താക്കൂര്‍.

Eng­lish Summary:Ganguly picks World Cup squad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.