28 April 2024, Sunday

ഇന്ത്യക്ക് വേണ്ടെങ്കില്‍ വേണ്ട, സഞ്ജുവിനെ കേരളത്തിന് വേണം

Janayugom Webdesk
തിരുവനന്തപുരം
October 12, 2023 10:59 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ക്യാപ്റ്റന്‍. രോഹന്‍ എസ് കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ടീം ഇന്ത്യയില്‍ തുടര്‍ച്ചയായി തഴയപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ക്ഷീണം കേരള ജേഴ്സിയില്‍ തകര്‍ത്തു കളിച്ച് തീര്‍ക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം. ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ് ടൂർണമെന്റുകൾക്കുള്ള ഇന്ത്യൻ ടീമുകളിൽ സഞ്ജു സാംസണെ ബിസിസിഐ ഉൾപ്പെടുത്തിയിരുന്നില്ല. 

ഏകദിന ലോകകപ്പിനുള്ള ടീമിലും താരത്തിന് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു ഒടുവിൽ ഇന്ത്യക്കായി ഇറങ്ങിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങി ദേശീയ ടീമിലേക്കു മടങ്ങിയെത്തുക ലക്ഷ്യമിട്ടാണ് സഞ്ജു കളിക്കാനിറങ്ങുന്നത്. ലോകകപ്പിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര കളിക്കാനുണ്ട്. അഞ്ച് ടി20കളിലാണ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടുക. ഒരു മത്സരത്തിനു തിരുവനന്തപുരവും വേദിയാവുന്നുണ്ട്. ലോകകപ്പ് ടീമിലെ പല താരങ്ങള്‍ക്കും ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്.

ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നീ താരങ്ങളും ടീമിലുണ്ട്. കർണാടക താരമായിരുന്ന ശ്രേയസ്, പുതിയ സീസണിൽ കേരളത്തിനു വേണ്ടിയാണ് കളിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളിലും ശ്രേയസ് കളിച്ചിട്ടുണ്ട്. ഒക്ടോബര്‍ 16ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യമത്സരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു വിശ്വനാഥ് സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, ശ്രേയസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അബ്ദുൽ ബാസിത്ത്, സിജോമോൻ ജോസഫ്, വൈ­ശാഖ് ചന്ദ്രൻ, ബേ­സിൽ തമ്പി, കെ എം ആ­സിഫ്, വിനോദ് കുമാർ, മ­നു കൃ­ഷ്ണൻ, വ­രു­ൺ നായനാർ, അ­ജ്­നാസ് എം, മിഥുൻ പി കെ, സൽമാൻ നിസാർ.

Eng­lish Summary:If India does­n’t want San­ju, Ker­ala needs Sanju

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.