27 April 2024, Saturday

കിരീടം വയ്ക്കാത്ത രാജാവായി ഇനി കോലിയുടെ ഊഴം

Janayugom Webdesk
January 18, 2022 10:00 pm

ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ വിരാട് കോലിയിറങ്ങുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും റെക്കോഡ് കോലിക്ക് തിരുത്തിയെഴുതാനുള്ള അവസരമാണ് ഇന്നത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിലവില്‍ ഏകദിനത്തില്‍ 1287 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ എട്ടാംസ്ഥാനത്താണ് താരമുള്ളത്. കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ നാലാമനാണ് കോലി. രാഹുല്‍ ദ്രാവിഡ്, മറ്റൊരു മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി എന്നിവരാണ് കോലിക്കു തൊട്ടു മുന്നിലുള്ളത്. 26 റണ്‍സ് കൂടി നേടിയാല്‍ ദ്രാവിഡിനെ (1309) മറികടക്കാം. ഗാംഗുലിയുടെ അക്കൗണ്ടില്‍ 1313 റണ്‍സാണുള്ളത്.

2001 റണ്‍സ് നേടിയ സച്ചിനാണ് ഒന്നാമന്‍. ലോകതാരങ്ങളെടുത്താന്‍ കോലി എട്ടാം സ്ഥാനത്താണ്. സച്ചിന് പിറകില്‍ റിക്കി പോണ്ടിങ് (1879) രണ്ടാം സ്ഥാനത്തുണ്ട്. കുമാര്‍ സംഗക്കാര (1789), സ്റ്റീവ് വോ (1581), ശിവ്‌നരൈയ്ന്‍ ചന്ദര്‍പോള്‍ (1559) എന്നിവരെല്ലാം പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മാത്രം അവര്‍ക്കെതിരെ 887 റണ്‍സാണ് കോലിക്കുള്ളത്. ഇക്കാര്യത്തില്‍ ദ്രാവിഡിനെ പിന്തള്ളാന്‍ അവസരമുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ചയ്ക്കു ഈ പരമ്പരയില്‍ അറുതിയിടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരിക്കും അദ്ദേഹം. ഏകദിനത്തില്‍ 43 സെഞ്ചുറികള്‍ കോലി നേടിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സെഞ്ചുറി ക്ഷാമത്തിനു അറുതിയിടാനായാല്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോഡിന് ഒരുപടി കൂടി അരികിലെത്താന്‍ അദ്ദേഹത്തിനാവും. 50 സെഞ്ചുറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുള്ളത്.

ENGLISH SUMMARY:It is now Kohli’s turn to be the uncrowned king
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.