പ്രമദവനത്തിലെ സുഗന്ധപരാഗങ്ങൾ
തഴുകുന്നു സുഖദമായെന്നെ…
സ്വപ്നത്തിലേതോ നിലാവിൻ തിരകളിൽ
നീ വന്നുവെന്നെൻ സന്ദേഹം,
ഒരു മാത്ര, ഹൃദയ പ്രകമ്പനത്താലെന്റെ
സിരകളിൽ ചോരക്കുതിപ്പ്;
നീളെപ്പരന്നൊരാ നദീതട സീമയിൽ
ഇമയനങ്ങാതെന്റെ മിഴികൾ;
മെല്ലെയുലാവും ഉത്തരീയത്തിന്റെ
കസവുമിന്നും പ്രഭയാമോ?
കണ്ടു ഞാനിന്നു നിൻ രൂപമെൻ -
മുന്നിൽ, തെളിയും മഴവില്ലു പോലെ.
മിന്നലിൻ ചാപം കുലച്ചൊരു മലരിന്റെ
ബാണം തൊടുത്തയക്കേണം,
ചെന്നു തറയ്ക്കുമ്പോളാകാശപ്പൂത്തിരി -
ആയിരം പെയ്തു നിറയേണം
ചിതറിത്തെറിക്കുന്ന അഗ്നി പുഷ്പങ്ങളാ-
യെൻ ഗദ്ഗദം നീറിയൊടുങ്ങേണം.
അവിടുന്നു മരുവും കൊടും കാടിലുമേറെ -
യാണെന്നാത്മാവു ചൂഴും ഘോരാന്ധകാരം..!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.