30 April 2024, Tuesday

Related news

February 11, 2024
January 15, 2024
December 31, 2023
December 19, 2023
September 29, 2023
July 17, 2023
April 30, 2023
December 15, 2022
December 15, 2022
October 29, 2022

ദേശീയപാതയും വില്‍ക്കുന്നു; സഞ്ചരിക്കാന്‍ വലിയ വില നല്‍കണം

Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2023 11:03 pm

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളും പ്രതിരോധമടക്കം തന്ത്രപ്രധാന മേഖലകളും സ്വകാര്യ കുത്തകകളുടെ കാല്‍ക്കീഴില്‍ അടിയറവച്ച മോഡി സര്‍ക്കാര്‍ ദേശീയ പാതകളും വില്‍ക്കുന്നു. പുതിയതായി നിര്‍മ്മിക്കുന്ന 4,500 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ദേശീയ പാതകള്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കി 2027ഓടെ 1,99,290 കോടി സമാഹരിക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് കെയര്‍ എഡ്ജ് റേറ്റിങ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കുന്ന 4,500 കിലോമീറ്റര്‍ വരെയുള്ള ദേശീയ പാതയില്‍ അടിസ്ഥാന സൗകര്യ നിക്ഷേപം-ടോള്‍ പിരിവ്-നടത്തിപ്പ്-കൈമാറല്‍ വ്യവസ്ഥ അനുസരിച്ച് സ്വകാര്യ കമ്പനികളെ പങ്കാളികളാക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ഈ ദേശീയ പാതകള്‍ പൂര്‍ണമായും സ്വകാര്യ മേഖലയുടെ പിടിയിലാവും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 2,796.2 കിലോമീറ്റര്‍ പാത കമ്മിഷന്‍ ചെയ്യാനാണ് ദേശീയപാത അതോറിറ്റി (എന്‍എച്ച്എ) തീരുമാനിച്ചിരിക്കുന്നത്. 2020 മാര്‍ച്ചില്‍ പൊതു-സ്വകാര്യ മേഖല സംയുക്ത സംരംഭമായി ആരംഭിച്ച ദേശീയ പാത നിര്‍മ്മാണം 88 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടോള്‍ പിരിവ് വഴി കോടികള്‍ കൊള്ളയടിക്കുന്നതിന് പുറമെയാണ് പുതിയപാതകള്‍ പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം.

കോവിഡ് കാരണം മുടങ്ങിയ ദേശീയ പാതാ നിര്‍മ്മാണത്തില്‍ ബാക്കിയുള്ള 12 ശതമാനത്തിന്റെ പൂര്‍ത്തീകരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പുതിയ സംവിധാനം ദേശീയ പാതാ നിര്‍മ്മാണത്തില്‍ ശക്തരായ കമ്പനികളുടെ വരവിന് കളമൊരുക്കുമെന്നും അവര്‍ക്ക് ശതകോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമെന്നും കെയര്‍ എഡ്ജ് ഡയറക്ടര്‍ മുകേഷ് ദേശായി അഭിപ്രായപ്പെട്ടു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാധാരണ ജനങ്ങളുടെ സഞ്ചാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

Eng­lish Sum­ma­ry: nation­al highway
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.