28 April 2024, Sunday

സഞ്ജുവിന് ഇനിയും സാധ്യത ; 28 വരെ ടീമില്‍ മാറ്റം വരുത്താം

Janayugom Webdesk
മുംബൈ
September 16, 2023 10:10 pm

സൂര്യകുമാര്‍ യാദവിനേക്കാള്‍ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഏകദിന ലോകകപ്പ് ടീമില്‍ നിന്നും സഞ്ജു സംസണെ ഒഴിവാക്കിയിരുന്നു. പകരം സൂര്യകുമാര്‍ യാദവിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ആ­രാധകര്‍ രംഗത്ത് വന്നിരുന്നു. ഇ­പ്പോ­ഴിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും മികച്ച പ്രകടനം സൂര്യക്ക് കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതോടെ ചോദ്യങ്ങളുമായി ആരാധകര്‍ വീണ്ടും രംഗത്തെത്തി. ഇനിയെങ്കിലും സഞ്ജു സാംസണെ ലോകകപ്പ് ടീമിലുള്‍പ്പെടുത്താന്‍ ബിസിസിഐയും സെലക്ടര്‍മാരും തയ്യാറാവുമോ എന്നാണ് പലയിടത്തുനിന്നായി ആരാധകര്‍ ചോദിക്കുന്നത്.

ഫോമില്ലായ്മകൊണ്ടോ, പരിക്ക് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇ­പ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ ഐസിസി അനുമതിയോടെ മാറ്റം വരുത്താം. എന്നാല്‍ ഈ മാസം 28 വരെ മാത്രമെ കഴിയൂ. 28ന് ശേഷം മാറ്റമൊന്നുമില്ലെങ്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിനെ തന്നെ അന്തിമ ടീമായി ഐസിസി പ്രഖ്യാപിക്കും. സൂര്യകുമാറിന് പകരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാണ്. സഞ്ജുവിന് നീതി നല്‍കണമെന്നും മുംബൈ ലോബിയുടെ കളി അവസാനിപ്പിക്കണമെന്നുമാണ് ആ­രാധകര്‍ പറയുന്നത്. ഏകദിനത്തില്‍ 55ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നിട്ടും ടീമിന് പുറത്ത് നില്‍ക്കുന്നു.

അതേ സമയം സൂര്യകുമാര്‍ യാദവിന്റെ ശരാശരി 25ല്‍ താഴെയായിട്ടും ലോകകപ്പ് ടീമിലടക്കം ഇടം ലഭിച്ചിരിക്കുന്നു. അടുത്ത കാലത്ത് ഇന്ത്യക്കായി ഏകദിനം കളിച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മോശം ശരാശരി സൂര്യകുമാറിന്റെ പേ­രിലാണ്. ഇന്ത്യ തിലക് വര്‍മ്മയ്ക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ അരങ്ങേറ്റത്തിന് അവസരം നല്‍കി. അപ്പോഴും റിസര്‍വ് താരമായിപ്പോലും സഞ്ജു ഇന്ത്യന്‍ ടീമിലില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ റിസര്‍വ് താരമായിരുന്നു സഞ്ജുവെങ്കിലും കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ ടീമിലെ സീറ്റ് തെറിച്ചു. സൂര്യ മികച്ച പ്രകടനം നടത്താത്തതിനാല്‍ സഞ്ജുവിന് വീണ്ടും അവസരമൊരുങ്ങിയേക്കുമെന്നാണ് ആരാധകരുടെയടക്കം പ്രതീക്ഷ.

Eng­lish Sum­ma­ry: odi world cup san­ju makes way for indi­an team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.