1 May 2024, Wednesday

പാട്ടുകളുടെ പാട്ട്

Janayugom Webdesk
July 3, 2022 7:45 am
സോളമന്റെ മുന്തിരി പാടങ്ങളിലേക്ക്
ക്ഷണിച്ചു കൊണ്ടൊരു
കത്ത് കിട്ടി
ഉത്സാഹത്തോടെ
വായിച്ചു തീർന്നതും
അതിൽ നിന്നൊരു മുന്തിരിവള്ളി
ഹൃദയത്തിലേക്ക് നാമ്പുനീട്ടി
അതറിഞ്ഞിട്ടും
അതിന്റെ മുളനുള്ളിയതേയില്ല
പഴുത്ത് തുടുത്ത
വയലറ്റു കായ്കൾ ഹൃദയധമനികളിൽ
ഉന്മാദത്തിന്റെ ചായം പുരട്ടുന്നത്
വെറുതെ നോക്കി നിന്നു
ഞാനവയ്ക്ക്
വളമോ
വെള്ളമോ
നൽകിയതേയില്ല
എങ്കിലും
അതെന്റെ ശരീരമാകെ
പടർന്നു പന്തലിച്ചു
നിദ്രകളിൽ
ദാഹം നിറയുമ്പോൾ
വായിലേക്കിറ്റിച്ച
മധുര ലായനി പകർന്നു പകർന്ന്
ഞാനോ, മതിയാവോളം
നുകർന്ന് നുകർന്ന്
അടുത്ത പ്രഭാതത്തിലേക്ക്
പുലർന്നു വീഴുന്നു
ഒരു പക്ഷി
പാട്ടുകളുടെ പാട്ടു തേടി
എന്നിലേക്കെത്തുന്നു 
വസന്തത്തിന്
ഏറ്റവും അരുമയായ
കിളി
അവളെന്റെ പ്രണയത്തിന്
അടയിരിക്കാൻ തുടങ്ങുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.