ടോക്യോ പാരാലിമ്പിക്സിന് ഇന്ന് തുടക്കം. 160 രാജ്യങ്ങള്‍, 4400 അത്‌ലറ്റുകള്‍ പങ്കെടുക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ രണ്ടംഗ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറി. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉള്‍പ്പെടെ ഇന്ത്യ അണിനിരത്തുന്നത് 54 താരങ്ങളെയാണ്. റിയോ പാരാലിമ്പിക്സ് ഹൈജമ്പിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും. പാരാലിമ്പിക് ചരിത്രത്തില്‍ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ്.
ഭിന്നശേഷിയുള്ളവർക്കായുള്ള മത്സരങ്ങളാണ് പാരാലിമ്പിക്സ്. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡിവിൽ ആശുപത്രിയിലാണ് ഇതിനു തുടക്കം. അന്താരാഷ്ട്ര സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഭിന്നശേഷി സംഭവിച്ചവർക്കുള്ള ശാരീരിക പ്രവർത്തനം എന്ന നിലയിലായിരുന്നു തുടങ്ങിയതെങ്കിലും കാലക്രമേണ മത്സരമാക്കുകയായിരുന്നു. 1960ൽ റോമിൽ പതിനേഴാമത് സമ്മർ ഒളിമ്പിക്സ് നടക്കുമ്പോഴാണ് ആദ്യ പാരാലിമ്പിക്സിനു തുടക്കം കുറിച്ചത്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലുവർഷത്തിലൊരിക്കലാണ് (ഒളിമ്പിക്സ് മത്സരങ്ങൾ കഴിഞ്ഞ്) ഇപ്പോള്‍ പാരാലിമ്പിക്സ് നടത്തുന്നത്. ശൈത്യകാല ഒളിമ്പിക്സിന് ഒപ്പവും പാരാലിമ്പിക്സുണ്ട്.
1960ലെ പാരാലിമ്പിക്സില്‍ ആദ്യ പതിപ്പില്‍ മാറ്റുരച്ചത് 23 രാജ്യങ്ങളില്‍ നിന്നുള്ള 400 താരങ്ങള്‍. ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്യോ പാരാലിമ്പിക്സില്‍ ഇത്തവണ 22 മത്സര ഇനങ്ങള്‍. 11 പാരാലിമ്പിക്സില്‍ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വര്‍ണമടക്കം 15 മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. 2004 മുതല്‍ ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍.
english summary;The Tokyo Paralympics start today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.