26 April 2024, Friday

വിപ്ലവ ബോധത്തിന്റെ സൗമ്യമുഖം

Janayugom Webdesk
July 16, 2022 5:15 am

അഗാധ പണ്ഡിതനും ഇന്ത്യയിലെ ഇടതുപക്ഷ വിചാര വിപ്ലവത്തിന്റെ ശക്തനായ പ്രണേതാവും പ്രഖ്യാതാവുമായിരുന്ന എൻ ഇ ബാലറാം ഓർമ്മയായിട്ട് ഇന്ന് 28 വർഷം പൂർത്തിയാകുന്നു. ഇന്ത്യയുടെ വികസനത്തെക്കുറിച്ച് വ്യക്തമായ സങ്കല്പവും പ്രതീക്ഷയും വച്ചുപുലർത്തിയിരുന്ന പക്വമതിയായ ഒരു ജനസേവകനും പൊതുപ്രവർത്തകനും ആയിരുന്നു അദ്ദേഹം. ആധ്യാത്മികതയിലും തത്വചിന്തയിലും അടിയുറച്ച ഇന്ത്യയുടെ ചരിത്ര പശ്ചാത്തലത്തെ തൊട്ടറിഞ്ഞുകൊണ്ട് ഇടതുപക്ഷ ആശയങ്ങളെ ഈ സാംസ്കാരിക ചൈതന്യവുമായി സമരസപ്പെടുത്താനും ആവുംവിധം വിളക്കിച്ചേർക്കാനും ജീവിതമാകെ ഉഴിഞ്ഞുവച്ച ശക്തമായ മനീഷയുടെ ഉടമയായിരുന്നു ബാലറാം. പരന്ന വായനയും ഉദാത്തമായ ചിന്തയും സംസ്കാര സമ്പന്നമായ പെരുമാറ്റവുംകൊണ്ട് ഏവരുടെയും ആദരവ് നേടാൻ കഴിഞ്ഞ അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം.


ഇതുകൂടി വായിക്കൂ: ബാലറാം എന്ന കമ്യൂണിസ്റ്റ്


കോൺഗ്രസിലൂടെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയും സഞ്ചരിച്ച് 1939ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയ ബാലറാം ജീവിതാവസാനം വരെ സിപിഐയുടെ മനസും ബുദ്ധിയും ശബ്ദവും ശക്തിയുമായി ജീവിച്ചു. അദ്ദേഹത്തിന് പലതവണ അറസ്റ്റ് വരിക്കേണ്ടതായും പല ജയിലുകളിൽ കഴിയേണ്ടതായും വന്നിട്ടുണ്ട്. 1957, 60, 70കളില്‍ കേരള നിയമസഭയിൽ അംഗമായിട്ടുള്ള ബാലറാം, 1970 ഒക്ടോബർ നാലു മുതൽ 71 സെപ്തംബർ 24 വരെ അച്യുതമേനോന്റെ ആദ്യ മന്ത്രിസഭയിൽ വ്യവസായ‑വാർത്താവിതരണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് ബാലറാം സിപിഐ സംസ്ഥാന സെക്രട്ടറിയുമായി. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗം എന്ന നിലയിലും ശ്രദ്ധേയനായി.
അർപ്പിത മനസായ രാഷ്ട്രീയ പ്രവർത്തകനും സാഹിത്യകാരനും ശാസ്ത്രതല്പരനും സഹൃദയനും എല്ലാമായിരുന്ന ബാലറാം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. സമ്പൂർണതയോടടുക്കുന്ന ഒരു സമഗ്രതയുണ്ടായിരുന്നു ആ വ്യക്തിത്വത്തിന്. പാർട്ടി പ്രവർത്തനങ്ങൾക്കിടയ്ക്കും വിവിധ വിഷയങ്ങൾ പഠിക്കാനും ഗവേഷണ ബുദ്ധിയോടെ വിശകലനം ചെയ്യാനും സുചിന്തിതമായ അഭിപ്രായങ്ങൾ രൂപീകരിക്കാനും ദാർശനിക പരിവേഷമാർന്ന അഭിജാത ഭാഷയിൽ അവയെല്ലാം എഴുതിവയ്ക്കാനും കഴിഞ്ഞ ആ പ്രതിഭാശാലി പ്രബുദ്ധ കേരളത്തിന്റെ മനസിൽ എന്നെന്നും ജീവിക്കും. ചരിത്രം, സംസ്കാരം, സാഹിത്യം, വിമർശനം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ദർശനം, മതം, സൗന്ദര്യശാസ്ത്രം, സാമ്പത്തിക വികസനം എന്നിങ്ങനെ ബാലറാമിന്റെ തൂലികയ്ക്ക് വിധേയമായ വിഷയങ്ങൾ അനവധിയാണ്. ഇരുപതിലധികം ഗ്രന്ഥങ്ങളിൽ അവ നിറഞ്ഞു പരന്നു കിടക്കുന്നു.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് കർമ്മയോഗി


ആദ്യവസാനം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകനായിരുന്നെങ്കിലും എല്ലാ ദർശനങ്ങളെയും ഉദാരമായ സഹാനുഭൂതിയോടെ ദർശിക്കാനും സമീപിക്കാനും ബാലറാമിന് കഴിഞ്ഞിരുന്നു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ചു നിന്നുകൊണ്ടു തന്നെയാണ് അദ്ദേഹം ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ നേരെ ബുദ്ധിയുടെയും മനസിന്റെയും കൈകൾ നീട്ടിയത്.
‘ഭാരതീയ സാംസ്കാരിക പൈതൃകം’ എന്ന ലഘുഗ്രന്ഥത്തിൽ ബാലറാം എഴുതി: ‘മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ് സംസ്കാരം. വ്യക്തികളുടെ തപശ്ചര്യയിൽ നിന്നല്ല, ജനങ്ങളുടെ സാമൂഹിക ജീവിതത്തിൽ നിന്നാണ് സംസ്കാരം ഉടലെടുക്കുന്നത്. ആരുടെ സംസ്കാരവും ഒരിക്കലും സ്ഥിരമായി നിന്നിട്ടില്ല. അവരുടെ ഭൗതിക ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം അത് വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ സംസ്കാരം ആദിവാസികളുടെയും സൈന്ധവരുടെയും ആര്യന്മാരുടെയും സെമിറ്റിക് (യഹൂദ, ക്രൈസ്തവ, ഇസ്‌ലാമിക) ജനങ്ങളുടെയും പാശ്ചാത്യരുടെയും സംസ്കാരങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്’.


ഇതുകൂടി വായിക്കൂ: ഇടതുപക്ഷ രാഷ്ട്രീയത്തിലെ യശോധനൻ


എഴുത്തുകാരനും സഹൃദയനുമായ ബാലറാമിന്റെ ഭാവനയിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്രം തന്നെയാണ് ഉണ്ടായിരുന്നത്. അതിന്റെ സമീപനം വിവിധ ശാസ്ത്ര ശാഖകൾ പ്രദാനം ചെയ്യുന്നു. ജ്ഞാനരശ്മികളും നിലവിലുള്ള സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നിരൂപണ രീതി ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
നമ്മുടെ രാഷ്ട്രം അതീവ ഗുരുതരമായ പ്രതിസന്ധിയിലാണിന്ന്. വർഗീയവാദികൾ എല്ലാ രംഗത്തും പിടിമുറുക്കുന്നു. നാം നേടിയെടുത്ത എല്ലാ നേട്ടങ്ങളും തല്ലിക്കെടുത്തുന്നു. എല്ലാറ്റിനെയും കാവിയുടുപ്പിക്കുന്നു. ഇവിടെയാണ് മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ പ്രസക്തി. അത്തരമൊരു കൂട്ടായ്മ വളർന്നുവന്നിരിക്കുകയാണ്. അത് ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാൻ ബാലറാമിന്റെ സ്മരണ നമുക്ക് കരുത്തേകും.

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.