26 April 2024, Friday

വിഷാദം തടവിലാക്കിയവരുടെ ലോകം

ബഹിയ
September 25, 2022 7:25 am

ലപ്പോഴും
നിനച്ചിരിക്കാതൊരിരുട്ട്
അവരെ വന്നു പൊതിയും
ദൂരെ,
അശാന്തിയുടെ
തീരത്തിരുന്നാരോ
ദുഖസാന്ദ്രമായി വീണമീട്ടും.
ശരമേറ്റ് നെഞ്ച് പിളർന്ന
വെള്ളരിപ്രാവിന്റെ
കരിഞ്ഞ മാംസത്തിന്റെ മണം
മൂക്കുതുളച്ചെത്തും
വിരിഞ്ഞു നിൽക്കുന്ന
ഓരോ പൂവിലും
പൊഴിഞ്ഞു വീണ
നഷ്ടവസന്തങ്ങളെയും
ഇണപ്രാവിന്റെ
നീലിച്ച ഹൃദയത്തെയും കണ്ടെത്തും
ചേക്കേറാൻ കൂടുതേടും
കിളികളുടെ കലപിലയിൽ
കണ്ടൻപൂച്ച പിടിച്ച
കോഴിക്കുഞ്ഞിന്റെ
ശിരസറ്റ ഉടലിലെ
ഉറുമ്പിൻ പറ്റത്തെ
ഓർത്തെടുക്കും
രാപ്പകലുകളുടെ
ഓരോ ചലനവും
കരഞ്ഞു വീർത്ത
കൺപോളകൾ
വെളിച്ചത്തിലേക്കു
തുറക്കും പോലെ
ദുസഹമാവും
അടച്ചിട്ട
ആനന്ദത്തിനപ്പുറമിരുന്ന്
ജീവിതഭാരത്തിന്റെ
നിശാവസ്ത്രമഴിച്ച്
പ്രണയം
മരണവുമായി
ഇണചേരുന്ന
സുന്ദര മുഹൂർത്തങ്ങളെക്കുറിച്ച്
സ്തുതിഗീതം മൂളും
ശ്മശാനത്തിന്റെ
മൗനസംഗീതത്തിനപ്പുറം
അണിഞ്ഞൊരുങ്ങിയൊരു സന്തോഷം
മൺചുവർ ചാരിയിരുന്ന്
ഖവാലി താളത്തിനൊത്ത്
മാടി വിളിക്കും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.