27 April 2024, Saturday

Related news

November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022
June 19, 2022
June 19, 2022

കോവിഡാനന്തരം യുവാക്കളുടെ പെട്ടെന്നുള്ള മരണം; വില്ലന്‍ വാക്‌സിനല്ലെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2023 9:33 pm

രാജ്യത്ത് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് പിന്നില്‍ കോവിഡ് വാക്‌സിനാണെന്ന ആരോപണം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനം. ഇത്തരം അപകട സാധ്യതകള്‍ കുറയ്ക്കുന്നതാണ് കോവിഡ് വാക്‌സിനെന്നും പഠനം പറയുന്നു. 

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ പെട്ടെന്ന് മരിക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഐസിഎംആര്‍ പഠനം നടത്തിയത്. രാജ്യത്തെ ആശുപത്രികളെ കേന്ദ്രീകരിച്ച് 2021 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നടത്തിയ പഠനത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓരോ കേസിലും പ്രായം, ലിംഗം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രാഥമിക പഠനം. തുടര്‍ന്ന് 729 കേസുകളിലായി 2916 അടിസ്ഥാന കാരണങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തുകയായിരുന്നു.

വ്യക്തികളുടെ മെഡിക്കല്‍ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ കായികാധ്വാനം, കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോ, വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്‌സിന്‍ കാരണമല്ലെന്നും കോവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം ഉള്‍പ്പെടെയുള്ള ജീവിത ശൈലിയുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. 

പെട്ടെന്നുള്ള മരണത്തിന്റെ കാരണമായ ഘടകങ്ങളും പഠനത്തില്‍ വിശദമാക്കുന്നുണ്ട്. കോവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യാവസ്ഥയെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ കഠിനമായ വ്യായാമം ചെയ്യുന്നത് അപകടകരമാണെന്നും കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ വര്‍ഷക്കാലമെങ്കിലും കഠിനാധ്വാനത്തിലേര്‍പ്പെടരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഹൃദയാഘാതം ഒഴിവാക്കാനുള്ള മുന്‍കരുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

Eng­lish Sum­ma­ry: Sud­den death of young peo­ple after covid; Stud­ies show that the vil­lain is not a vaccine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.