13 March 2025, Thursday
KSFE Galaxy Chits Banner 2

Related news

February 11, 2025
July 4, 2024
June 22, 2024
April 25, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023
December 13, 2023
November 30, 2023

ഗള്‍ഫ് സംഘ്പരിവാറുകാരെ നാടുകടത്തിയേക്കും

കെ രംഗനാഥ്
തിരുവനന്തപുരം
May 7, 2022 10:10 pm

തലസ്ഥാനത്തു നടന്ന ഹിന്ദുസംഗമത്തില്‍ മുസ്‌ലിം വിദ്വേഷ വിഷം ചീറ്റുകയും മലയാളി നഴ്സുമാര്‍ക്കെതിരെ ലെെംഗിക അധിക്ഷേപം നടത്തുകയും ചെയ്ത ഗള്‍ഫ് സംഘ്പരിവാര്‍ നേതാവ് ദുര്‍ഗാദാസ് ശിശുപാലനെതിരെ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഇയാള്‍ എങ്ങനെ സര്‍ക്കാരിന്റെ മലയാളം മിഷന്റെ ഖത്തര്‍ മേഖലാ കോ ഓര്‍ഡിനേറ്ററായി നുഴഞ്ഞുകയറിയെന്നാണ് അന്വേഷണം. ദുര്‍ഗാദാസിന്റെ പേര് ആരു ശുപാര്‍ശ ചെയ്തുവെന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മുസ്‌ലിം വിദ്വേഷപ്രചാരണം നടത്തുന്ന ഗള്‍ഫ് രാജ്യങ്ങളിലെ സംഘികളെ ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കങ്ങളും ശക്തമായി.

ദുര്‍ഗാദാസിനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. മലയാളം മിഷന്‍ ഖത്തര്‍ മേഖലാ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. കോഴിക്കോട് സര്‍വകലാശാലാ മുന്‍ കലാതിലകവും ഖത്തറിലെ പ്രമുഖ കലാകാരിയുമായിരുന്ന അമ്പിളി, പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ഒഴിവിലാണ് ദുര്‍ഗാദാസ് സ്ഥാനത്തെത്തിയത്. അന്ന് കേരളീയം ഖത്തറിന്റെ പ്രസിഡന്റായിരുന്നു.

മലയാളം മിഷന്‍ പദവി ലഭിച്ചതോടെ സര്‍ക്കാര്‍ ആഭിമുഖ്യ സംഘടനയായ മലയാളം മിഷനിലൂടെ സംഘ്പരിവാര്‍ അനുകൂല പ്രചാരണം നടത്തിയതോടെ വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. പശ്ചാത്തലത്തില്‍ ത്രിശൂലവും രോഷപ്രകടനം നടത്തുന്ന ഹിന്ദു സന്യാസിയുടെ ചിത്രവും സഹിതമായിരുന്നു ഇയാളുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റുകള്‍.

അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍‍ അന്നത്തെ മലയാളം മിഷന്‍ അധികൃതര്‍ അമാന്തം കാണിച്ചതാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷപ്രസംഗത്തില്‍ കൊണ്ടെത്തിച്ചതെന്ന് ഖത്തറില്‍ നിന്നുള്ള ലോക കേരള സഭാംഗവും പ്രമുഖ പൊതുപ്രവര്‍ത്തകനുമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടിയും ഖത്തര്‍ യുവകലാസാഹിതി നേതാവ് ഇബ്രു ഇബ്രാഹിമും അഭിപ്രായപ്പെട്ടത്.

ലോകത്ത് ഏറ്റവുമധികം ഹിന്ദുക്കളെ ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം നടത്തുന്നത് ഗള്‍ഫിലാണെന്നും മലയാളി നഴ്സുമാരെ അവിടേക്ക് കൊണ്ടുവരുന്നത് മുസ്‌ലിങ്ങളുടെ ലെെംഗികാവശ്യങ്ങള്‍ക്കാണെന്നുമുള്ള ഹീനമായ അധിക്ഷേപത്തിനെതിരെ ഗള്‍ഫില്‍ മാത്രമല്ല കേരളത്തിലും വന്‍ രോഷാഗ്നി പടര്‍ന്നതിനെത്തുടര്‍ന്ന് ദുര്‍ഗാദാസ് നഴ്സുമാര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും മുസ്‌ലിം മതവിദ്വേഷ പ്രസംഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു പ്രവാസികളുടെ അഭ്യര്‍ത്ഥന ഖത്തര്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്. ഇതിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുകയും മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ അനുകൂലികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവെെറ്റ്, ബഹ്റ‌െെന്‍ എന്നീ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങള്‍ തയാറാക്കിവരുന്നതായും പറയുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ ബിജെപി-സംഘ്പരിവാര്‍ പറ്റം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഷാര്‍ജ രാജകുമാരി ഹിന്ദ് ബിന്റ് ഫെെസല്‍ അല്‍ഖായിസ്മി ഈയിടെ കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു.

Eng­lish summary;Gulf may be deport­ed Sangh Pari­var activists

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.