27 April 2024, Saturday

കലഹ വൃത്താന്തം

ഗീതാ വിജയൻ
August 20, 2023 2:13 am

കവിതകളൊരുപാട് വന്നുപോയല്ലോ
കനത്തൊരുകവിത
കാണുന്നില്ലല്ലോയെന്ന് കവിത കവിയോട്
മാറാപ്പുപേറി ദുരിതക്കനൽ
മുറ്റം കടന്നുവരുമ്പോൾ
മറക്കാനൊരിത്തിരി
മനസമാധാനത്തിന്റെ മിന്നും
വെളിച്ചമെങ്കിലും മടിയാതിനിയട്ടെ
അത് കഴിഞ്ഞു
മതിയെന്ന് കവി
കലഹത്തിന്റെ മൂർധന്യത്തിൽ
കനത്ത നഷ്ടവും പേറി
കവിക്കൊരാശംസ
കവിയാണത്രേ കവി!
പണം കിട്ടുന്നുണ്ടോ? പുസ്തകമിറക്കിയിട്ടുണ്ടോ?
പലപലയവാർഡുകൾ വീട്ടിൽ വന്നോ?
പബ്ലിസിറ്റിചെറുതായെങ്കിലുമുണ്ടോ?
പിന്നെന്തൊരു കവിയാണ് ഹേ?
ഞായം പറയാൻ ഞാനൊന്നുമല്ല
ഞായറും തിങ്കളുമോർമ്മയുണ്ട്
ഞങ്ങൾടെ മുറ്റത്തിറങ്ങിപ്പാടും
ഞാറ്റുവേലക്കിളിക്കൊപ്പം ചേരും
ഞാറുകിളിർക്കുമ്പോൾ പുഞ്ചിരിക്കും
ഞാവൽമരച്ചോട്ടിൽ ഞാന്നു നിൽക്കും
ഞാനെന്നഭാവമൊന്നുള്ളിലില്ല
ഞങ്ങളോന്നാണെന്നുറക്കെയാർക്കും
തീപ്പന്തമായി ജ്വലിക്കലില്ല
തീതുപ്പുംവാക്കുകൾ കൂട്ടിനില്ല
തീരാക്കടമൊന്നുംബാക്കിയില്ല
തളിക നിറച്ചും വിഭവമില്ല
തങ്കത്തിൻ ലോലാക്ക് പേരിനില്ല
തീരാത്തോരക്ഷരക്കൂട്ടിൽ ത്രസിക്കുന്ന
തരുണ്യമോലുന്നഭാഷയുണ്ട്
തുമ്പപ്പൂവക്ഷരംകൂട്ടിനുണ്ട്
തുമ്പിതുള്ളാൻ ചിന്തുപാട്ടതുണ്ട്
തിങ്കൾക്കലയുടെവെണ്മയോലും
തുള്ളിക്കളിക്കുന്നകവിതയുണ്ട്
കവിയും കവിതയും
കതിരായും പതിരായും കരകവിഞ്ഞപ്പോൾ
കവികരിഞ്ഞയടുപ്പുകാലിനരികിലേക്ക്
കവിതയോ, കറുത്തമഷിയുതിർത്തു
കാണാനും കേൾക്കാനും കാഴ്ചക്കാരിലേക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.